Monday, January 30, 2012

അമളി ഗുരുവായൂരപ്പന്റെ നാട്ടിൽ

ആകാശത്തും പാളത്തിലും ഉണ്ടായ അമളികൾ പറഞ്ഞപ്പോൾ റോഡിലേതു പറഞ്ഞില്ലെങ്കിൽ കെ എസ് ആർ ടി സി ക്കെന്തു തോന്നും?

അതുകൊണ്ട് ഒരെണ്ണം അതു കൂടി പറയാം

കോട്ടക്കൽ പഠിക്കുന്ന കാലം. ഒരിക്കൽ ഹരിപ്പാടു നിന്നും അവിടേയ്ക്കു പോകുന്നു. ഗുരുവായൂർ വഴി പോകുന്ന തിരുവനന്തപുരം കോഴിക്കോട് ഫാസ്റ്റ്. അന്നും പതിവുപോലെ എന്റെ കയ്യിൽ ഉള്ളത് ഒരു പത്തുരൂപ നോട്ട്.
അതിൽ ടികറ്റ് ചാർജ് രൂപ 9.50. ബാക്കി 50 പൈസ പോകറ്റിൽ ഇട്ടുകൊണ്ട് യാത്ര തുടരുന്നു.

ഗുരുവായൂർ എത്തിയപ്പോൾ രാത്രി ഒന്നര മണി. ദാഹിച്ചിട്ട് ഒരു നിവൃത്തിയും ഇല്ല. ഗുരുവായൂർ ബസ് സ്റ്റാൻഡിൽ നിർത്തുമ്പോൾ അടൂത്തിരുന്ന ഒരു ചേച്ചിയ്ക്കും വെള്ളം കുടിക്കണം. അവർ കണ്ടക്റ്ററോട് കാര്യം പറഞ്ഞു. കണ്ടക്റ്റർ അനുവാദം കൊടുത്തു എന്നിട്ടു പറഞ്ഞു വേഗം വരണം. അവർ പോയ പുറകെ ഞാനും ഇറങ്ങി.

ബസ്സ്റ്റാൻഡിന്റെ മുൻപിൽ ഒരറ്റത്ത് ഇന്നും അതുപോലെ ഒരു ചെറിയ കട ഉണ്ട്.

അവിടെ എത്തി ചേച്ചി ഒരു നാരങ്ങ വെള്ളം പറഞ്ഞു. ഞാനും ഒരു നാരങ്ങ വെള്ളം പറഞ്ഞു. അന്ന് 15 പൈസ ആണ് അതിന്റെ വില. കടക്കാരൻ എന്റെ വലിപ്പ ക്കൂടുതൽ കൊണ്ട് എന്നെ കണ്ടില്ലായിരിക്കും, ആദ്യം ചേച്ചിയ്ക്കു വെള്ളം ഉണ്ടാക്കി കൊടുത്തു. ചേച്ചി അതു വാങ്ങി കുടിച്ചു കാശും കൊടുത്തു.

അതു കഴിഞ്ഞ് കടക്കാരൻ എനിക്കുള്ളതുണ്ടാക്കിതുടങ്ങി.


എന്റെ ഗ്ലാസ് എനിക്കു നേരെ നീട്ടി. ഞാൻ അതു കയ്യിൽ വാങ്ങിക്കുമ്പോൾ പിന്നിൽ ഒരു ബസ് സ്റ്റാർട്ടാക്കി വിടൂന്ന ശബ്ദം. അതു കേട്ടു തിരിഞ്ഞു നോക്കുമ്പോൾ ഞാൻ വന്ന ബസ് ആണ് പോകുന്നത്.
റിവേഴ്സ് എടുത്ത് പിന്നെ നേരെ ആക്കി വേണമല്ലൊ പോകാൻ.

ഒരു തുള്ളി വെള്ളം പോലും നുണയാൻ നിൽക്കാതെ ഞാൻ ആ ഗ്ലാസ് അവിടെ വച്ചിട്ടു ബസിനു പിന്നാലെ ഓടി ബഹളം വച്ചു കൊണ്ട്.

ബസ് സ്റ്റാന്ഡിനു പുറമേയ്ക്കു പോകുന്ന വളവ് എത്തിയപ്പോഴേക്കും ഞാൻ ബസിന്റെ വാതിലിൽ ഇടിച്ചു ബഹളം ഉണ്ടാക്കി കൊണ്ട് കണ്ടക്റ്ററുടെ ശ്രദ്ധ പിടിച്ചു പറ്റി.
പക്ഷെ അതിനൊപ്പം കടക്കാരനും എത്തി എന്റെ കോളറിൽ പിടികൂടി, കാശു താടൊ എന്നും പറഞ്ഞ്.

ഏതായാലും ഭാഗ്യത്തിനു കണ്ടക്റ്റർ ബെല്ലടിച്ചു ബസ് നിർത്തി - പൂരപ്പാട്ടു തുടങ്ങി.

കടക്കാരനു പൈസയും കൊടുത്ത് ഞാൻ തിരികെ വണ്ടിയിൽ കയറി - ആ കുടിക്കാത്ത നാരങ്ങവെള്ളത്തിന് എന്തു സ്വാദായിരുന്നിരിക്കും എന്നോർത്തു കൊണ്ട് മുൻപത്തെ പോലെ അണ്ടി കളഞ്ഞ അണ്ണാനെ പോലെ ഇരുന്നു.

അമളി ആകാശത്തും

അമളി പറ്റാൻ തീവണ്ടിയിൽ മാത്രമല്ല ആകാശത്തും പറ്റാം.


അതാകട്ടെ അടുത്തത്.

ആദ്യമായി വിമാനയാത്ര നടത്തിയപ്പോൾ വിൻഡൊ സീറ്റ് തരമായി. മൂന്നു പേർക്കിരിക്കാവുന്നതിൽ നടുക്കത്തെത് കാലി.

കൂട്ടുകാരൻ പറഞ്ഞിരുന്നു വിമാനത്തിൽ ഭക്ഷണം ഒക്കെ ഫ്രീ ആണെന്ന്.

അതും കാത്തിരുന്നിട്ട് ഒന്നും വരുന്ന മട്ടില്ല.

സീറ്റ് ബെൽറ്റ് ഏതായാലും അഴിക്കണ്ടാ എന്നു വച്ചു.

എങ്ങാനും പൊട്ടി താഴെ വീണാൽ "മിറക്കിൾസ് സ്റ്റിൽ ഹാപ്പെൻ" എന്ന പടത്തിലെ പെണ്ണ് രക്ഷപെട്ടതു പോലെ സീറ്റോടു കൂടി പോരാമല്ലൊ എന്നു വിചാരിച്ചു.

അങ്ങനെ ഇരിക്കുമ്പോൾ ഒരുത്തി ഒരു വണ്ടിയും ഉന്തി വന്നു.

ഫ്രീ ആണൊ അല്ലിയോ എന്നറിയാത്തതു കൊണ്ട് വലിയതൊന്നും ആദ്യം എടുക്കണ്ടാ എന്നു തീരുമാനിച്ചു.

ഒരു ചായ പറഞ്ഞു.

നാം പ്രതീക്ഷിക്കുന്നത് തയ്യാറാക്കിയ ചായ കയ്യിലേക്കു കിട്ടും എന്നല്ലെ?

പക്ഷെ സംഭവിച്ചതോ?

അവൾ ഒരു ഡിസ്പോസബിൾ ഗ്ലാസ് എടുത്തു അതിൽ ചൂടുവെള്ളം നിറച്ച് എന്റെ കയ്യിൽ തന്നു . പിന്നാലെ പഞ്ചസാര ക്യൂബുകൾ, ചായ ഡിപ്സ്റ്റിക് അങ്ങനെ ഓരോന്ന് ഓരോന്നായി വരുന്നു.

പെട്ടെന്ന് എന്റെ ബുദ്ധി ഉണർന്നു. മുൻസീറ്റിന്റെ പിന്നിലായി ഉള്ള ആ സാധനം തൂക്കി ഇട്ടാൽ ടേബിളായി. അതിൽ വച്ച് പതിയെ തയ്യാറാക്കാം.

ഇടതു കയ്യിൽ ചൂടുവെള്ളം നിറച്ച ഗ്ലാസ്. വലതു കയ്യിൽ പഞ്ചസാര ക്യൂബും ചായ്പാകറ്റും എല്ലാം കൂടി.
ഇടതു കയ്യുടെയും വലതു കയ്യുടെയും ചെറുവിരലുകൾ മാത്രമേ ഒഴിവുള്ളു. അതിൽ ഇടത്തെ ചെറുവിരൽ കൊണ്ട് തള്ളിപ്പിടിച്ചിട്ടു വലത്തെ ചെറുവിരൽ കൊണ്ട് അതിന്റെ ലോക്ക് മാറ്റി.

സ്ലോ മോഷനിൽ വീഴണം എന്ന് അതിനറിയില്ലല്ലൊ. അതു ദാ ഠപ്പേന്നൊരു വീഴ്ച്ച. ഇടതു കയ്യിലിരുന്ന ചൂടുവെള്ള ഗ്ലാസിൽ ഉണ്ടായിരുന്ന പകുതി വെള്ളവും എന്റെ മടിയിലേക്കു തന്നെ വീണു

ചൂടുവെള്ളം എന്റെ മടിയിൽ തന്നെ വീണു. അതു പതുക്കെ പതുക്കെ താഴേക്കിറങ്ങുന്നു.

