Friday, February 10, 2012

ഇന്ത്യക്കൊരു സ്വർണ്ണം നഷ്ടം

നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജ് എന്റെ പ്രി ഡിഗ്രി കലാലയം ആയിരുന്നു.

ആദ്യമായി അമ്പട ഞാനെ എന്നൊക്കെ വിചാരിച്ച് ഞെളിഞ്ഞു നടന്ന സ്ഥലം.

ഹരിപ്പാട്ടു പഠിക്കുമ്പോൾ കാൽനടയായിട്ടാണ് എന്നും പോയി വന്നിരുന്നത്. ഞാൻ കോളേജിൽ എത്തിയപ്പോഴേക്കും ചേട്ടൻ എറണാകുളം മഹാരാജാസിലേക്കു കുടിയേറി അതുകൊണ്ട് ചേട്ടന്റെ സൈക്കിൾ എനിക്കു ലഭിച്ചു.

മെയിൻ റോഡിൽ നിന്നും ഏതാണ്ട് മൂന്നു ഫർലോങ്ങ് ദൂരം ചെറിയ കല്ലിട്ട വഴി ഉണ്ട് കോളേജിലേക്ക്.

ആ റോഡു തുടങ്ങുന്ന ഇടത്ത് മരങ്ങൾ കാടു പിടിച്ച് നിൽക്കുന്നു.

ഒരു ദിവസം കോളേജ് വിട്ടു പോരുമ്പോൾ ആ കാട്ടിലെ മരക്കൊമ്പുകൾ വെട്ടി ഇട്ടിരിക്കുകയാണ്. റോഡിൽ കൂടി സൈക്കിൾ ചവിട്ടി പോരാൻ പറ്റുകയില്ല.

അല്ല അവിടെ സൈക്കിൾ ചവിട്ടി വരുന്നത് ഇഷ്ടമുള്ള കാര്യവും അല്ല. കാര്യം അറിയാമല്ലൊ അല്ലെ?
എന്താ?

സുന്ദരീമണിമാരായ അസംഖ്യം വിദ്യാർത്ഥിനികൾ ബസ് നോക്കി നിൽക്കുന്ന മൂല ആണ്. സാധാരണ അവിടെ എത്തിയാൽ എല്ലാത്തിനെയും ഒരു നോക്ക് നോക്കാൻ പോലും ഒക്കില്ല സൈക്കിളിൽ പോകുമ്പോൾ.

ഇത്രയധികം ഉള്ളതു കൊണ്ട് ഏതെങ്കിലും ഒന്നിനെ പ്രേമിച്ച് ജീവിതം വ്യർത്ഥമാക്കണ്ട എന്ന ഫയങ്കര ഫിലോസഫി കണ്ടു പിടിച്ചതും അവിടെ വച്ചു തന്നെ.

അപ്പോൾ അതിലെ പതിയെ സൈക്കിളും ഉരുട്ടി നടന്നു വരുന്നത് ഒരു പ്രത്യേക സുഖം തന്നെ ആയിരുന്നു.

പക്ഷെ ഈ വിവരം ആ മരച്ചില്ലകളിൽ താമസിച്ചിരുന്ന നീർ എന്നു വിളിക്കപ്പെടുന്ന പുളിയുറുമ്പുകൾക്കറിയില്ലല്ലൊ.

അവന്മാരിൽ ഒന്നു രണ്ടെണ്ണം എന്റെ പാന്റിനിടയിൽ കയറിക്കൂടി. ഞാൻ റോഡു ജംഗ്ഷനിലെത്തിയപ്പോഴേക്കും അവരും മുകളിൽ ജംഗ്ഷനിലെത്തി.

പക്ഷെ കടി തുടങ്ങിയപ്പോഴാണ് ഞാൻ വിവരം അറിയുന്നത്.

നീറിന് അതു താമസിച്ചിരുന്ന മരച്ചില്ല വെട്ടിയിട്ടവരോടുള്ള ദേഷ്യം തീർക്കാനുള്ള സ്വാതന്ത്ര്യവും, കടിക്കാനുള്ള ആവിഷ്കാരസ്വാതന്ത്ര്യവും എല്ലാം ഞാൻ അനുവദിച്ചു കൊടുത്തേനെ അതു വേറെ ആരെ എങ്കിലും ആയിരുന്നു കടിച്ചത് എങ്കിൽ.

പക്ഷെ ഇവിടെ കടി എനിക്കിട്ടല്ലെ.

അതിനു മനസു നിറയെ കടിക്കാൻ അവസരം കൊടുക്കാൻ ദൈവവും തീരുമാനിച്ചിരുന്നിരിക്കാം അതുകൊണ്ടല്ലെ കോളേജ് ജംഗ്ഷൻ മുതൽ കവല വരെ ഒരു മറവും അന്നില്ലാതിരുന്നത്
അന്ന് എന്റെ ഒരു ബന്ധു കവലയിൽ ഒരു ഐസ് സ്റ്റിക് ഉണ്ടാക്കുന്ന കട നടത്തുന്നുണ്ട്.

അവിടെ വരെ അന്നു ഞാൻ സൈക്കിളിൽ പോയ പോക്ക് ഒളിമ്പിക്സ് ലെങ്ങാനും ആയിരുന്നു എങ്കിൽ ഇന്ത്യക്കൊരു സ്വർണ്ണം ഉറപ്പ്

സൈക്കിളിൽ ചാഞ്ചാടി ചരിഞ്ഞാടി

സാധാരണ എല്ലാവർക്കും ജീവിതത്തിൽ പറ്റുന്ന അബദ്ധങ്ങൾ തന്നെ എങ്കിലും മറ്റാരും എഴുതുന്നില്ല ഞാൻ എഴുതുന്നു അത്രെ ഉള്ളു എന്നറിയാം.

സംശയമുണ്ടൊ ? ഇല്ലല്ലൊ

അപ്പൊ ഞാൻ 8ആം ക്ലാസിൽ പഠിക്കുന്ന കാലം. 8ആം ക്ലാസ് എന്നു കേട്ട് പേടിക്കുകയൊന്നും വേണ്ട എനിക്ക് അന്ന് ഏകദേശം മൂന്നര അടി പൊക്കമെ ഉള്ളു.

