Tuesday, January 23, 2018

ഒരു തത്ത കഥ

ഗ്രാമവൈദ്യസഹായ പദ്ധതിയിൽ  ഒരിക്കലെ ഒരു തത്തയെ കിട്ടിയ ഒരു കഥ ഉണ്ട്.

ഞങ്ങളുടെ കോളനിയിൽ ഒരു മിസ്ത്രി  ജി ഉണ്ടായിരുന്നു. അദ്ദേഹം തന്റെ വീട്ടിൽ തത്തകളെ വളർത്തിയിരുന്നു. ഒന്നും രണ്ടും അല്ല, നാലോ അഞ്ചോ. ഒരു വലിയ കൂട് ഉണ്ട് 4 അടി നീളം 2 അടി വീതിയിൽ. അത് വീലുകളുള്ള നാലു കാലുകളിൽ ആണു വച്ചിരിക്കുന്നത്. കാലത്ത് ആ കൂട് ഉരുട്ടി വരാന്തയിൽ കൊണ്ടു വയ്ക്കും.

രാത്രി തിരികെ പുരയ്ക്കകത്ത് വയ്ക്കും. എന്നും നിലക്കടല പയർ തുടങ്ങി seasonal fruits വരെ സുഭിക്ഷമായ ആഹാരം. ഇതുങ്ങളുടെ ബഹളം കേട്ട് നാട്ടിൽ ഉള്ള മിക്ക തത്തകളും അതിനടുത്തു മരങ്ങളിൽ വന്നിരിക്കും പതിയെ കൂടിനു മുകളിലും ചുറ്റുമായി വന്നിരുന്ന് കൂട്ടിലെ തത്തകളുടെ ഭാഗ്യത്തിൽ അസൂയപ്പെടുകയും അവ തിന്നിട്ടു താഴെ വീഴുന്ന കടല കൊറിച്ച് ആശ്വസിക്കുകയും ബഹളം വയ്ക്കുകയും ഒക്കെ ചെയ്യും

ഞങ്ങൾ ഇടയ്ക്കിടയ്ക്ക് ഇത് കാണുവാൻ ചെല്ലും. ഞങ്ങൾ ചെന്നാൽ മിസ്ത്രി ജി കൂടെടുത്ത് പുരക്കകത് വച്ചിട്ട് തുറക്കും. എന്നിട്ടൊരു വിളി “മിട്ടൂ

പുറത്തിറങ്ങിയ തത്തകൾ മിസ്ത്രിജിയുടെയും ഭാര്യയുടെയും മകളുടെയും ഒക്കെ തോളിൽ ചെന്നിരുന്നു ഉമ്മ കൊടുക്കുക  ശബ്ദമുണ്ടാക്കുക, അവരുടെ കാതിൽ കിടക്കുന്ന കാതിപ്പൊവുകൾ കടിക്കുക, പറന്നു നടക്കുക ആകെ ബഹളം.

അവയ്ക്ക് വീട്ടിനുള്ളിൽ പരമ സ്വാതന്ത്ര്യം ആണ്‌. ഇടയ്ക്ക് കാഷ്ടിക്കുന്ന ഒരു സ്വഭാവം ഒഴിച്ചാൽ ബാക്കി എല്ലാം കേമം

അങ്ങനെ എനിക്കും വീട്ടിനുള്ളിൽ പറന്ന് നടന്ന് കളിക്കുന്ന ഒരു തത്ത വേണം എന്ന് ഭയങ്കര  അഗ്രഹം

അങ്ങിനെ ഉള്ള ഒരു ദിവസം ഞങ്ങൾ യാത്രയിൽ വഴി തെറ്റി - ഗ്രാമങ്ങളിലേക്കുള്ള റോഡുകൾ ഒന്നും നല്ല റോഡുകൾ അല്ല. പലയിടത്തും വെളിമ്പ്രദേശത്തു കൂടി ഉള്ള കാളവണ്ടി ട്രാക്കുകൾ നോക്കി ആണു പോവുക.