എന്റെ ബെൽറ്റിട്ടു മുറുക്കിയ അരഭാഗം അനക്കാനും വയ്യ
കയ്യിലിരിക്കുന്ന സാധനങ്ങൾ എവിടെ എങ്കിലും വയ്ക്കാനും വയ്യ. പലകയിൽ വച്ചാൽ, ഇനി ബെൽറ്റ് അഴിച്ചാലും എണീക്കാനും സാധിക്കില്ല.

അടുത്തിരുന്ന ആളിനു എന്റെ മുഖഭാവം കണ്ടപ്പോൾ എവിടെ ആണു പൊള്ളുന്നത് എന്നു മനസിലായി. അയാൾ പെട്ടെന്നു തന്നെ എന്റെ കയ്യിലിരുന്ന സാധനങ്ങൾ വാങ്ങിയിട്ട് ബെൽറ്റ് ഊരി തന്നു .

കൂടുതൽ വിശദീകരിക്കാതെ തന്നെ നിങ്ങളും മനസിൽ അനുഭവിച്ചു കാണുമല്ലൊ അല്ലെ :)

പിന് കുറിപ്പ്

ആ ചായക്ക് അവൾ 50 ഓ 70 ഓ മറ്റൊ രൂപ വാങ്ങിച്ചു.

അതിന്റെ പേടി കാരണം അടുത്ത യാത്രയിൽ നീട്ടിത്തന്ന ബ്രേക്‌ഫാസ്റ്റ് വേണ്ടെന്നു പറഞ്ഞു. ഭൈമിയോടും വേണ്ടെന്നു പറയാൻ പറഞ്ഞു. പിന്നല്ലെ കാണുന്നത് എല്ലാവരും വാരിവലിച്ചു തിന്നുന്നു.
അഭിമാനക്ഷതം വിചാരിച്ച് അത് പിന്നീട് ആവശ്യപ്പെട്ടുമില്ല - ഫ്രീ ആണെന്നറിഞ്ഞിട്ടും

അല്ല ഇങ്ങനെ ഒക്കെ അല്ലെ ഓരോന്നു പഠിക്കുന്നത് അല്ലെ?

Sunday, January 29, 2012

യാത്രക്കിടയിലെ രണ്ടു യുവ മിഥുനങ്ങൾ(?)

യാത്രക്കിടയിലെ കാര്യങ്ങൾ പറഞ്ഞാൽ തീരുകയില്ല. എല്ലാവർക്കും കാണുമായിരിക്കും ഇതുപോലെ ഓരോന്ന് അല്ലെ. ഇടയ്ക്കിടക്ക് ഓർക്കുമ്പോൾ രസം ആയിരിക്കും - അനുഭവിക്കുമ്പോൾ അത്ര രസം ഇല്ലായിരുന്നു എങ്കിലും

ഒരിക്കൽ ഞങ്ങൾ നാട്ടിൽ വന്നിട്ടു തിരികെ പോകുന്ന യാത്ര. തിരുവനന്തപുരം കോർബ വണ്ടി. ആലുവയിൽ നിന്നും ഞങ്ങൾ കയറുമ്പോൾ ഞങ്ങളുടെ കൂപ്പയിൽ നാലുപേർ ഉണ്ട്. രണ്ടു യുവ മിഥുനങ്ങൾ(?). 3 എ സി യിലാണ്. വടക്കെ ഇന്ത്യക്കാരാണ് കന്യാകുമാരി വരെ പോയി ആഘോഷിച്ചിട്ടു വരികയാണ്.

മിഥുനങ്ങൾ എന്നെഴുതിയിട്ടു ചോദ്യചിഹ്നം ഇട്ടത് അവരുടെ ചില പെരുമാറ്റങ്ങൾ കണ്ടപ്പോൾ ഇനി വല്ല വേശ്യപ്പെണ്ണുങ്ങളെയും കാശുകൊടുത്ത് കൂടെ കൂട്ടിയതായിരിക്കുമോ എന്നും തഓന്നിയതു കൊണ്ടാണ്.

അവരുടെ വിലാസങ്ങൾ കണ്ടപ്പോൾ ഞങ്ങൾ വിചാരിച്ചു ശല്ല്യപ്പെടുത്തേണ്ട ബാക്കി ധാരാളം സീറ്റുകൾ കാലി ഉള്ളതു കൊണ്ട് അവിടെ ഇരിക്കാം. എല്ലായിടവും നിറയുമ്പോൾ ഞങ്ങളുടെ സീറ്റിലേക്ക് പോയാൽ മതി എന്ന്.

യാത്ര തുടർന്ന് ആന്ധ്രയിൽ എത്തിയപ്പോഴേക്കും സീറ്റുകൾ എല്ലാം നിറഞ്ഞു. ഞങ്ങൾക്കു ഞങ്ങളുടെ സീറ്റിൽ ഇരിക്കേണ്ട അവസ്ഥ ആയി.

അപ്പോഴും വിലാസങ്ങൾ തുടർന്നു കൊണ്ട് ഇരിക്കുന്നു. രണ്ട് അപ്പർ ബെർത്തും ഞങ്ങളുടെതാണ്. ഇവർ
മിഡിൽ ബെർത്തും കൂടി പൊക്കി വച്ച ശേഷം
രണ്ടു താഴത്തെ ബെർത്തുകളിലും വിരി വിരിച്ചു കിടക്കുകയാണ്. ആണുങ്ങൾ കിടക്കുന്നു പെണ്ണുങ്ങൾ അവരെ താലോലിക്കുകയും മറ്റും മറ്റും ചെയ്യുന്നു. തിരിച്ചും ഉണ്ട്.
ഇടയ്ക്കു പെണ്ണുങ്ങൾ കിടക്കും ചുറ്റുമുള്ളവർ ഇതെന്തു ലോകം എന്നന്തം വിട്ടു വായിൽ നോക്കിയിരിക്കുന്നു.

സ്ഥലം കിട്ടാത്തതിനാൽ അവസാനം ഞാൻ പറഞ്ഞു ഞങ്ങൾക്ക് ഇരിക്കണമല്ലൊ. ഒന്നൊതുങ്ങി ഇരിക്കുക.

പക്ഷെ ആണുങ്ങൾക്ക് അതിഷ്ടപ്പെട്ടില്ല. അതിൽ ഒരാൾ പറഞ്ഞു "ഈ ബെർത്ത് ഞങ്ങളുടെതാണ്. നിങ്ങളുടെ ബെർത് മുകളിൽ ആണെങ്കിൽ അതിൽ കയറി ഇരുന്നോളൂ"

ഞാൻ പറഞ്ഞു നോക്കി " ബെർത്ത് രാത്രി ഒൻപതിനു ശേഷം. ഇപ്പോൾ ഇതു സീറ്റുകൾ ആണ്. ഞങ്ങൾ ഇതു വരെ നിങ്ങളെ ശല്യപ്പെടുത്താൻ വന്നില്ലല്ലൊ. ഇപ്പോൾ ബാക്കി എല്ലായിടവും നിറഞ്ഞതുകൊണ്ട് ഞങ്ങളുടെ സീറ്റ് കിട്ടിയല്ലെ പറ്റൂ"

എവിടെ?
വടക്കെ ഇന്ത്യക്കാർക്കു മുഷ്ക് അല്പം കൂടുതൽ ആണല്ലൊ. അവർ എന്നോടു പോയി പണി നോക്കാൻ പറഞ്ഞു.

അവസാനം ഞാൻ പോയി റ്റിറ്റിഇ യെ വിളിച്ചു കൊണ്ടു വരേണ്ടി വന്നു.

റ്റി റ്റി കാര്യം മനസിലാക്കി കൊടുത്തപ്പോൾ ഇവർ പറഞ്ഞ ഉത്തരം ആയിരുന്നു അതിലേറെ തമാശ "ഞങ്ങൾ അങ്ങോട്ടു പോകുമ്പോൾ ഇതുപോലെ ഇരുന്നിരുന്നവർ ഞങ്ങൾക്കു സ്ഥലം തന്നില്ല"

ഏതായാലും കാശുമുടക്കില്ലാതെ കുറച്ചു നല്ല സീനുകൾ ഭാര്യയും ഒന്നിച്ചിരുന്നു കാണുവാൻ പറ്റി. സാധാരന സിനിമ ആണെങ്കിൽ ഒരു മൂന്നു മണിക്കൂർ മാക്സിമം. ഇതോ ഒരു ദിവസം കാലത്ത് ഒൻപതു മണി മുതൽ പിറ്റെ ദിവസം രാത്രി ഒൻപതര വരെ. എന്താ മോശമുണ്ടൊ?

Saturday, January 28, 2012

പറ്റിക്കൽ മറ്റൊരു തരം

യാത്രക്കിടയിൽ അബദ്ധം പറ്റുന്നത് എനിക്കു പുത്തരിയല്ല. അതു മുൻപിലത്തെ പോസ്റ്റുകൾ വായിച്ചപ്പോൾ തന്നെ മനസിലായിരിക്കുമല്ലൊ അല്ലെ?