വീട്ടിൽ ഒരു സൈക്കിൾ ഉണ്ട് ചേട്ടന് നങ്ങ്യാർകുളങ്ങര കോളേജിൽ പോകാൻ. വീട്ടിൽ നിന്നും ഏതാണ്ട് 7 കിലൊമീറ്റർ ദൂരമുണ്ട് അവിടേയ്ക്ക്. ഞാൻ പഠിക്കുന്നത് ഹരിപ്പാട് ബോയ്സ് സ്കൂളിലും.

സൈക്കിളിൽ കയറിയാൽ, സീറ്റിൽ ഇരിക്കുമ്പോൾ എനിക്കു രണ്ടു കാലുകളും ഒന്നിച്ചു പെഡലിൽ ചവിട്ടാൻ സാധിക്കില്ല. അതുകൊണ്ട് മുൻപിലത്തെ കമ്പിയിൽ ഇരുന്നാണ് സാധാരാണ യാത്ര. പക്ഷെ ചന്തി വേദനിക്കുമ്പോൾ പൊങ്ങി സീറ്റിലിരിക്കും. പിന്നെ കുറെ നേരം രണ്ടു വശത്തേക്കും ചാഞ്ചാടി ചരിഞ്ഞാടി ചവിട്ടും. പിന്നെ വിട്ടു വിട്ടു അതായത് ഒരു പെഡൽ ചവിട്ടി വിടും അപ്പോൾ മറുവശത്തേത് പൊങ്ങി വരും അപ്പോൾ അതു ചവിട്ടി വിടും അങ്ങനെ യാത്ര ചെയ്യും.

ഇന്നത്തെ കാലമല്ല.

അന്നൊക്കെ വസ്ത്രധാരണത്തിലും ചില പ്രത്യേകതകൾ ഉണ്ട്.

ഞങ്ങൾ ചെറുപ്പത്തിൽ കൗപീനം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഷഡ്ഡി ഒന്നും കണ്ടിട്ടു കൂടി ഇല്ലാത്ത കാലം. സ്കൂളിൽ പോകാറായപ്പോൾ നിക്കർ ആയി. പക്ഷെ അതിനടിയിൽ സെകൻഡ് പേപ്പർ അറിയില്ലായിരുന്നു. അതു പതിവായത് പ്രിഡിഗ്രിയ്ക്കു പഠിക്കുമ്പോൾ ചേട്ടന്റെ ഒരു പഴയ പാന്റ് എടുത്ത് അണിയുകയും അതിന്റെ സിബ് വലിച്ചു കയറ്റിയപ്പോൾ അസ്ഥാനം അതിനുള്ളിൽ കുടുങ്ങുകയും ചെയ്തതിനു ശേഷം ആണ്.

ഇത് അതിനു മുൻപുള്ള കഥ.

ആറാം ക്ലാസ് ആയപ്പോൾ മുതൽ മന്മൽ മുണ്ടായി വേഷം. നിക്കറിനൊക്കെ അന്നു വലിയ ചെലവാണ്. മുണ്ടിനു വിലക്കുറവും. രണ്ടു മന്മൽ മുണ്ട് കിട്ടും ഒരു കൊല്ലം. നിങ്ങൾ കണ്ടിട്ടുണ്ടാകും കഞ്ഞിപ്പശ ഉള്ള വെള്ള മുണ്ട്. അതു ഉടുത്താൽ ദേഹത്തിരിക്കാൻ തന്നെ വലിയ പ്രയാസം ആണ്. ഇടയ്ക്കിടയ്ക്ക് അഴിഞ്ഞു പോകും.

അങ്ങനെ ഒരു ദിവസം എനിക്ക് പോസ്റ്റ് ഓഫീസ് വരെ പോകേണ്ട ആവശ്യം വന്നു. ഒരു എഴുത്ത് പോസ്റ്റ് ചെയ്യാൻ വിട്ടതാണ്.

സൈക്കിൾ ചവിട്ടാൻ കിട്ടുന്ന ഒരവസരവും പാഴാകാൻ ഞാൻ ഒരുക്കമല്ല. അതുകൊണ്ട് പോസ്റ്റ് ഓഫീസിലേക്കു പോയി എഴുത്തും പോസ്റ്റ് ചെയ്തു വരുന്ന സമയം. ആയാപറമ്പ് സ്കൂളിന്റെ തെക്കു വശത്ത് ഒരു പഞ്ചായത്ത് കുളം ഉണ്ട് അവിടെ കുറെ സ്ത്രീജനങ്ങൾ തുണി അലക്കുകയും കുളിക്കുകയും മറ്റും ചെയ്യുന്നുണ്ട്.

ആ സ്ഥലത്തെത്തിയപ്പോഴാണ് അത്യാഹിതം

സൈക്കിളിന്റെ സീറ്റിൽ കയറി ഇരുന്ന് മേല്പറഞ്ഞതു പോലെ രണ്ടു വശത്തേക്കും ചരിഞ്ഞാടി ആടി ചവിട്ടി വരുന്ന എന്റെ മന്മൽ മുണ്ട് ചതിച്ചു

അതിന്റെ പിടി വിട്ട് രണ്ടു വശത്തേക്കും മലർക്കെ തുറന്ന് കാറ്റിൽ പിന്നിലേക്കു പറന്നു തുടങ്ങി. പക്ഷെ ഞാൻ ഇരിക്കുന്നത് അതിനു പുറത്തായതു കൊണ്ട് പറന്നു ദൂരെ പോയില്ല.

കാൽ പെഡലിൽ എത്താത്തതു കൊണ്ട് വലിയവർ ചെയ്യുന്നതു പോലെ ചരിച്ചു നിർത്താനൊ ഒന്നും ഒരു വഴിയും ഇല്ല. ചാടി ഇറങ്ങുകയെ നിവൃത്തി ഉള്ളു.

ചാടി ഇറങ്ങുമ്പോഴേക്കും മുണ്ടിന്മേൽ ഉള്ള എന്റെ ഭാരം ഒഴിഞ്ഞ സന്തോഷത്തിൽ അതു തുള്ളിച്ചാടി പറന്നു പോകുന്നു. സൈക്കിൽ സ്റ്റാന്ഡിൽ വക്കാതെ അതിനു പിന്നാലെ ഓടാനൊക്കുമോ?