ഒരിക്കൽ പോയി പോയി ദമു ജില്ല വിട്ട് ഛത്തർപൂർ  ജില്ലയിലായിപ്പോയി. അവിടെ കാട്ടിനകത്തുള്ള ഒരു ഗ്രാമം. അവിടെങ്കിൽ അവിടെ. അന്നത്തെ ക്യാമ്പ് അവിടെ ആകട്ടെ എന്നു വച്ചു.


പരിപാടി എല്ലാം കഴിഞ്ഞു തിരികെ പോരുന്നതിനു മുൻപ് ചില വീടുകൾ - വീടല്ല ട്ടൊ കുടിലുകൾ - കയറി ഒരു സർവേ നടത്താം എന്ന് വച്ചു.

അങ്ങനെ ചെന്ന ഒരു വീട്ടിൽ ഒരു തത്ത. ഒരു കുഞ്ഞി കൂട്ടിനുള്ളിൽ  ഇരിക്കുന്നുണ്ട്. കഷ്ടിച്ച് ഒരു ചേനയുടെ വലിപ്പമെ ഉള്ളൂ ആ കൂടിന്‌. തത്ത അതിനകത്ത് ഇരിപ്പുണ്ട്.
പക്ഷെ വർത്തമാനം പറയും.  എന്നു മാത്രമല്ല നല്ല രീതിയിൽ ഒച്ചയെടുത്ത് കൊണ്ടാണിരിപ്പ്

അവിടങ്ങളിൽ ആളുകൾ തത്തയെ കൊണ്ട് “ചിത്രകൂട് ” എന്നു പറയാനാണു പഠിപ്പിക്കുക. അല്ലാതെ പൂച്ച പൂച്ച എന്നല്ല.

ആ തത്തയുടെ അവസ്ഥ കണ്ട് എനിക്കു കഷ്ടം തോന്നി. ഞാൻ അവരോടു ചോദിച്ചു ഇതിനെ വില്ക്കുന്നൊ?  25 രൂപ തരാം.

25 രൂപ എന്നു കേട്ടതും അവർ ആ കൂടോടു കൂടി തത്തയെ എടുത്ത്  വണ്ടിക്കകത്ത് കൊണ്ടു വച്ചു തന്നു.

വീട്ടിലെത്തി തത്തക്കൂട് കണ്ടതും ഭൈമിയുടെ മുഖം ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു. നിങ്ങൾ വിചാരിച്ചു സന്തോഷമായി എന്ന് അല്ലെ?

തെറ്റിപ്പോയി

മിസ്ത്രിജിയുടെ തത്ത കാഷ്ടിക്കുന്നത് കണ്ടിട്ടുള്ള ഭൈമിയുടെ മുഖം കടന്നൽ കുത്തിയതു പോലെ

ഞാൻ സമാധാനിപ്പിച്ചു. ഹേയ് ഇതിനെ നമുക്ക് അപ്പിയിടാൻ പഠിപ്പിക്കാം, അത് കക്കൂസിൽ പോയിട്ടെ അപ്പി ഇടുകയുള്ളു “ എന്നൊക്കെ

ഏതായാലും അതിനെ അവിടെ വളർത്താൻ പുള്ളീക്കാരിയും സമ്മതിച്ചു.

ഞാൻ നിലക്കടലയും പയറുമൊക്കെ സംഘടിപ്പിച്ചു.

വീട്ടിൽ കൊണ്ടു വന്നിട്ടും തത്തയ്ക്ക് ആ അന്തരീക്ഷം തീരെ ഇഷ്ടപ്പെട്ടില്ല

അത് ശബ്ദമുണ്ടാക്കാതെ  ഒരേ ഇരിപ്പ്. പുതിയ അന്തരീക്ഷം ഇഷ്ടപെടാഞ്ഞിട്ടായിരിക്കും എന്ന് ഞാൻ സമാധാനിച്ചു.