ഇത്തവണ തീവണ്ടിക്കകത്തല്ല, അതിൽ നിന്നും പുറത്തിറങ്ങി കഴിഞ്ഞ് പറ്റിയത് ഒരെണ്ണം. 2008 ല്

ഇതെഴുതാൻ ഒരു പ്രത്യേക കാര്യവും ഉണ്ട്. യാത്ര പോകുന്നവർ ഇതുപോലെ ചതിയിൽ പെടാതിരിക്കുവാൻ ശ്രദ്ധിക്കണം. ഇത്തരമൊരു രീതി ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. അതുതന്നെ കാരണം.

ബോംബെയ്ക്കു പോകണം. അവിടെ എത്തിയാൽ താമസം ഗസ്റ്റ് ഹൗസിൽ. വണ്ടി ബോംബെ ദാദറിൽ എത്തുന്നത് കാലത്ത് നാലു മണിയ്ക്ക്. ഗസ്റ്റ് ഹൗസ് ബാന്ദ്രയിൽ. അവിടെ പോയിട്ട്, കാലത്ത് 9 മണിയ്ക്ക് സയണിൽ എത്തണം.

ദാദറിൽ ഇറങ്ങിയിട്ട് പുറമേയ്ക്കു നടക്കുമ്പോൽ ആലോചിച്ചു.

ആദ്യമായാണു ബോംബെയ്ക്കു വരുന്നത്. ഇതിനു പുറമേയ്ക്കിറങ്ങിയാൽ എങ്ങോട്ടാണു പോകെണ്ട ദിശ എന്നൊരു പിടിയും ഇല്ല.

എതിർദിശയിൽ വരുന്ന റ്റാക്സിക്കാരനോടാണ് ആദ്യം ബാന്ദ്രയ്ക്കു പോകണം എന്നു പരയുന്നത് എങ്കിൽ അവന് അപ്പോൾ തന്നെ മനസിലാകും പരിചയം ഇല്ലാത്ത് ആളാണ് എന്ന്.

കൂടെ നടന്ന് റ്റാക്സി റ്റാക്സി ന്നു പറയുന്ന ഇവനോടു തന്നെ ബാന്ദ്രയിൽ കൊണ്ടു വിടാൻ പറയുന്നതായിരിക്കും ബുദ്ധി.
അങ്ങനെ അതീവ ബുദ്ധിപരം ആയ തീരുമാനം എടുത്തു.

അവനോടു ചോദിച്ചു ബാന്ദ്രവരെ എത്ര രൂപ മേടിക്കും?

അവൻ ആളു ശുദ്ധ മര്യാദക്കാരൻ. അവനെ സൃഷ്ടിച്ചു കഴിഞ്ഞായിരിക്കണം ബ്രഹ്മാവ് മറ്റു മര്യാദക്കാരെ സൃഷ്ടിച്ചത് പോലും

മീറ്റർ കാശു തന്നാൽ മതി.

ഹൊ സന്തോഷമായി ഞാൻ സമ്മതിച്ചു.

സമ്മതം മൂളിയതും അവൻ ബലമായി തന്നെ എന്റെ ബാഗ് കയ്യിൽ വാങ്ങി നടന്നു തൂടങ്ങി. അവന്റെ ഒപ്പം ആ തെരക്കിനിടയിൽ കൂടി എത്തിപ്പെടാൻ ഞാൻ പെട്ട പാട്.

അവസാനം സ്റ്റേഷന്റെ വശത്തു പിന്നിൽ ഒരിടത്തു പാർക്ക് ചെയ്തിരുന്ന ഒരു പാട്ട ഫിയറ്റിന്റെ ഡിക്കിൽ എന്റെ ബാഗു സ്ഥാപിച്ചു. അതു തുറന്ന് എന്നെയും കയറ്റി അവൻ വണ്ടി എടുത്തു.

പക്ഷെ, ആ സ്ഥലത്തു കൂടി ആ വണ്ടി പുറത്തെടുത്തത് ഒരു കാണെണ്ട കാഴ്ച്ച തന്നെ അവനു നല്ല ഡ്രൈവർക്കുള്ള ഒരു മെഡൽ ഞാൻ സങ്കൽപ്പിച്ചു.

അങ്ങനെ തിരക്കിനിടയിൽ നിന്നും വണ്ടി പുറത്തെടുത്ത ശേഷം അവൻ ഡോർ തുറന്നു പുറത്തിറങ്ങി. അപ്പോഴേക്കും അവന്റെ രണ്ടു ശിങ്കിടികൾ അടൂത്തെത്തി. അവൻ അതിൽ ഒരാളോട് എന്റെ വിലാസം പറഞ്ഞു. അവിടെ കൊണ്ടു വിടാൻ ഏൽപ്പിച്ചു.

ശിങ്കിടികളിൽ ഒരാൾ ഡ്രൈവർ സീറ്റിലും മറ്റയാൾ അതിനിടത്തു വശത്തും ഇരിപ്പായി.

ഞാൻ തിരിഞ്ഞു തിരിഞ്ഞു ഡിക്കി തുറന്ന് മറ്റവൻ പെട്ടി അടിച്ചു കൊണ്ടു പോകുന്നുണ്ടൊ എന്നു നോക്കിക്കൊണ്ടിരുന്നു.

വലരെ നന്നായി സംസാരിച്ചു കൊണ്ടും വഴിയിൽ കാണുന്ന ചില സ്ഥലങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടും ഞങ്ങൾ യാത്ര തുടർന്നു.

അല്പസമയം കഴിഞ്ഞു റോഡിൽ തന്നെ ഞങ്ങളുടെ ഗസ്റ്റ് ഹൗസ് ഗേറ്റിനു അല്പം മുന്നിലേക്കു മാറ്റി അവൻ വണ്ടി നിർത്തി. നാലര മണി നേരത്ത് ആ റോഡ് കാലി

ഞാൻ എത്ര രൂപ ആയി എന്നു ചോദിച്ചു.

അവൻ കുറെ നേരം കണക്കുകൾ കൂട്ടി ചാർട്ടെടുക്കുന്നു തിരിച്ചും മറിച്ചും കൂട്ടുന്നു കുറയ്ക്കുന്നു. അവസാനം മൊഴിഞ്ഞു. 480 രൂപ

എന്റെ കണ്ണു പുറമെ വന്നില്ല എന്നെ ഉള്ളു പക്ഷെ തള്ളി
അത്രയും രൂപ എങ്ങനെ ആയി എന്നു അവൻ എനിക്കു പലരീതിയിൽ വിശദീകരിച്ചു തന്നു. രാത്രി ഇരട്ടി ചാർജും ഉണ്ടത്രെ.

ഏതായാലും തർക്കിക്കുന്നതിൽ കാര്യമില്ലെന്നറിയാമായിരുന്നതു കൊണ്ട് ഞാൻ അതു കൊടുക്കാൻ തീരുമാനിച്ചു.

ഡിക്കിൽ ഇരിക്കുന്ന പെട്ടി എടുക്കാൻ ഒരുത്തൻ പോയി.

എന്റെ കയ്യിൽ പത്തിന്റെ മൂന്നു നോട്ടുകൾ കഴിഞ്ഞാൽ ആകെ ഉള്ളത് കമ്പനി തന്ന 500 ന്റെ പത്തു നോട്ടുകൾ ആണ്.

ബാക്കി ആവശ്യത്തിനുള്ളത് എ റ്റി എം ഇൽ നിന്നും വേണ്ടപ്പോൾ എടുക്കാം.

ഞാൻ അതിൽ നിന്നും ഒരു നോട്ട് എടുത്ത് അവന്റെ കയ്യിൽ കൊടുത്തിട്ട് ബാക്കി പോകറ്റിലേക്ക് ഇട്ടു. അതിനു വേണ്ടി എന്റെ പോകറ്റിലേക്കു നോക്കാനുള്ള അത്ര സമയം എന്റെ നോട്ടം അവനിൽ നിന്നും വിട്ടിരുന്നു.

ബാക്കിക്കു വേണ്ടി ഞാൻ അവനോടു ചോദിക്കുമ്പോൾ അവൻ എന്നോടു ബാക്കി ചോദിക്കുന്നു.

ഞാൻ പറഞ്ഞു "ബാക്കി 20 രൂപ താ".

അവൻ പറയുന്നു "ബാക്കി 380 രൂപ താ".

ഞാൻ പറഞ്ഞു "എടൊ ഞാൻ 500 രൂപയുടെ നോട്ടാണ് തന്നത്".

അവൻ എന്നെ നൂറിന്റെ ഒരു നോട്ട് കാണിച്ചിട്ടു പറയുന്നു "സാർ തന്നത് ഇതാണ്".

അവൻ അത്ര വിദഗ്ദ്ധമായി ഞാൻ കൊടുത്ത നോട്ട് മാറ്റി മറ്റൊരു നോട്ട് കയ്യിൽ എടുത്തത് ഇപ്പണി സാധാരണ ചെയ്യുന്നതായതു കൊണ്ടായിരിക്കണം.

അഥവാ എന്റെ കയ്യിൽ ഒരു നോട്ടെങ്കിലും നൂറിന്റെ ഉണ്ടെങ്കിൽ ഞാൻ വിശ്വസിച്ചു പോയെനെ.