പക്ഷെ ആ ചേച്ചിമാരൊന്നും ഇതൊന്നും കണ്ടെ ഇല്ല. ദൈവാധീനം . അല്ലെങ്കിലും മൂന്നുമൂന്നര അടി പൊക്കമുള്ള എന്നെ തന്നെ കാണാനില്ല പിന്നാ

Thursday, February 09, 2012

അടി വരുമെന്നു കണ്ടാൽ

"അടി വരുമെന്ന് കണ്ടാൽ പിന്നെ എല്ലാർക്കും മര്യാദയുണ്ടാവും"

എച്മുക്കുട്ടിയുടെ ഈ കമന്റു കണ്ടപ്പോഴാണ് ഞാൻ ഈ ഒരു സംഭവം ഓർക്കുന്നത്

അന്നു ഞാൻ ഇടുക്കി മുല്ലക്കാനത്തുള്ള ആശുപത്രിയിൽ ആണു ജോലി ചെയ്യുന്നത്.

ആശുപത്രിയുടെ മുന്നിൽ ഒരു പെട്ടിക്കട ഉണ്ട്. അതിനെതിരിലായി മറ്റൊരു കെട്ടിടവും.

ആളും അനക്കവും ആശുപത്രിയിൽ മാത്രമേ ഉള്ളു. രോഗികളുടെ കൂടെ ഉള്ളവർ ബീഡി വലിക്കാനും ചായ കുടിക്കാനും ഒക്കെ ആയി പുറത്തിറങ്ങി റോഡിൽ നിൽക്കാറുണ്ട് . ഒരു ദിവസം വൈകുന്നേരം സാധാരണ കേൾക്കാറുള്ളതു പോലെ പൂരപ്പാട്ടും പാടി ഒരു ചേട്ടൻ വിലസുകയാണ്.

കുടിച്ച ചാരായം അതിന്റെ കഴിവുകൾ പുറത്തെടുക്കുന്നതും ആസ്വദിച്ച് കാഴ്ച്ചക്കാരും ഉണ്ട്. ഒരു കൈലിയും ഉടുത്ത് തോർത്തും തലയിൽ വട്ടക്കെട്ടു കെട്ടി അതിലെ പോകുന്നവരെ മുഴുവൻ തെറി വിളിച്ചും മാടക്കടയിൽ നിന്നു ബീഡി എടുത്ത് കത്തിച്ചു വലിച്ചും അങ്ങനെ ആളായി വിലസുന്നു.

ഞാൻ വിചാരിച്ചു ഈ ചാരായത്തിന്റെ ഒരു ശക്തിയേ. എന്തൊരു ധൈര്യമാ.

ഇത്രയധികം ആളുകൾ ഉണ്ടെങ്കിലും ആരെങ്കിലും അയാളോട് എതിരു പറയുന്നുണ്ടൊ. ആണുങ്ങളായാൽ ഇങ്ങനെ വേണം

ഇങ്ങനെ ഒക്കെ ആലോചിച്ചു കൊണ്ട് ഞാൻ ക്വാർട്ടേഴ്സിന്റെ മുൻ വശത്ത് ഇരിക്കുന്നു.

അപ്പൊഴാണ് വളവു തിരിഞ്ഞു ഒരു പോലീസ് ജീപ് വരുന്നതും ആ മാടക്കടയുടെ മുന്നിൽ നിർത്തുന്നതും

ഞാൻ നോക്കുമ്പോൾ ആ ധൈര്യശാലി നൊടിയിടയിൽ കൊഞ്ചിനെ പോലെ വളഞ്ഞ് തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ച് അരയിൽ കെട്ടി, എതിർവശത്തുള്ള കടയുടെ അരഭിത്തിയിൽ ചുരുണ്ടുകൂടി താഴേക്കു നോക്കി ഇരിക്കുന്നു.

അപ്പൊ ഞാൻ വിചാരിച്ചു ഇനി കളി ഒക്കെ പോലീസ് പോയി ക്കഴിഞ്ഞായിരിക്കും എന്ന്.

പോലീസ് ഇതൊന്നും കണ്ടില്ലായിരുന്നല്ലൊ. അതിൽ നിന്നും ഒരാൾ ഇറങ്ങി കടയിൽ നിന്നും ഒരു സിഗററ്റും വാങ്ങി വലിച്ചു വണ്ടി വിട്ടു പോയി.

പക്ഷെ വണ്ടി പോയിട്ടും നമ്മുടെ ധൈര്യശാലിയുടെ ഊർജ്ജം തിരിച്ചു വന്നില്ല അതങ്ങ് ആവിയായി പോയി കാണം.

വെറുതെ അല്ല സിനിമയിലും ഇതു പോലെ കാണിക്കുന്നത് ഒരു വീക്കങ്ങു കിട്ടുമ്പോൾ ബോധം എവിടെ നിന്നാ വരുന്നതെന്നറിയില്ല. ഠപ്പേന്നു നല്ല കുട്ടിയാകും.

പോഴനായാലും പൊണ്ണനായിരിക്കണം

ബ്രൈറ്റ് ന്റെ ഒരു പോസ്റ്റ് കണ്ടു സൗന്ദര്യം, നിറം, പൊക്കം ഇവ ഒക്കെ ആളുകളിൽ ഉണ്ടാക്കുന്ന അഭിപ്രായത്തെ കുറിച്ച്.

നമുക്ക് ഇതു മൂന്നും ഇല്ലാതെ പോയല്ലൊ. അപ്പോൾ ഇതിൽ പൊക്കവും വണ്ണവും ഉള്ള രണ്ടു പേർക്കുണ്ടായ അനുഭവം ഞാൻ കണ്ടതു പറയാം. എനിക്കും അങ്ങനെ ഒക്കെ പൊക്കവും തടിയും ഉണ്ടായിരുന്നു എങ്കിൽ എന്നാഗ്രഹിച്ചിട്ടും ഉണ്ട് പക്ഷെ അതു കൊണ്ടു മാത്രം കാര്യമില്ലല്ലൊ.