പയർ ഇട്ടു കൊടുത്തു, നിലക്കടലയും ഒക്കെ അതിനകത്ത് ഇട്ടു കൊടുത്തു.

കുറെ സമയം കഴിഞ്ഞ് അത് പതിയെ പയറൊക്കെ തിന്നു തുടങ്ങി.

കൂടു തുറന്നാൽ അപ്പോൾ തന്നെ തത്ത പറന്നു പോകും എന്നു ഭയന്ന ഞാൻ ജനാലയും കതകും ഒക്കെ അടച്ച് ഭദ്രമാക്കിയിട്ട് പതിയെ കൂടിന്റെ കതക് തുറന്നു. പക്ഷെ തത്ത അതിനെതിരു വശത്തുള്ള ഭിത്തിയിലേക്ക് ഒട്ടി ഭയന്ന് എന്നെ നോക്കി കൊണ്ട് ഇരുന്നു. പുറത്തേക്കു വരുന്നെ ഇല്ല. ഞാൻ മാറി നിന്നു നോക്കി. എന്നിട്ടും രക്ഷയില്ല . തത്ത ഭയന്ന് ഇരിക്കുകയാണ്‌. അവസാനം കൂട് അടച്ചപ്പോഴാണ്‌ അതിന്റെ ശ്വാസം നേരെ വീണതെന്നു തോന്നുന്നു

അതിന്റെ വിചാരം കൂടിനകം ആണു സേഫ് എന്നാണ്‌.

കുറച്ച് ദിവസങ്ങൾ അങ്ങനെ തത്തയ്ക്കു ഞങ്ങളോട് ഇണങ്ങാനുള്ള അവസരം കൊടൂത്തു.

മഹേഷിനും മനോജിനും ഭയങ്കര സന്തോഷമായിരുന്നു. അവർ സ്കൂളിൽ നിന്നു വന്നാൽ തത്തകൂടിനു ചുറ്റും ആണ്‌.

ചുരുങ്ങിയ ദിവസം കൊണ്ട് തത്ത ഇന്നെയും  വർത്തമാനം തുടങ്ങി. മിട്ടൂ,  ചിത്രകൂട് , ചിത്രകൂടേ, ഇങ്ങനെ നീട്ടി നീട്ടി ആ ടേ കുറെ ഏറെ നേരം നീട്ടി നീട്ടി കൊണ്ടു പോകും. വേറേ ഭാഷയൊന്നും ഇല്ല. അതു കഴിഞ്ഞാൽ അതിന്റെ സ്വന്തം ഭാഷ മാത്രം.

പതിയെ പതിയെ  തത്ത കൂട്ടിൽ നിന്നു പുറത്ത് വന്ന് മഹേഷിനു കൊടൂക്കുന്ന Mixture  പ്ലേറ്റിൽ കയറി ഇരുന്ന് കഴിച്ചു തുടങ്ങി.

അന്നാണു ഞാൻ മനസിലാക്കിയത് ആ തത്തയ്ക്കു പറക്കാൻ അറിഞ്ഞു കൂടാ. ചെറുപ്പത്തിലെ കൂട്ടിനകത്തായിരുന്നതു കൊണ്ടായിരിക്കും.

അത് നിലത്ത് ചാടി ചാടി നടക്കും, പിന്നെ കൂട്ടിൽ കയറി ഇരിക്കും.

പിന്നീടു കുറച്ച് ദിവസങ്ങൾ അത് പറക്കാനും പരിശീലിച്ചു തുടങ്ങി.
പതിയെ പതിയെ കതകിന്റെ മുകളിലും അയയിലും ഒക്കെ കയറി ഇരിക്കാൻ തുടങ്ങി.