പക്ഷെ ആ അസമയത്ത്, അപരിചിതമായ സ്ഥലത്ത്കൂടുതൽ വേലകൾ കാണിക്കുന്നതിനെക്കാളും ബുദ്ധി ഉള്ളതു കൊടുത്ത് തടി രക്ഷിക്കുക ആയിരിക്കും എന്നെനിക്കു തോന്നി. സിനിമ ഒന്നും അല്ലല്ലൊ ആ രണ്ടു പേരെ ഒറ്റയ്ക്ക് അടിച്ചു മലർത്താൻ.

എനെറ്റ് ബാഗും കൂടി അവർ കൊണ്ടു പോകാതിരിക്കാൻ വേണ്ടി 500 ന്റെ മറ്റൊരു നോട്ടും കൂടി അവനു കൊടുത്തു. അവൻ അതും കൂടി വാങ്ങിയിട്ട് 120 രൂപ തിരികെ തന്നു. ഒരു താങ്ക്സ് പറഞ്ഞ് വണ്ടി വിട്ട് പോയി

ബാന്ദ്ര ദാദർ യാത്രക്കൂലി എത്രയാണെന്ന് ഇപ്പൊ ഓർമ്മയില്ല ഏതായാലും 100 രൂപയിൽ താഴെയെ വരൂ 
അതിന്റെ സ്ഥാനത്ത് 880 രൂപ കൊടുത്തിട്ട്
ഞാൻ അണ്ടി കളഞ്ഞ അണ്ണാനെ പോലെ ഗസ്റ്റ് ഹൗസിലേക്കും പോയി

അപ്പോൾ ഇനി നിങ്ങൾ എങ്ങാനും ഇതുപോലെ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ കയ്യിൽ ആവശ്യത്തിനു ചില്ലറ രൂപയും കരുതുക. ഇതുപോലെ കൂടെ വന്നു റ്റാക്സി തരാം എന്നു പറയുന്ന ചെറ്റകളുടെ പിടിയിൽ അകപ്പെടാതിരിക്കുക

Friday, January 27, 2012

ബഹൂത് ഗർമി ലഗ്താ ഹേ

തീവണ്ടിയാത്രകൾക്കിടയിൽ ഉണ്ടാകുന്ന രസകരമായ അനുഭവങ്ങൾ അനവധിയാണ്

ഇത്തവണ ഒരു കളിപ്പീരു പറ്റിയത് പറയാം

1996 ലാണ് സംഭവം. വടക്കെ ഇന്ത്യയിൽ ബീന എന്നു പേരുള്ള ഒരു സ്റ്റേഷൻ ഉണ്ട്. ഞങ്ങൾക്ക് ദമുവിൽ നിന്നും വന്ന് കേരള എക്സ്പ്രസ് പിടിക്കാനുള്ള സ്ഥലം ആണത്.

ഞങ്ങളുടെ വണ്ടി ഏകദേശം ആറര മണിക്കു ബീനയിൽ എത്തും

ഏഴര മണിയ്ക്കൊ മറ്റൊ ആണ് കേരള വരുന്ന സമയം

ഞാൻ ഒഴിഞ്ഞ ഒരു സ്ഥലം നോക്കി ഒരു കസേരയിൽ ഇരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരാൾ പതിയെ എന്റടുത്തേക്കു നടന്നു വന്നു "ബഹൂത് ഗർമി ലഗ്താ ഹേ" ഒരു തനി മല്ലു ശൈലിയിൽ ഹിന്ദി പറയുന്നു ഭയങ്കര ചൂടാണെന്ന്.

ഇവന്മാർക്കൊക്കെ കളിപ്പിക്കാൻ പറ്റിയ ആളെ മനസിലാക്കാൻ എങ്ങനെ സാധിക്കുന്നു എന്നതാണ് അത്ഭുതം.

എന്റെ അടുത്തെത്തി അടുത്തുള്ള കസേരയിൽ അയാൾ ഇരിപ്പുറപ്പിച്ചു.

ആ ഗ്രൂപ്പിൽ ചുറ്റുമുള്ള ഒറ്റ കസേരയിലും ആളില്ല. പലപല ഗ്രൂപ്പുകളായാണ് കസേരകൾ.

അയാൾ പതുക്കെ പതുക്കെ എന്നെ കൊണ്ട് വർത്തമാനം പറയിപ്പിച്ചു

തുടങ്ങിക്കഴിഞ്ഞപ്പോൾ അയാൽ തന്റെ കദനകഥ എടുത്തു വിളമ്പാൻ തുടങ്ങി.

അയൽപക്കത്തുള്ള ഒരു പെൺകുട്ടിക്കു രാജസ്ഥാനിൽ പഠിക്കാൻ അഡ്മിഷൻ കിട്ടി.

പണ്ടു പട്ടാളത്തിൽ ആയിരുന്നതു കൊണ്ട് ഹിന്ദി അറിയാവുന്ന ആൾ എന്ന നിലയിലും കുട്ടിയുടെ അയൽക്കാരൻ എന്ന നിലയിലും ആ കുട്ടിയെ അവിടെ കൊണ്ടെത്തിക്കുവാൻ നാട്ടിൽ നിന്നും വന്നതാണ്. കുട്ടിയെ ഹോസ്റ്റലിലാക്കി മടങ്ങി ഇവിടെ വന്നതും പോകറ്റടിച്ചു. ഇനി എന്തു ചെയ്യും? നാണമുണ്ട് എന്നാലും മറ്റു നിവൃത്തിയില്ലാത്തതു കൊണ്ട് എന്നോടു ചോദിക്കുന്നു. നാട്ടിൽ എത്താനുള്ള കാശ്. എത്തിയാൽ അപ്പോൾ തന്നെ മണിഓർഡറായി അയച്ചു തരും

പലതവണ വായിച്ചിട്ടും കേട്ടിട്ടും ഉള്ള കഥ ആയതു കൊണ്ട് ഇയാൾ കളിപ്പീരുകാരൻ തന്നെ എന്നുറപ്പിച്ച് ഞാൻ മിണ്ടാതിരുന്നു.

പക്ഷെ അയാൾക്കുറപ്പുണ്ടായിരുന്നു ഞാൻ വീഴും എന്ന്. അവർ എക്സ്പീരിയൻസ്ഡ് അല്ലെ ഹ ഹ ഹ

കുറെ നേരം കഴിഞ്ഞപ്പോള് എന്റെ മനസിൽ വേരെ ഒരു ചിന്ത ഉദിച്ചു. ദൈവമെ ഇനി ഇയാൾ പറയുന്നത് എങ്ങാനും സത്യം ആണെങ്കിലൊ?

എങ്കിൽ

അപ്പോൾ ഒരു കാര്യം ചെയ്യാം ഞാൻ പറഞ്ഞു ആട്ടെ ചേട്ടനു എറണാകുളം വരെ ഉള്ള ടികറ്റ് ഞാൻ എടുത്തു തരാം. കൂടെ പോരെ.

അയാൾ തയ്യാറായി.

പക്ഷെ ഇനി സമയം കുറച്ചെ ഉള്ളു. ടികറ്റ് എടുക്കണം എങ്കിൽ സ്റ്റേഷനു വെളിയിൽ പോകണം. ബീന ഒന്നും അത്ര നല്ല സ്ഥലം അല്ല കറങ്ങി നടക്കാൻ. അതിനിടയിൽ എന്റെ വണ്ടി എങ്ങാനും വന്നു പോയാൽ പിന്നെ എന്റെ കാര്യം കട്ടപ്പൊഹ.

കൂടെ വന്നു ടികറ്റ് എടിക്കാൻ തയ്യാറായതു കണ്ടപ്പോൾ ഞാൻ അയാളെ കൂടുതൽ വിശ്വസിച്ചു.

ഞാൻ തുടർന്നു പറഞ്ഞു "എന്നാൽ ഒരു കാര്യം ചെയ്യ് ചേട്ടൻ പോയി ടികറ്റ് എടുത്തു വാ. ഞാൻ ഇവിടെ തന്നെ ഇരിക്കാം. ഏതായാലും ഒരു കമ്പനിയും ആയല്ലൊ."

പൈസ കൊടുത്തു വിട്ടു.

"സാറിനെ ദൈവം രക്ഷിക്കും. ഞാൻ ദാ വന്നു" എന്നു പറഞ്ഞു അയാൾ ടികറ്റ് എടുക്കാൻ പോയി

ശേഷം ചിന്ത്യം

അല്ല വണ്ടി വരുമ്പോൾ ഞാൻ കയറിപോകാതെ അയാളെ കാത്തിരുന്നാൽ പോരല്ലൊ

Friday, January 20, 2012

സാറും പട്ടാളത്തിലാണൊ?

തീവണ്ടിയാത്രകൾ പലപ്പോഴും രസകരമായ അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്. എനിക്കു രസകരമായത് മറ്റുളവർക്കു രസകരം ആയിരിക്കുമൊ? എന്നു ചോദിച്ചാൽ കുടുങ്ങി പോകും
തൽക്കാലം എനിക്കു രസകരമായി തോന്നിയ ഒരു യാത്റ ഇവിടെ

ഒരിക്കൽ ഞാൻ ബാംഗളൂരിനു പോകാൻ തയ്യാറെടുത്ത് എറണാകുളം സ്റ്റേഷനിലെത്തി.