അങ്ങനെ ഒരിക്കൽ സിനിമ കാണാൻ കൂട്ടുകാരൊത്തു പോയതാണ്. ഇന്റർവൽ ന് പുറത്തു പോയി തിരികെ വന്നപ്പോൾ ഞാനിരുന്ന സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നു.

പതിയെ കാര്യം പറഞ്ഞു. അയാൾ അനക്കമില്ല. പലതവണ പറഞ്ഞു. അവസാനം കൂട്ടുകാരും ഒക്കെ ക്കൂടി കൂടി ഭയങ്കരബഹളം ആയപ്പോൾ സഹികെട്ട് അയാൾ എഴുനേറ്റ് മറ്റൊരു സീറ്റിൽ പോയിരുന്നു. ഞങ്ങൾ വിജയീഭാവത്തോടു കൂടി സ്വന്തം സീറ്റിൽ ഇരുന്നു.

അപ്പോഴാണ് അയാൾ ഇപ്പോഴിരിക്കുന്ന സീറ്റിൽ ആദ്യം ഇരുന്നിരുന്ന ആളുടെ വരവ്. അതൊരു പഹയൻ തന്നെ ആറാറര അടി പൊക്കം അതിനൊത്ത തടിയും. അയാൾ തന്റെ സീറ്റിനരികിൽ വന്നു.
അവിടെ മറ്റൊരാൾ ഇരിക്കുന്നതു കണ്ടു.

വളരെ സ്വാഭാവികമായി വലതു കൈപ്പത്തി മലർത്തിപ്പിടിച്ച് അതിന്റെ തള്ളവിരലും ചെറുവിരൽ തുടങ്ങി മൂന്നു വിരലുകളും പകുതി മടക്കിപ്പിടിച്ചിട്ട് ചൂണ്ടു വിരൽ മാത്രം മുകളിലേക്കും താഴേക്കും കാണിയ്ക്കുന്ന ഒരു പരിപാടി ഉണ്ടല്ലൊ ഇരിക്കുന്ന ആളോട് എഴുനേൽക്കാനുള്ള സൂചന.


അത് ഒരു പ്രാവശ്യം തന്നെ മുഴുവൻ ആക്കേണ്ടി വന്നില്ല . ആ ചൂണ്ടു വിരലിന്റെ ആദ്യത്തെ നീക്കത്തിനൊപ്പം ഇരുന്ന ആളുടെ ചന്തിയും പൊങ്ങിത്തുടങ്ങി. വിരൽ മുകളിലെത്തുമ്പോഴേയ്ക്കും ആൾ എഴുനേറ്റു കഴിഞ്ഞു.

വളരെ മര്യാദക്കാരനായി മറ്റൊരു സീറ്റിൽ പോയിരുന്നു. അയാളുടെ വിരൽ അനക്കത്തിനു പകരം ഞങ്ങൾ എത്ര പേരുടെ എത്ര നേരത്തെ ബഹളം വേണ്ടി വന്നു.

ഇതൊന്ന്. അടൂത്തത് കെ എസ് ആർ ടി സി ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റിൽ

ഒരിക്കൽ വണ്ടാനത്ത് കോളെജിലേക്കു പോകുന്നു. വിദ്യാർത്ഥിവർഗ്ഗത്തിനെ കണ്ടക്റ്റർ മാർക്കു കണ്ടു കൂടല്ലൊ.

കോളേജിൽ നിന്നും തിരികെ ഹരിപ്പാടിനു പോകാൻ നിൽക്കുമ്പോൾ എല്ലാദിവസവും വൈകുന്നേരം നാലു മണി മുതൽ ആറര മണിവരെ ഓരോ കിലോമീറ്റർ വീതം തെക്കോട്ടും വടക്കോട്ടും ഓരോ ബസ് വരുമ്പോഴും ഓടിയതാണ് ഇന്നത്തെ എന്റെ ആരോഗ്യരഹസ്യം എന്ന് എനിക്കു മത്രമല്ലെ അറിയൂ.

പ്രാകുന്നതു കൊണ്ട് എന്തെങ്കിലും ഫലം ഉണ്ടാകും എങ്കിൽ കെ എസ് ആർ ടി സി യിലെ മിക്കവാറും എല്ലാ കണ്ടക്റ്റർ മാരും ഡ്രൈവർമാരും എന്നെ തലയിൽ ഇടിത്തീ വീണും മറ്റും മറ്റും പണ്ടാറം അടങ്ങിയേനെ.

ആക്കാലം. ഹരിപ്പാട്ട് ബസ് സ്റ്റാൻഡ് ഉള്ളതു കൊണ്ട് ആ പ്രയാസം ഇല്ല. വരുന്ന ബസിൽ കയറിക്കിട്ടിയാൽ മതി.

അന്നു കിട്ടിയത് ഒരു ലിമിറ്റഡ് സ്റ്റോപ്പ് വണ്ടി എറണാകുളത്തിനുള്ളത്. അതിൽ 1രൂപ 70 പൈസ ആയിരുന്നു അന്ന് വണ്ടാനം കോളേജ് വരെ.

വണ്ടി നിർത്തിയപ്പോൾ തന്നെ കണ്ടക്റ്റർ അദ്ദേഹം അരുളിച്ചെയ്തു ആലപ്പുഴയ്ക്കു മുൻപിറങ്ങാനുള്ളവർ ആരും കയറരുത്.

പിന്നെ ആ നായിന്റെ മോന്റെ അപ്പന്റെ തറവാട്ടു സ്വത്തല്ലെ എന്നു മനോഗതം ചെയ്തെ ഉള്ളു. ഉറക്കെ പറഞ്ഞില്ല.

കോളേജിൽ പോകാൻ എനിക്ക് എന്റെ സർക്കാർ കനിഞ്ഞു നൽകിയ വണ്ടി. അതിൽ ഞാൻ കയറി.

ഏകദേശം നടുക്കുഭാഗം വരെ പോയി ഒരു കമ്പിയിൽ ചാരി നിന്നു. എന്റെ തൊട്ടു മുന്നിൽ മുൻപത്തെ പോലെ ഒരു ആറര അടി പൊക്കമുള്ള ചേട്ടൻ. നല്ല തടിയും കട്ടിമീശയും.