മഹേഷിന്റെ സൈക്കിൾ പൂട്ടാൻ ഒരു പൂട്ട് വാങ്ങിയിരുന്നു ഒരു കുഴൽ വളച്ചതു പോലെ ഉള്ളത്.


ഞാൻ തത്തയെ അതിൽ ഇരുത്തി പതുക്കെ  പുറമെ കൊണ്ടു പോയി മരത്തിൽ തൂക്കി ഇടാൻ തുടങ്ങി. പക്ഷെ ആദ്യമൊക്കെ തത്തയ്ക്ക്പുറം ലോകം ഭയമായിരുന്നു എന്നു തോന്നുന്നു, വേഗം തന്നെ അത് പുരയ്ക്കുള്ളീലേക്ക് പറന്നു കയറും

നീളമുള്ള പച്ച പ്പയർ മരത്തിൽ കെട്ടിയിട്ടു കൊടുത്തു നോക്കി, പറന്ന് ചെന്ന് അത് തിന്നാൻ പഠിക്കട്ടെ എന്നു വച്ച്. കുറച്ച് ദിവസം കൊണ്ട് അതും പഠിച്ചു. അതു കഹ്ശിഞ്ഞ് ഞങ്ങൾ അതിനെ ആ വളയത്തിൽ ഇരുത്തി മിസ്ത്രിജിയുടെ വീട്ടിൽ കൊണ്ടു പോകാൻ തുടങ്ങി. ബാക്കി തത്തകളും ആയി ഇടപഴകി പഠിക്കട്ടെ എന്ന് വച്ച്.


പക്ഷെ മിസ്ത്രിജിയുടെ വീട്ടിലെ തത്തകൾക്ക് അതിനെ ഇഷ്ടപ്പെട്ടില്ല. അവ കുറെ ഉപദ്രവിച്ചു. അത് കൊണ്ട് ആ പരീക്ഷണംവേണ്ടെന്നു വച്ചു.

ഇക്കാലം ഒക്കെ കതകും ജനാലയും ഒക്കെ തുറന്നാണ്‌ ഇട്ടിരുന്നത്

ഒരു ദിവസം  ഞാൻ നോക്കിയിരിക്കെ തന്നെ അത് ഒരു ജനാലയിലൂടെ ഒരൊറ്റ പോക്ക്. ദൂരേക്ക് പോയി. ഞാനും വിചാരിച്ചു ; പോയി അതിന്റെ ജീവിതം ജീവിക്കട്ടെ.

പിറ്റേ ദിവസം കാലത്ത് ഞങ്ങളുടെ കമ്പനി സ്കൂളിലെ ആയ ഈ തത്തയെയും കൊണ്ട് വീട്ടിൽ എത്തി

ഇത് സാറിന്റെ തത്തയല്ലെ. പാവം സ്കൂളിന്റെ വെന്റിലേറ്ററിൽ ഇരിക്കുകയായിരുന്നു. പിടിക്കാൻ ചെന്നിട്ടും പോയില്ല.

അതെ അതിനു പുറം ലോകത്ത് ജീവിക്കാനുള്ള കഴിവ് ആയിട്ടുണ്ടാവില്ല.
ഞാൻ സ്വീകരിച്ചു. അത് വിണ്ടും മിട്ടൂ ചിത്രകൂട് എന്നൊക്കെ പറഞ്ഞ് എന്റെ കൂടെ കൂടി

വീണ്ടും കുറച്ച് ദിവസങ്ങൾക്കു ശേഷം അത് അതുപോലെ തന്നെ ഒരിക്കൽ കൂടി പോയി. പിന്നീടു തിരികെ വന്നില്ല.



എവിടെ എങ്കിലും കുടുംബമായി ജീവിക്കുന്നുണ്ടായിരിക്കും

1 comment:

  1. അതെ..
    അത് എവിടെ എങ്കിലും
    കുടുംബമായി ജീവിക്കുന്നുണ്ടായിരിക്കും ..

    ReplyDelete