അന്നൊക്കെ ഇന്നത്തെതു പോലെ റിസർവ് ചെയ്തൊന്നുമല്ല പോക്ക്. പോകണം എന്നു തീരുമാനിച്ചാൽ പുറപ്പെടുന്നു . ഒരു ജനറൽ ടികറ്റ് എടുക്കുന്നു ജനറൽ ബോഗിയിൽ ഇടിച്ചു കയറി അങ്ങു പോകുന്നു അത്ര തന്നെ.

കാത്തു നിൽപ്പിനിടയിൽ ഒരു ചെറുപ്പക്കാരനെ കണ്ടു അടുത്തു നിൽക്കുന്ന ആളല്ലെ അല്പനേരം ആയപ്പോള് അന്യോന്യം കുശലം ചോദിച്ചു. പരിചയപ്പെട്ടു.

ആളുടെ പേർ മനോജ്. തൊടുപുഴക്കാരൻ. പട്ടാളത്തിലാണ്. ഞങ്ങൾ അങ്ങനെ കൂട്ടുകാരായി.

അയാൾ ഇടയ്ക്കിടയ്ക്കു യാത്ര ചെയ്യുന്ന കൂട്ടത്തിലായതു കൊണ്ട് എനിക്കു അല്പം ചില ഉപദേശങ്ങൾ തന്നു

തെരക്കുണ്ടാകും. അതുകൊണ്ട് ഇടിച്ചു കയറിക്കോണം. എവിടെ എങ്കിലും ചന്തി ഉറപ്പിക്കുക. അതു കഴിഞ്ഞ് രാത്രി കിടക്കാനുള്ള സൗകര്യം ഒപ്പിക്കാൻ നോക്കാം.

മുൻപിലത്തെ പോസ്റ്റിൽ എഴുതിയതു വായിച്ചിരിക്കുമല്ലൊ അല്ലെ എന്റെ സ്വഭാവം. അതു ഞാൻ പതിയെ മാറ്റി എടുത്തിരുന്നു. ഇടിച്ചു കയറാൻ മിടുക്കനായി.

വണ്ടി വന്നു. ഞങ്ങൾ രണ്ടാളും ഇടിച്ചു കയറി. ആദ്യംകണ്ട കൂപ്പയിൽ തന്നെ ഓരോ ചന്തിയുറപ്പിച്ചു.

ഞാൻ ഇരിക്കുന്ന സീറ്റിന്റെ വിൻഡൊ വശത്ത് മൂന്നു പേർ. ഒരാൾ വിലങ്ങു ധരിച്ച ഒരു പുള്ളി. അയാളുടെ അപ്പുറവും ഇപ്പുറവും ആയി ഓരോ പോലീസുകാർ. നാലാമൻ ഞാൻ. ഞാൻ അവിടെ ഇരുന്നത് പോലീസുകാരന് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന് അയാളുടെ മുഖം വ്യക്തമാക്കുന്നു. നീരസത്തോടു കൂടി എന്നെ ആവുന്നത്ര തള്ളിക്കൊണ്ടാണ് അയാൾ ഇരിക്കുന്നത്. ഒന്നൊതുങ്ങിയാൽ ഒരാൾക്കു കൂടി ഇരിക്കാൻ അതിൽ സ്ഥലം ഉണ്ടു താനും എന്നാൽ അയാൾ അതിനൊരുക്കമല്ല

അതിനു കുറച്ചു നാൾ മുൻപായിരുന്നു തിരുവനന്തപുരത്തിനടുത്ത് ഒരു പട്ടാളക്കാരനെ പോലീസുകാർ ഉൽസവസ്ഥലത്തു നിന്നൊ മറ്റൊ പിടിച്ചു കൊണ്ടു പോയതും അടുത്ത പട്ടാള ക്യാമ്പിൽ നിന്നും പട്ടാളക്കാർ അയാളെ സ്റ്റേഷൻ അക്രമിച്ചു മോചിപ്പിച്ചതും, അവിടെ ഉണ്ടായിരുന്ന പോലീസുകാർ ജീവനും കൊണ്ടോടിയതും ഒക്കെ.
അതോടു കൂടി എന്റെ മനസിൽ പോലീസിനുണ്ടായിരുന്ന ഇമേജ് ഇടിഞ്ഞു പോയി.
ഇയ്യാളുടെ ഈ തള്ളലും കൂടി ആയപ്പോൾ അനിഷ്ടം ഒന്നു കൂടി കൂടി. പക്ഷെ പോലീസല്ലെ വെറുതെ ഞാൻ എന്തിനാ തടി കേടാക്കുന്നത് എന്നു വിചാരിച്ച് ഉള്ള സ്ഥലത്ത് ഞെരുങ്ങി ഇരിക്കുന്നു.

അപ്പോഴാണ് മനോജ് പറയുന്നത്. "സാർ മുകളിലത്തെ ബർത് കാലിയാണല്ലൊ. അപ്പൊ ഒരു കാര്യം ചെയ്യാം
നമുക്കു മാറി മാറി ഉറങ്ങാം ആദ്യം സാർ ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കൊ. ഞാൻ ഇവിടെ ഇരിക്കാം , അല്ലെങ്കിൽ ആദ്യം ഞാൻ ഉറങ്ങാം സാർ പിന്നീടുറങ്ങിക്കൊ"

രാത്രിയുടെ രണ്ടാം പകുതിയിലാണ് ഉറക്കത്തിനു കൂടുതൽ സുഖം അല്ലെ? അതറിയാമായിരുന്നതു കൊണ്ട് ഞാൻ വേഗം തന്നെ പറഞ്ഞു ആദ്യം മനോജ് ഉറങ്ങിക്കോ രാത്രി ഒരു മണി ആകുമ്പോൾ ഞാൻ വിളിക്കാം.

അതു സമ്മതിച്ച് മനോജ് ബർത്തിൽ കയറാൻ ഉള്ള തയ്യാറെടുപ്പായി.

ഏകദേശം അഞ്ചര അടിയോളം പൊക്കം കാണും. അത്രെ ഉള്ളു. പതിയെ എണീറ്റ് രണ്ടു കയ്യും പൊക്കി എതിർവശങ്ങളിൽ ഉള്ള ബർത്തുകളെ തൂക്കുന്ന ചെയിനിൽ പിടിച്ചു. നേരെ മുകളിലേക്കു പൊങ്ങി കാലുകൾ നീട്ടി അരഭാഗത്ത് 90 ഡിഗ്രിആക്കി പൊക്കി, ഒരു വശത്തേക്കു ചരിച്ച് തന്റെ ബർത്തിലേക്കു എടുത്തു വച്ചു ഒപ്പം നടുഭാഗവും ആ ബർത്തിലേക്കു കയറ്റി വച്ചു. അത് ഒന്നു കാണേണ്ട കാഴ്ച്ച തന്നെ ആയിരുന്നു. ചെയിനിൽ പിടിച്ചിരിക്കുന്നകയ്യുടെ മസിലുകൾ നല്ല പാറ പോലെ ഉരുണ്ട് നിൽക്കുന്നു. ശരീരം വാഴത്തടപോലെ ആ മസിലുകളെ അനുസരിക്കുന്നു.
കയറി ഇരുന്ന മനോജ് പെട്ടി തുറന്നപ്പോഴാണ് അതിനകത്തുള്ള പട്ടാളക്കാരുടെതായ വേഷം പുറമെ ഉള്ളവർ കണ്ടത്. അതിൽ നിന്നും ഒരു തുണി എടുത്ത് വിരിയാക്കി ഇട്ടു അയാൾ കിടന്നു.

പക്ഷെ ഇതോടൊപ്പം തന്നെ എന്റെ അടുത്ത് മറ്റൊരു സംഭവം നടന്നു. അതുവരെ എന്നെ തള്ളിവച്ചിരുന്ന പോലീസുകാരൻ അയഞ്ഞയഞ്ഞ് വിലങ്ങിട്ട പുള്ളിയെ തള്ളി ഒരറ്റത്തോട്ടു മാറ്റി. എനിക്കിരിക്കാൻ ഇപ്പോൾ രണ്ടാൾക്കാരുടെ സ്ഥലം. ഭവ്യമായ ഭാഷയിൽ അയാൾ എന്നോടു ചോദിക്കുന്നു "സാറും പട്ടാളത്തിലാണൊ"?

ഒരു തീവണ്ടി യാത്ര

ഡൽഹിയിൽ വച്ച് ഒരു യാത്രയിൽ അന്തരീക്ഷമലിനീകരണം കാരണം ശ്വാസം മുട്ടൽ അനുഭവപ്പെട്ട ഒരു സംഭവം കമന്റിയിടത്ത് അത് തിരക്കു കൊണ്ടാണൊ എന്നൊരു ചോദ്യം കിട്ടി
അപ്പൊഴാണ് ചെറുപ്പത്തിലെ മറ്റൊരു സംഭവം ഓർമ്മ വന്നത്

കോട്ടക്കൽ പഠിക്കുന്ന കാലം. അന്നൊക്കെ മാസത്തിലൊരിക്കൽ വീട്ടിൽ പോകും. പോകുന്നത് ബസ്സിൽ ആയിരുന്നു. എട്ടു മണിക്കൂറിൽ കൂടുതൽ ബസ്സിൽ ഇരിക്കണം. പക്ഷെ ചെറുപ്പത്തിൽ എന്തു പ്രശ്നം എട്ടല്ല എൺപതു മണിക്കൂർ വേണമെങ്കിൽ ഇരിക്കും അല്ലെ?