റ്റികറ്റ് കൊടുത്ത് കൊടുത്ത് കണ്ടക്റ്റർ എത്തി. ഞാൻ ഒരു രൂപ എഴുപതു പൈസ കൊടുത്തിട്ട് പറഞ്ഞു ഒരു വണ്ടാനം.

ഇതു കേട്ടതും കണ്ടക്റ്റർ ചൂടായി. ആലപ്പുഴയ്ക്കു മുൻപിൽ ഇറങ്ങാനുള്ളവർ കയറരുതെന്നു പറഞ്ഞതല്ലെ?

ഞാൻ ചോദിച്ചു " അപ്പോ ഞങ്ങൾക്കു കോളേജിൽ പോകണ്ടേ"?

കണ്ടക്റ്റർ " അതൊന്നും എനിക്കറിയില്ല ഇതു ലിമിറ്റഡ് സ്റ്റോപ് ബസ് ആണ്"

ഞാൻ പറഞ്ഞു " ലിമിറ്റഡ് സ്റ്റോപിന് വണ്ടാനത്ത് സ്റ്റോപ് ഉണ്ടല്ലൊ അവിടെ നിർത്തിയാൽ മതി"

വാദിച്ചിട്ടു കാര്യമില്ല എന്നു മനസിലായപ്പോൾ കണ്ടക്റ്റർ അടവു മാറ്റി.
അയാൾ പറഞ്ഞു "ആലപ്പുഴയ്ക്കുള്ള റ്റികറ്റെ തരൂ"

ഞാൻ മറുപടി പറഞ്ഞു " മതി. ഇനി എറണാകുളത്തേക്കുള്ളതായാലും കുഴപ്പം ഇല്ല. പക്ഷെ ഞാൻ ഈ ഒരു രൂപ എഴുപതു പൈസയെ തരൂ"

ഇതോടു കൂടി കണ്ടക്റ്റർ വളരെ അധികം ക്ഷോഭിച്ചു.
"എങ്കിൽ വണ്ടി പോകുന്നില്ല. ഇവിടെ കിടക്കട്ടെ" എന്നു പറഞ്ഞു കൊണ്ട് സിംഗിൾ ബെൽ അടിച്ചു. അപ്പോഴേക്കും വണ്ടി കരുവാറ്റ വിലഞ്ഞാൽ അമ്പലത്തിനു മുന്നിൽ എത്താറാകുന്നതെ ഉള്ളു.

സ്റ്റോപ് അല്ലാത്ത സ്ഥലത്ത് വണ്ടി നിർത്താനുള്ള ബെൽ കേട്ടതും ഡ്രൈവർ സാഹബ് കുപിതനായി. അദ്ദേഹം തമിഴ് ചുവയിൽ സംസാരിക്കുന്ന ആളായിരുന്നു.
മുന്നിൽ നിന്നും ഈ ആക്രോശം കേട്ടു

"യാത്രക്കാരുടെ കുടുംബത്തിനു മുന്നിലെല്ലാം നിർത്താനുള്ളതല്ല വണ്ടി"

ഏതായാലും അത് ഏറ്റു. എന്റെ മുന്നിൽ നിൽക്കുന്ന ചേട്ടൻ തമിഴനായിരുന്നു. പുള്ളീക്ക് യാത്രക്കാർ എന്നും കുടുംബം എന്നും കേട്ടതും ഹാലിലകി.

"യാരടാ യാത്രക്കാരുടെ കുടുംബത്തെ പത്തി പേച്ച് റത്
പുടിയേടാ അവനെ"
ഏകദേശം ഇതുപോലെ എന്തൊ അലറിക്കൊണ്ട് ഷർട്ടും തുറുത്തികേറ്റി കയ്യും ചുരുട്ടി ആളുകളെ വകഞ്ഞു മാറ്റിക്കൊണ്ട് മുന്നോട്ട് പോകാൻ തുടങ്ങി.

മറ്റു യാത്രക്കാരും എല്ലാം ഇതെല്ലാം കണ്ടും കേട്ടും ആരാ ആദ്യം തുടങ്ങാൻ എന്നു മാത്രം സംശയിച്ചു നിൽക്കുകയായിരുന്നു.

ആളുകളുടെ സ്വഭാവമാറ്റം കണ്ടതും കണ്ടക്റ്റർക്ക് പെട്ടെന്നു വിവരം പിടികിട്ടി. അടി വീഴുന്നതിനു മുന്നെ ഡബിൾ ബെല്ലടിക്കുന്നു, എനിക്കു ഒരു രൂപ എഴുപതു പൈസയുടെ റ്റികറ്റ് തരുന്നു

ആഹാ എന്തൊരു സ്നേഹം.

ആ പഴയ കണ്ടക്റ്റർ മാരും ഡ്രൈവർ മാരും എന്നെങ്കിലും എന്നെ പോലെയുള്ളവർ പ്രാകിയ പ്രാക്കൊക്കെ അനുഭവിച്ചു കാണണെ എന്നല്ലാതെ ഇന്നും പറയുവാൻ തോന്നുന്നില്ല

Wednesday, February 08, 2012

ഞാൻ എത്ര മര്യാദക്കാരനായിരുന്നു

ഏതായാലും ഇത്രയും ആയില്ലെ എന്നാൽ ഒരെണ്ണം കൂടി ബസ്സിലെ തന്നെ ഇരിക്കട്ടെ.

വിവാഹം കഴിഞ്ഞ് ആദ്യമായി ഭൈമിയെയും കൂട്ടി ബാംഗളൂർക്കു പോയ ഒരു യാത്ര. എന്റെ ചേച്ചി ബാംഗളൂരിലായിരുന്നു താമസം. ചേച്ചിയുടെ ഭർത്താവിന് ITI ല് ജോലി. ചേട്ടൻ സ്റ്റേഷനിൽ വരാം എന്നേറ്റിട്ടുണ്ട്.

ഐലൻഡ് എക്സ്പ്രസ്സിൽ ആണ് പോകുന്നത്. കാലത്തു തന്നെ സമയത്ത് എത്തി. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി. ചേട്ടൻ സ്കൂട്ടറിൽ എത്തിയിട്ടുണ്ട്. ഞങ്ങൾ എല്ലാവരും കൂടി ബസ് സ്റ്റാന്ഡിലേക്കു പോയി.

ഞാൻ ചേട്ടൻ താമസിക്കുന്ന സ്ഥലത്ത് അതിനു മുൻപ് പോയിട്ടില്ല. അതുകൊണ്ട് ചേട്ടൻ പറഞ്ഞു തന്നു. ഐ ടി ഐ കോളനി സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി. ഐ ടി ഐയുടെ മെയിൻ ഗേറ്റു സ്റ്റോപ് കഴിഞ്ഞാൽ രണ്ടാമത്തെ സ്റ്റോപ്പ് ആണ്. അവിടെ ഇറങ്ങി നിന്നാൽ മതി. ഇവളെ വീട്ടിൽ കൊണ്ടു വിട്ടിട്ട് ഞാൻ അവിടെ വരാം എന്നു പറഞ്ഞ് ഒരു ബാഗും കൊണ്ട് ഭൈമിയെയും സ്കൂട്ടറിൽ ഇരുത്തി ചേട്ടൻ പോയി

ഒരു ബാഗും കൊണ്ട് ഞാൻ ബസിൽ കയറി.

റ്റികറ്റ് എടൂക്കുമ്പോൾ ഞാൻ കണ്ടക്റ്ററോടു പറഞ്ഞു എനിക്കു സ്റ്റോപ്പ് അറിയില്ല. അതുകൊണ്ട് സ്റ്റോപ്പ് എത്തുമ്പോൾ പറയണം. അയാൾ സമ്മതിച്ചു.

കുറച്ചായപ്പോഴേക്കും ബസിൽ തെരക്കായി. എന്റെ ബാഗ് ഞാൻ നിലത്തു വച്ചാണ് നിൽക്കുന്നത്. അതിനിടയ്ക്കു കൂടി അങ്ങോട്ടും ഇങ്ങോട്ടും പോകാൻ കണ്ടക്റ്റർക്കു ബുദ്ധിമുട്ട്. അയാൾ എന്നോട് ബാഗ് മാറ്റി വയ്ക്കാൻ പറഞ്ഞു. എങ്ങോട്ടു മാറ്റാൻ നേരെ നിൽക്കാൻ സ്ഥലം ഇല്ല പിന്നാ ബാഗു മാറ്റാൻ.

പറഞ്ഞു പറഞ്ഞു ശബ്ദം കൂടി തുടങ്ങി.

ങ്ഹാ പറഞ്ഞില്ലല്ലൊ. കർണ്ണാടകയിൽ വേറൊരു സ്ഥലത്ത് രണ്ടു കൊല്ലത്തോളം ജോലി ചെയ്തിട്ടുണ്ടായിരുന്നതു കൊണ്ട് കന്നഡയിൽ വഴക്കിടാൻ നല്ല പരിചയം ആയിരുന്നു.

അങ്ങനെ പറഞ്ഞു പറഞ്ഞ് അയാൾ പറഞ്ഞു പെട്ടി എന്റെ തലയിൽ വച്ചോളാൻ
എന്നാൽ അതെടുത്ത് നിന്റെ തലയിൽ വച്ചോ ന്നു ഞാനും പറഞ്ഞു.
ഞാൻ എത്ര മര്യാദക്കാരനായിരുന്നു എന്നു നിങ്ങൾക്കു ബോദ്ധ്യമായല്ലൊ അല്ലെ.

പക്ഷെ അതോടു കൂടി കണ്ടക്റ്റർ വഴക്കു നിർത്തി. എന്തൊ ഇവനോടു പറഞ്ഞിട്ടു കാര്യമില്ലന്നു തോന്നിക്കാണും.

അങ്ങനെ ബസ് ഐ ടി ഐ മെയിൻ ഗേറ്റിൽ എത്തി. അവിടെ നിന്നും രണ്ടാമത്തെ സ്റ്റോപ് നോക്കി ഞാൻ നിൽക്കുകയാണ്. ആരോ കയറാനോ ഇറങ്ങാനോ താമസിച്ചതു പോലെ പെട്ടെന്നു പെട്ടെന്നു രണ്ടു ചവിട്ടും കൂടി ഡ്രൈവർ ചവിട്ടി.

ആ രണ്ടിടത്തും ആളുകൾ ഇറങ്ങുകയും കയറുകയും ഒക്കെ ചെയ്തു.

പക്ഷെ ഈ രണ്ടു സ്റ്റോപ്പുകൾ ഇത്ര അടുത്തടുത്തായിരിക്കും എന്നെനിക്കറിയില്ലല്ലൊ. ഞാൻ വല്ല്യ സ്റ്റോപ് വരാൻ നോക്കി നിൽക്കുകയാണ്.

പക്ഷെ ഒരു 15 മിനിറ്റോളം കഴിഞ്ഞപ്പോൾ റോഡിൽ ഒരു ബോർഡ് "വൈറ്റ്ഫീൽഡ്" എന്ന്.

ഞാൻ കണ്ടക്റ്ററെ വിളിച്ചു ബഹളം വച്ചു.
അയാൾ മനഃപൂർവം എനിക്കിട്ടു പണി തന്നതായിരുന്നിരിക്കണം.

പക്ഷെ ബസ് തിരികെ പോവില്ലല്ലൊ. അവിടെ ഇറങ്ങി 8 രൂപ - അന്നത്തെ 8 രൂപ - ആട്ടൊറിക്ഷയ്ക്കു കൊടുത്ത് കോളനി ഗേറ്റിൽ എത്തുമ്പോൾ ഇവൻ ഇതെവിടെ പോയി എന്നു വിഷമിച്ച് ചേട്ടൻ വിയർത്തു നിൽക്കുന്നു

Tuesday, February 07, 2012

70 പൈസ പോയിന്റ്

അടുത്തത് ഒരെണ്ണം വീണ്ടും ബസ് യാത്രയിലേതാകാം അല്ലേ
നമുക്കൊക്കെ ഒരു ധാരണ ഉണ്ട് - അതൊ ഇനി എനിക്കു മാത്രമെ ഉള്ളൊ?- നമ്മെ കഴിഞ്ഞിട്ടെ വിവരം ഉള്ളവർ ഉള്ളു എന്ന്.