ഞങ്ങൾ ആലപ്പുഴ ജില്ലകാരയതുകൊണ്ട് അധികം ട്രയിൻ യാത്ര ചെയ്തിട്ടില്ല അന്നൊന്നും.
എന്നാൽ ഒരിക്കൽ ഒരു ഓണസമയം. ഓണസമയമാണല്ലൊ സമരങ്ങളുടെ കാലം. ആളുകൾക്കു ബുദ്ധിമുട്ടാകും എന്നു കരുതി ചോദിക്കുന്നതിൽ മിക്കവയും സർക്കാർ കൊടുക്കും എന്നറിയാവുന്നതു കൊണ്ട് സമരക്കാർ ആ സമയം തന്നെ തെരഞ്ഞെടുക്കും.

അങ്ങനെ ഞങ്ങൾക്ക് ഓണാവധി വന്നപ്പോഴാണ് ബസ് സമരം. സർക്കാർ ബസ്സുകൾ ഓടുകയില്ല.
പിന്നെ എങ്ങനെ വീട്ടിൽ പോകും?

തിരൂർ ആണ് അടുത്ത റെയിൽ വേ സ്റ്റേഷൻ. അന്നത്തെ കാലത്ത് മീറ്റർ ഗേജ് ആണ് എറണാകുളം മുതൽ തെക്കോട്ട്. എറണാകുളത്തിനു വടക്ക് ബ്രോഡ് ഗേജും

ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടി തിരൂരെത്തി.
എന്റെ കയ്യിൽ 10 രൂപ ഉണ്ട്. അത് എല്ലാതവണയും അങ്ങനെ ആണ്. 60 രൂപ മെസ്, 20 രൂപ ഫീസ് ഏട്ടൻ 90 രൂപ അയച്ചു തരും. സാധാരണ, ഈ ശേഷിക്കുന്ന പത്തു രൂപയിൽ 8.50 രൂപ ബസ് കൂലി. ബാക്കി ഒന്നര രൂപ എന്റെ പോക്കറ്റിൽ കാണും വീട്ടിലെത്തുമ്പോൾ

എന്നാൽ ഇത്തവണ 9 രൂപ ടികറ്റ് മാവേലിക്കര വരെ. അവിടെ നിന്നും പ്രൈവറ്റ് ബസ് ഹരിപാടിന്.

അപ്പോൾ പൈസ കിറുകൃത്യം.

റ്റിക്കറ്റെടുത്തു.

കാത്തുകാത്ത് വണ്ടി വന്നു. ഞങ്ങൾ പറയുന്ന ഭാഷയിൽ പറഞ്ഞാൽ ഒരു ഒൻപതാം ഉൽസവത്തിന്റെ തിരക്ക്(ഹരിപ്പാട്ടമ്പലത്തിലെ ഒൻപതാം ഉല്സവം അന്നു വളരെ പ്രസിദ്ധമായിരുന്നു)

എനിക്കാണെങ്കിൽ ഇടിച്ചു കയറുന്ന സ്വഭാവം പണ്ടെ ഇല്ല - എല്ലാം വളരെ സാവധാനത്തിലെ ചെയ്യൂ - അതുകാരണം "പഞ്ചവൽസരപദ്ധതി" എന്നൊരു ഓമനപ്പേരും വീണു കിട്ടിയിരുന്നു.

പതുക്കെ കയറാം എന്നു കരുതി നിന്നു നിന്നു കൂട്ടുകാരെല്ലാം കയറിക്കഴിഞ്ഞിട്ടും ഞാൻ വെളിയിൽ തന്നെ. അല്പനേരം, കൂടി കഴിഞ്ഞപ്പോഴേക്കും വിസിൽ മുഴങ്ങി. വണ്ടി പതിയെ നീങ്ങിത്തുടങ്ങി.

അടൂത്തു നിന്ന ഒരാൾ പറഞ്ഞു മോനെ വേഗം പിടിച്ചു തൂങ്ങിക്കൊ അല്ലെങ്കിൽ പോകാനൊക്കില്ല.

വാതിലിനു വെളിയിൽ ഒറ്റക്കയ്യിൽ തൂങ്ങുന്ന അനേകം ആളുകൾ ഒരു അർദ്ധവൃത്തം ഉണ്ടാക്കിയിട്ടുണ്ട്.
എനിക്കു പെട്ടെന്നു ഭയമായി. സമയം രാത്രി ഒൻപതു മണി. എന്റെ കയ്യിൽ ഉണ്ടായിരുന്ന പത്തുരൂപയിൽ ഒൻപതു രൂപ ട്രയിൻ റ്റിക്കറ്റ് ആയി കയ്യിൽ ഇരിക്കുന്നു.

ഈ വണ്ടിയിൽ പോയില്ലെങ്കിൽ പിന്നെ ഭിക്ഷ എടുക്കേണ്ടി വന്നേക്കാം.
എന്തോ ഒരു ധൈര്യം വന്നു ചാടി ഒരു കമ്പിയിൽ പിടുത്തം ഇട്ടു. ഒരു കാൽ വയ്ക്കാൻ അല്പം സ്ഥലവും കിട്ടി. അവിടെ നിന്നവർ അതിനുള്ള സൗകര്യം ചെയ്തു തന്നു.

ബാഗും തൂക്കി ഒരു കയ്യും ഒരു കാലും പുറമെ. ഒരു കാൽ ചവിട്ടിയിട്ടുണ്ട് ഒരു കൈ തൂണിൽ പിടിച്ചിട്ടും ഉണ്ട്.

വണ്ടി പതിയെ വേഗത കൂട്ടി തുടങ്ങി.
ബാഗു പിടിച്ചിരിക്കുന്ന കൈ കഴച്ചു തുടങ്ങി.

പക്ഷെ എന്തു രക്ഷ.
ഞാൻ ആലോചിച്ചു

കുറച്ചു കഴിയുമ്പോൾ ഈ ബാഗ് എന്റെ കയ്യിൽ നിന്നു വീണുപോകും. പക്ഷെ അതു കഴിഞ്ഞാൽ?
കുറച്ചു കൂടി കഴിയുമ്പോൾ എന്റെ തൂണിൽ പിടിച്ചിരിക്കുന്ന കയ്യും വിട്ടുപോകും
അപ്പോൾ ഇത് എന്റെ അവസാനത്തെ യാത്ര ആയിരിക്കും അല്ലെ?
ഇനി ഒന്നും ചെയ്യാനും ഇല്ല. വരുന്നതു വരട്ടെ എന്നൊക്കെ വിചാരിച്ചു കൊണ്ടു നിൽക്കുമ്പോൾ ആളുകൾ എല്ലാവരും കൂടി ഒരു ബഹളം

ഓവർ ബ്രിഡ്ജ് വരുന്നു കയറിക്കൊ അകത്തു കയറിക്കൊ.

ഓവർബ്രിഡ്ജ് വീതി കുറഞ്ഞ ഒരെണ്ണം.
ചിലപ്പോൾ വാതിലിനു വെളിയിൽ തൂങ്ങിക്കിടക്കുന്നവരെ എല്ലാം വടിച്ചു നീക്കും എന്ന പേടി. സ്ഥിരമായി യാത്ര ചെയ്യുന്നവർക്കു സ്ഥലം അറിയാവുന്നതിനാൽ അവർ ആയിരിക്കണം ഒച്ച കൂട്ടിയത്.
ഏതായാലും അതിനു ഫലം ഉണ്ടായി
അകത്തു നിന്നവരും ഒക്കെ സഹായിച്ചു എല്ലാവരെയും പിടിച്ചു വലിച്ചും തള്ളിയും ഒക്കെ എങ്ങനെയോ എല്ലാവരും അകത്തായി. എന്റെ രണ്ടു കാലും നിലത്തു മുട്ടിയിട്ടില്ല. ആകെ ഞെങ്ങി ഞരുങ്ങി നിൽക്കുന്നു.പൊക്കം അശേഷം ഇല്ലാത്തഞ്ഞാൻ പക്ഷെ ആളുകളുടെ ശരീരങ്ങൾക്കിടയിൽ ഞെങ്ങി പൊങ്ങി നിന്നതു കൊണ്ട് ഒരു ഗുണം ഉണ്ടായി. ആ മുറിയുടെ മറുവശത്തു ഇതേ പോസിൽ നിൽക്കുന്ന എന്റെ സുഹൃത്തിനെ കാണാനായി. ഞാൻ തല ഇളക്കി അവന്റെ ശ്രദ്ധ പിടിച്ചു പറ്റി അവനും സന്തോഷമായി ഏതായാലും ഞാനും കയറിയല്ലൊ.
അല്പസമയം കൊണ്ട് വെള്ളത്തിൽ താഴ്ന്നു പോകുന്നതുപോലെ ഊർന്നൂർന്ന് എന്റെ കാലുകൾ നിലം തൊട്ടു.

ഇപ്പോൾ സമയം ഓർമ്മയില്ല എന്നാലും രാത്രി ഒന്നിനും രണ്ടിനും ഇടയിലാണെന്നു തോന്നുന്നു ഞങ്ങൾ എർണാകുളത്തെത്തി.

അവിടെ നിന്നും വണ്ടി മാറി കയറണം. ഇനി അങ്ങോട്ട് മീറ്റർ ഗേജ് വണ്ടി.ബോഗികളുടെ എണ്ണവും കുറവ്.

യാത്രക്കാരിൽ കുറേ ഏറെ പേർ അവിടെ യാത്ര അവസാനിക്കുന്നവരായിരുന്നു. ബാക്കി എല്ലാവരും അടുത്ത വണ്ടിയ്ക്കു നേരെ യാത്ര ആയി. ആദ്യത്തെ അനുഭവം ഉണ്ടായിരുന്നതു കൊണ്ട് ഇത്തവണ ഞാനും ഉഷാറായി തന്നെ വണ്ടിക്കടൂത്തെത്തി.

അവിടെ ചെന്നപ്പൊഴോ?

അവിടെ വച്ചു തന്നെ സീറ്റുകളെല്ലാം ഫുൾ ആണ്. മീറ്റർ ഗേജ് വണ്ടിയുടെ ഇടനാഴിയുടെ അവിടെ വച്ചു തന്നെ എനിക്കു മുന്നോട്ടു പോകാൻ പറ്റാതായി. പിന്നിൽ നിന്നും ആളുകൾ വീണ്ടും കയറുന്നും ഉണ്ട്.

സമയം ആയി വണ്ടി വിട്ടു. അല്പമായപ്പോഴേക്കും രണ്ടു വശത്തു നിന്നും ഉള്ള തള്ളലിൽ എനിക്കു ശ്വാസം കഴിക്കാൻ പ്രയാസം ആകുന്നതു പോലെ തോന്നി.
എനിക്കു രണ്ടു വശവും ഉള്ളവർ നല്ല തടിയുള്ളവർ.
തടി മുകളിൽ അല്ലെ ഉള്ളത്
താഴെ ഇല്ലല്ലൊ. ഞാൻ നോക്കിയപ്പോൾ എന്റെ അരവരെ ജനാല ഉണ്ട്. അപ്പോള് അവിടെ തന്നെ അങ്ങ് ഇരുന്നാൽ കൂടുതൽ സ്ഥലവും ഉണ്ട് ശ്വസിക്കാൻ വായുവും കിട്ടും. ഞാൻ പതിയെ ഊർന്ന് അവരുടെ കാലുകൾക്കിടയിലായി ഇരുന്നു.

എന്റെ ദൈവമേ ആ ഇരിപ്പു കോട്ടയം വരെ ഇരുന്നത് എങ്ങനെ ആയിരിക്കും എന്ന് ഒന്നാലോചിച്ചു നോക്കൂ. പറ്റിയ പറ്റു വലുതായി പോയെങ്കിലും പിന്നീട് പൊങ്ങാൻ ഒരു നിവൃത്തിയും ഇല്ലാതിരുന്നതു കൊണ്ട് അങ്ങനെ തന്നെ യാത്ര ചെയ്യേണ്ടി വന്നു.

കോട്ടയത്തെത്തിയപ്പോൾ കുറെ പേർ ഇറങ്ങി, കയറാനും ഉണ്ടായിരുന്നു കുറെ പേർ.
മുൻപു പറ്റിയ അബദ്ധം തിരുത്താൻ വെണ്ടി ഞാൻ കിട്ടിയ അവസരം ഉപയോഗിച്ച് വീണ്ടും എഴുനേറ്റ് നിന്നു

അവിടെ നിന്നും യാത്ര തുടർന്നു. തിരുവല്ലയിൽ ഇറങ്ങാനുള്ളവർ തിക്കു കൂട്ടി വാതിലിനെ ലക്ഷ്യമാക്കി വരുന്നു. ഇടനാഴിയ്ക്കുള്ളിൽ അല്പം പോലും സ്ഥലം ഇല്ല.
ഞെങ്ങി ഞെരുങ്ങി വന്നവരിൽ ഒരു ചേച്ചിയും ഉണ്ടായിരുന്നു. ആ ചേച്ചി എന്റെ അടുത്തെത്തിയിടത്തു വച്ച്
മൊത്തം ബ്ലോക്ക് ആയി. ആൾക്കൂട്ടത്തിനിടയിൽ കുട്ടി ആയി ഞാൻ മാത്രം. അത്ര കുട്ടിയൊന്നും അല്ല 18 കഴിഞ്ഞതാണ്.
ഇടനാഴിയുടെ അകത്തെ ഭിത്തിയിൽ ചാരി ചേച്ചി. ആ ചേച്ചിയുടെ എതിർവശത്തു ജനലിൽ ചാരി മറ്റൊരു ചേട്ടൻ. ഇവരുടെ രണ്ടു പേരുടെയും ഇടയിൽ ബ്രെഡ് പീസുകൾക്കിടയിൽ തേച്ച ജാം പോലെ ഞാൻ.

നാരായണ ജപിച്ചു കൊണ്ട് തിരുവല്ല വരെ ആ നിൽപ്പ്

ഇനി മേലിൽ ബസിലെ യാത്ര ചെയ്യൂ എന്നു തീരുമാനിച്ചെങ്കിലും ഇപ്പോഴും ദാ തുടരുന്നു തീവണ്ടീ തീവണ്ടീ

മറ്റൊരു കഥ - കഥയല്ല യഥാര്ഥ കഥ

Thursday, January 19, 2012

ചോദ്യങ്ങൾക്കുത്തരം

ചോദ്യങ്ങൾക്കുത്തരം എഴുതുന്നതിനെ കുറിച്ച് ഒരു പോസ്റ്റ് കണ്ടപ്പോൾ പഴയ ഓർമ്മകൾ ഒന്നയവിറക്കി

രംഗം ഒന്ന്

ഫസ്റ്റ് എം ബി സെഷനൽ പരീക്ഷയുടെ ഫിസിയോളജി പരീക്ഷയുടെ റിസൽറ്റ് വന്നു

ഉത്തരക്കടലാസുകൾ ഡിപ്പാർട്ട്മെന്റിലുണ്ട് പോയി നോക്കിക്കൊള്ളാൻ അനുവാദം കിട്ടി.

മാർക്ക് നോക്കിയപ്പോൾ ഞാൻ ഉദ്ദേശിച്ചതിൽ കുറവ്.

മാർക്ക് നോക്കിക്കൊണ്ടിരിക്കുന്നിടത്തു നിന്ന് പ്രൊഫസർ വിളിച്ചു.

എങ്ങനെ ഉണ്ടെഡൊ?

സാർ മാർക്കുകൾ കുറവായിപോയി

കാരണം?

അതെനിക്കറിയില്ല

താൻ എല്ലാം എഴുതിയോ?

എല്ലാം എഴുതി

എല്ലാം എന്നു പറഞ്ഞാൽ?

സാർ ക്ലാസിൽ പറഞ്ഞ പോയിന്റുകൾ എല്ലാം എഴുതിയിട്ടുണ്ട്.
എന്റെ ലെക്ചർ നോട്ട്സ് കാട്ടി വിശദീകരിച്ചു.

സാർ പറഞ്ഞു താൻ ഒരു കാര്യം ചെയ്യ് ആ കൂട്ടത്തിൽ നിന്നും ശോഭയുടെയും സ്ലീബിയുടെയും ഉത്തരക്കടലാസുകൾ എടുത്തു കൊണ്ടു വാ

ഞാൻ പോയി അവ എടുത്തു.

ഓരോ ചോദ്യത്തിനും തന്റെ ഉത്തരവും അവരുടെ ഉത്തരവും ഒത്തു നോക്ക്

ഒത്തു നോക്കി

എന്റമ്മോ

റെഫറൻസായി പറഞ്ഞ അഞ്ചോളം പുസ്തകങ്ങളിൽ ഉള്ള വസ്തുതകളും ഓരോ ഉത്തരത്തിനും കൊടുത്തിട്ടുണ്ട്

സാർ തുടർന്നു
എടൊ താൻ ടെക്സ്റ്റിൽ ഉള്ള സർവതും എഴുതിയിട്ടുണ്ട് സമ്മതിച്ചു.
അപ്പോള് തനിക്കു ഞാൻ പത്തിൽ പത്തു തന്നാൽ റെഫറൻസിലുള്ളതും കൂടി മുഴുവനും എഴുതിയ ഇവർക്കു ഞാൻ എത്ര കൊടുക്കും?
ആകെ മാർക്ക് പത്തല്ലെ ഉള്ളു?
അപ്പോൾ എനിക്കു ആകെ ചെയ്യാൻ സാധിക്കുന്നത് തന്റെ മാർക്കു കുറയ്ക്കുക അല്ലെ ഉള്ളൂ?
അതുകൊണ്ട് മോൻ പോയി റെഫറൻസ് ഗ്രന്ഥങ്ങൾ കൂടി പഠിച്ചെഴുതാൻ ശീലിക്ക്

രംഗം രണ്ട്

ഫസ്റ്റ് എം ബി സെഷനൽ പരീക്ഷയുടെ ബയൊ കെമിസ്റ്റ്രി പരീക്ഷയുടെ റിസൽറ്റ് വന്നു

മുൻപിലത്തെതു പോലെ തന്നെ ഉത്തരക്കടലാസുകൾ നോക്കാൻ അനുവാദം കിട്ടി

എനിക്കുറപ്പാണ് എങ്ങനെ പോയാലും 100 ല് 80 മാർക്ക് കിട്ടും. കെമിസ്റ്റ്രി ആണ് വിഷയം. ചോദ്യങ്ങൾക്കെല്ലാം വിശദമായി ഫോർമുല അടക്കം ഉത്തർമ് കൊടുത്തിട്ടുണ്ട്. ആകെ അഞ്ചു ചോദ്യങ്ങൾ. 20 മാർക്ക് വീതം.
ഒരെണ്ണം തലേദിവസം പഠിപ്പിച്ച വിഷയം. അന്നു ഞാൻ അവധി ആയിരുന്നു. അത് തൊട്ടിട്ടില്ല. എന്നാലെന്താ 20 ഗുണം 4 സമം 80 അല്ലെ അതു മതി

സന്തോഷത്തോടു കൂടി ഉത്തരക്കടലാസ് തപ്പി

ആകെ മാർക്ക് 49
ജയിക്കാൻ 50 വേണം

അങ്ങനെ ചമ്മി നിൽക്കുമ്പോൾ പ്രൊഫസർ വിളിച്ചു.