ചെറുപ്പത്തിൽ കണ്ട കള്ളുകുടിയൻ ഭാർഗ്ഗവഞ്ചേട്ടൻ ദൈവത്തെ പിടിച്ചാണയിട്ടു പറയുന്നതു കേട്ടപ്പോഴും തോന്നി അതു ശരി ആയിരിക്കും എന്ന് "ഇന്നലെ രാത്രി ഞാൻ ചൂട്ടും വീശി പോകുമ്പോ രണ്ടു ഉണ്ട തീഗോളങ്ങൾ എന്റെ നേരെ വരുന്നു. ചൊവ്വാഴ്ചയായതു കൊണ്ട് ഞാൻ സൂക്ഷിച്ചു നോക്കി. അടൂത്തെത്തിയതും അതു രൂപം മാറി ഒരു പട്ടിയായി. പെട്ടെന്നു ഞാൻ അയ്യോ ന്നും പറഞ്ഞ് ചൂട്ടു വീശി അതിനു നേരെ എറിഞ്ഞു. ഞൈ എന്നൊരു ശബ്ദം കേട്ടു പിന്നെ അതിനെ കാണാനെ ഇല്ല. അതു മാടൻ അല്ല എങ്കിൽ പിന്നെ എന്താ നിങ്ങളു പറ. അല്ലെങ്കിൽ പിന്നത് എവിടെ പോയി?"
കള്ളടിച്ചു പൂസായപ്പോഴും ഭാർഗ്ഗവൻ ചേട്ടന്റെ വിചാരം അതു മാടൻ തന്നെ.

എന്റെ കാര്യത്തിലും എനിക്കുള്ള അറിവിന്റത്രയും മറ്റാർക്കും ഇല്ല എന്നത് എനിക്കുറപ്പായിരുന്നു.

ഞങ്ങളുടെ നാട്ടിൽ പുതുവന മുക്കിൽ ആദ്യമായി ഒരു മാടക്കട തുടങ്ങി മീശചേട്ടൻ. അതൊരു വല്യ അനുഗ്രഹമായിരുന്നു. കാരണം ബീഡി/തീപ്പെട്ടി/പുകയില/വെറ്റില മുതലായവ വാങ്ങണം എങ്കിൽ അന്നു സ്കൂളിന്റടുത്തു വരെ പോകണം - ഒരു കിലോമീറ്ററിൽ കൂടൂതൽ.

എന്റെ അച്ഛൻ അന്നൊക്കെ വല്ലപ്പോഴും ഓരോ ബീഡി വലിക്കും. അഞ്ചു ബീഡി മതി അദ്ദേഹത്തിന് ഒന്നര മാസത്തേക്ക്.

അങ്ങനെ മീശച്ചേട്ടന്റെ കറ്റയിൽ പോയി അഞ്ചു പൈസയ്ക്ക് ബീഡി വാങ്ങി വരാൻ എന്നെ വിട്ടു. ആദ്യമായി വാങ്ങുമ്പോൾ ഏഴു ബീഡി തന്നു.

അതോടു കൂടി എനിക്കുറപ്പായി അഞ്ചു പൈസയ്ക്ക് ഏഴു ബീഡി.

പിന്നീടു പലകാലങ്ങളിൽ അഞ്ചു പൈസയ്ക്ക് എട്ടു ബീഡിയും പത്തു ബീഡിയും, ഒക്കെ മറ്റുള്ളവർക്കു കൊടൂത്താലും ഞാൻ ചെന്നാൽ പറയുന്ന ഈ വാചകം കാരണം എനിക്ക് ഏഴു ബീഡിയെ കിട്ടുമായിരുന്നുള്ളു . ഞാൻ എന്താ പറഞ്ഞിരുന്നത് എന്നല്ലെ " അഞ്ചു പൈസയ്ക്ക് ഏഴു ബീഡി ഇങ്ങു തന്നെ "

എന്റെ വിവരക്കേടു കൊണ്ട് ലാഭം മീശചേട്ടന്. ങാ പോട്ടെ. അതല്ലല്ലൊ പറഞ്ഞു വന്നത്.

ബസു യാത്ര. ഒരിക്കൽ എന്റെ ചേട്ടത്തിയമ്മയുടെ വീട്ടിൽ പോയി വരുന്ന സമയം. കൊരട്ടിഅങ്ങാടി ക്കടുത്തുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുന്നു. ചില തവണ യാത്ര ചെയ്തിട്ടുള്ളതിനാൽ അങ്കമാലി വരെ എത്ര പൈസ ആണ് യാത്രക്കൂലി എന്നറിയാം - അത്രയും പൈസ ചില്ലറ ആയി കയ്യിൽ വച്ചു.

പഴയ കാലം ആണെ. കയ്യിൽ കൃത്യം യാത്രക്കൂലിയെ കാണൂ ഏറി വന്നാൽ 50 പൈസയോ ഒരു രൂപയോ കൂടുതൽ കാണും. പല ബസുകൾ കയറി ഹരിപ്പാട് വരെ എത്തേണ്ടതാണ്
കണ്ടക്റ്റർ വന്നു. ഞാൻ പൈസ കൊടുത്തു. കണ്ടക്റ്റർ ചോദിച്ചു "എവിടെയ്ക്കാ"

ങ്ഹും എന്നോട് എവിടെയ്ക്കെന്നു ചോദിക്കേണ്ട ആവശ്യം ഇയ്യാൾക്കെന്താ. ചില്ലറയായി 70 പൈസ കൊടുത്താൽ അതിനുള്ള റ്റികറ്റ് തന്നാൽ പോരെ

ഹൊ ഞാൻ ഫയങ്കര ബുദ്ധിമാനല്ലെ. ഞാൻ പറഞ്ഞു "തന്ന പൈസയ്ക്കുള്ള റ്റികറ്റ് ഇങ്ങു തന്നാൽ പോരെ"
കണ്ടക്റ്റർ ഇതുപോലെ ഉള്ള ആളുകളെ ഇതുനു മുൻപും കണ്ടിരിക്കും എന്നാലും പയ്യനല്ലെ എന്നു വിചാരിച്ച് ഒന്നു കൂടി ചോദിച്ചു നോക്കി.
പക്ഷെ ഞാൻ വഴങ്ങുന്നില്ല എന്നു കണ്ടപ്പോൾ ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു " അതേ 70 പൈസ പോയിന്റ് ആകുമ്പോൾ ഇറങ്ങിക്കോണം"

ഞാൻ "ഓ ഏറ്റു"

വണ്ടി വിട്ടു അധികം കഴിയുന്നതിനു മുൻപേ മാംബ്ര റോഡിലേക്കാണെന്നു തോന്നുന്നു അതു തിരിഞ്ഞു കയറി.