താനിങ്ങു വന്നെ

എങ്ങനെ ഉണ്ട്?
എനിക്ക് ഉത്തരമില്ല
എത്ര മാർക്കുണ്ട്?
49
അതെന്താ 49 ആയിപ്പോയത്?
അറിയില്ല
താൻ എല്ലാം എഴുതിയൊ?
നാലു ചോദ്യങ്ങൾക്കു മുഴുവൻ ശരിയായ ഉത്തരം എഴുതിയിട്ടുണ്ട്
അഞ്ചാമത്തെ ചോദ്യം?
അതെഴുതിയില്ല
കാരണം
ഞാൻ ഇന്നലെ അവധി ആയിരുന്നു.

ഓഹോ അതു ശരി. അപ്പോൾ താൻ ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ തലപൊട്ടി ഒരാളെ കൊണ്ടു വന്നാൽ അതു പഠിപ്പിച്ച ദിവസം ഞാൻ അവധി ആയിരുന്നു അതുകൊണ്ട് തല ഒഴികെ ബാക്കി ചികിൽസിക്കാം എന്നു പറയുമോ?

മോനെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതി ഇല്ലെങ്കിൽ മാർക്ക് ഒരിക്കലും 50 തികയില്ല

-----------------------------------------------------------------------

വൃത്തിയായി കാര്യങ്ങൾ പഠിപ്പിച്ചു തന്നിരുന്ന ആ ഗുരുനാഥന്മാരുടെ ഓർമ്മയ്ക്കു മുന്നിൽ പ്രണാമത്തോടെ

Friday, January 13, 2012

ലേകെ ഭി ആയേ ഹെ

മദ്ധ്യപ്രദേശിൽ ദമു എന്ന ഒരു സ്ഥലം ഉണ്ട്. അവിടെ ജോലി ചെയ്തിരുന്ന കാലം. അടുത്തുള്ള സിറ്റിയിൽ പോകണം എങ്കിൽ ജബല്പുരാണ് ശരണം.

ഇടയ്ക്കൊക്കെ ഒന്നു പോയി അവിടത്തെ ചൈനീസ് ഫുഡും കഴിച്ച് ഒന്നു കറങ്ങി അല്പം പർചേസിങ്ങും നടത്തി തിരികെ പോരാം.

എന്റെ രണ്ടു സുഹൃത്തുക്കൾ ഒരിക്കൽ നടത്തിയ യാത്ര കേൾക്കണ്ടെ?

രണ്ടുപേരും കൂടി കാലത്തെ യാത്ര തിരിച്ചു. അവിടത്തെ പരിപാടികൾ എല്ലാം കഴിഞ്ഞു മടക്കയാത്ര ആയി.

വഴിക്ക് ഒരു സ്ഥലം ഉണ്ട് കട്ടംഗി. അവിടത്തെ പ്രത്യേകത എന്താണ് എന്നു വച്ചാൽ നല്ല ഒന്നാം തരം രസഗുള കിട്ടും. വളരെ പ്രസിദ്ധമാണ്. വഴിയാത്രക്കാരെല്ലാം അതൊന്നാസ്വദിച്ചേ പോകൂ.

ഒരു തരം ചെറിയ മൺകുടത്തിൽ ആക്കി വാങ്ങിക്കൊണ്ടു പോരുകയും ചെയ്യാം.

ദമുവിൽ നിന്നു പോയിവരുന്നവരിൽ നിന്നും പ്രതീക്ഷിക്കുന്നതും ഇതായിരിക്കും

അങ്ങനെ അവർ തിരികെ വരുന്ന വഴി ബസ് കട്ടംഗിയിൽ നിർത്തി.
രണ്ടു പേരും ഏകദേശം ആറടിക്കു മുകളിൽ ഉയരവും അതിനൊത്ത തടിയും ഉള്ളവരും.
സുഹൃത്തുക്കളിൽ ഒരാൾ ഇറങ്ങി രസഗുള വാങ്ങാൻ. മറ്റയാൾ അവിടെ തന്നെ ഇരുന്നു.

എന്നാൽ ബസ് ആദ്യം നിർത്തിയ ഭാഗത്തു നിന്നും മാറ്റി പാർക്കിങ്ങ് നു കൂടുതൽ സ്ഥലം ഉള്ള മറ്റൊരിടത്ത് നിർത്തി.

രസഗുള വാങ്ങി വന്ന ആൾ ആദ്യഭാഗത്തു നോക്കിയിട്ടു വണ്ടി കാണാനില്ല. രാത്രി ആണ്. അയാൾ അതന്വേഷിച്ചു നടപ്പു തുടങ്ങി.

ആളിറക്കവും കയറ്റവും കഴിഞ്ഞു വണ്ടിവിടാൻ തുറ്റങ്ങിയപ്പോൾ അകത്തിരുന്ന ആൾ പറഞ്ഞു ഒരാൾ കൂടി വരാനുണ്ട് അല്പം കൂടി കാക്കണം എന്ന്

നേരം പോകുംതോറും ആളുകൾ അസ്വസ്ഥരായി ബഹളം കൂട്ടാൻ തുടങ്ങി.

രക്ഷപെടാൻ വേണ്ടി അകത്തിരുന്ന സുഹൃത്ത് കണ്ടക്റ്ററോട് പറഞ്ഞു "അതേ സുഹൃത്തിനു വയറിനു സ്വല്പം പ്രശ്നമാണ് അപ്പി ഇടാൻ പോയതാണ് രാത്രി അല്ലെ ക്ഷമിക്കണം അല്പം കൂടി കാക്കണം"

തികച്ചും ന്യായമായ ഒരു കാര്യം ആയതു കൊണ്ട് കണ്ടക്റ്റർ വിവരം മറ്റുള്ളവരോടും പറഞ്ഞു സമാധാനിപ്പിച്ചു.

അങ്ങനെ അവർ ഇരിക്കുമ്പോഴേക്കും പുറമെ പോയ അ ആൾ വണ്ടി കണ്ടുപിടിച്ചു

രണ്ടു കൈകളിലും ഉയർത്തിപ്പിടിച്ച മൺകുടവുമായി ആയി വാതിലിൽ കൂടി അകത്തേക്ക് പ്രവേശിക്കുന്നു. പുള്ളിക്കാരന് ഒരു പ്രത്യേകത ഉണ്ട് വളരെ ഉച്ചത്തിൽ അട്ടഹസിക്കുന്നതു പോലെ ചിരിക്കുക
തനിക്കു വണ്ടി കണ്ടുപിടിക്കാനുണ്ടായ താമസവും അതു കണ്ടുപിടിച്ചതിലുള്ള സന്തോഷവും എല്ലാം ചേർന്നുള്ള ഉച്ചത്തിലുള്ള ചിരിയും ആയിട്ടാണ് പ്രവേശം

അകത്തിരുന്ന യാത്രക്കാർ കണ്ടതോ അപ്പിയിടാൻ പോയ ആൾ രണ്ടു കൈകളിലും കുടവുമായി ചിരിച്ചു കൊണ്ട് വരുന്നു
ഒരാൾ ഉറക്കെ ആത്മഗതം ചെയ്തു "ലഗ്താ ഹേ വോ കർനേ കെ ബാദ് ലേകെ ഭി ആയേ ഹെ" (കാര്യം സാധിച്ചു കഴിഞ്ഞ് അത് കയ്യിൽ എടുത്തും കൊണ്ടാ വരവെന്നു തോന്നുന്നു)

Tuesday, January 10, 2012

ആന



ഹരീഷിന്റെ ആനക്കഥ കണ്ടപ്പോള് ചെറുപ്പത്തിൽ ആനയെ വരച്ചു തരാൻ പറഞ്ഞു കരഞ്ഞതോർത്തു.
ബഹളം കൂടുമ്പോൾ ചേട്ടൻ വരച്ചു തന്ന ആന മതിലിനപ്പുറത്തു നിൽക്കുന്ന ആന ആഹാ


ആ സ്ലേറ്റ് പലതവണ തിരിച്ചു പിടിച്ചു നോക്കിയിട്ടുണ്ട് മറുവശത്ത് ആനയെ മുഴുവൻ കാണാൻ പറ്റുമോന്നറിയാൻ

കണ്ടാൽ ഇങ്ങനിരിക്കുമായിരിക്കും അല്ലെ?


എന്നെ കൊണ്ട് ഇത്രയെ ഒക്കു സജ്ജീവേട്ടൻ വിചാരിച്ചാലോ?