പെട്ടെന്നാണ് എന്റെ മനസിൽ ഒരു വെള്ളിടി വെട്ടിയത്. ദൈവമേ ഈ ബസ് ഇത് എങ്ങോട്ടാണ് പോകുന്നത്? ബോർഡിൽ അങ്കമാലി എന്നു കണ്ടതാണല്ലൊ. അത് എവിടെ ഒക്കെ വളഞ്ഞു ചുറ്റി പോകുന്ന ബസ് ആയിരുന്നു. എന്റെ 70 പൈസ വഴിയിൽ ഏതെങ്കിലും കാട്ടു മുക്കിൽ തീർന്നു പോകും

ഞാൻ കണ്ടക്റ്ററെ വിളിച്ചു " ഹേയ് ഈ ബസ് എങ്ങോട്ടാണ് പോകുന്നത്?'

കണ്ടക്റ്റർ പറഞ്ഞു "മിണ്ടാതിരി 70 പൈസ പോയിന്റ് ആകുമ്പോൾ പറയാം അപ്പോൾ ഇറങ്ങിയാൽ മതി"

ഞാൻ കരച്ചിലിന്റെ വക്കോളം എത്തി.

പക്ഷെ കൊച്ചു പയ്യൻ ആയിരുന്നതു കൊണ്ട് അന്നു ബസിലുണ്ടായിരുന്നവർ ഒക്കെ കൂടി സമാധാനിപ്പിച്ച് ആ റ്റികറ്റ് കാൻസൽ ചെയ്യിച്ച് എന്നെ അവിടെ ഇറക്കി വിട്ടു. അതുകൊണ്ട് വീടു പിടിക്കാൻ പറ്റി

ഇതെ അബദ്ധം മറ്റൊരാൾക്കും പറ്റുന്നത് കുറച്ചു വളർന്നതിനു ശേഷം കെ എസ് ആർ ടി സിയിലും കാണാനിടയായി (അപ്പോൾ എനിക്കു കൂട്ടുണ്ട്)

ഗുണപാഠം- ബസിൽ കയറിയാൽ കണ്ടക്റ്റർ ചോദിക്കുന്ന ചോദ്യങ്ങൾക്കു ശരിയായ ഉത്തരം കൊടുക്കുക. എങ്കിൽ യാത്ര ശുഭകരം/ സുഖകരം

Monday, February 06, 2012

മോനെ, ബാക്കി കൂടിഉറങ്ങിക്കോ

രണ്ടു ദിവസം പോസ്റ്റുകൾ ഒന്നും കാണാതിരുന്നപ്പോൾ നിങ്ങൾ വിചാരിച്ചു കാണും എന്റെ അമളികൾ ഒക്കെ കഴിഞ്ഞു. പിന്നീടങ്ങു മിടുക്കനായിപ്പോയി. എന്ന്
അല്ലെ?
അതല്ല കാര്യം. അടുത്തായി ഏതെഴുതണം എന്നുള്ള കൺഫ്യൂഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു.

പെണ്ണുങ്ങൾ സാരിക്കടയിൽ ചെന്നാൽ തെരഞ്ഞു തെരഞ്ഞു കൺഫ്യൂഷൻ അടിക്കുന്നതു കണ്ടിട്ടില്ലെ? അതുപോലെ. അല്ല, അവർ സ്വർണ്ണക്കടയിൽ ചെന്നാലും വളക്കടയിൽ ചെന്നാലും അങ്ങനെ തന്നെ ആണല്ലൊ അല്ലെ?

അങ്ങനെ മെഡിക്കൽ കോളേജിലെ തന്നെ മറ്റൊരു കഥ. ബയൊകെമിസ്റ്റ്രി ക്ലാസ്. അത് എപ്പോഴും ഉച്ചയ്ക്ക് ഊണും കഴിഞ്ഞു വരുന്ന ആദ്യത്തെ ക്ലാസ് ആയിരിക്കും.

ഊണു കഴിഞ്ഞ് ഒന്നുറങ്ങുന്നതിന്റെ സുഖം സാറന്മാർക്കും അച്ഛനമ്മമാർക്കും പറഞ്ഞാൽ മനസിൽ ആവില്ലല്ലൊ.

അപ്പോൾ പിന്നെ കിടന്നുറങ്ങുന്ന കാര്യം നടപ്പില്ല. പിന്നെയൊ ക്ലാസിൽ പിന്നിൽ പോയിരുന്നാൽ ഇരുന്നുറങ്ങാം. ക്ലാസിൽ ശ്രദ്ധിക്കണം എന്നും പഠിക്കണം എന്നു ഭയങ്കര ആഗ്രഹം ഉണ്ട് കേട്ടൊ പക്ഷെ ഉറക്കം അതിലും സ്വല്പം കൂടി ഇഷ്ടം ആയിപ്പോയി അതുകൊണ്ടു മാത്രം

അന്ന് സാർ ആൽകൊഹോൾ മെറ്റബോളിസം പഠിപ്പിക്കാൻ തുടങ്ങിയതാണ്.

ഇടയ്ക്കെപ്പോഴോ ഒരു ചോക്ക് പീസ് എന്റെ തലയിൽ വന്നു വീണു. പിന്നാലെ ഒരു ശബ്ദവും "യെസ് പണിക്കർ, കമോൺ വാട്ട് ഇസ് ഫോർമാൽഡിഹൈഡ് - ആൻ ആൽഡിഹൈഡ് ഓർ കീറ്റോൺ ?"

ശെടാ പ്രശ്നം എന്താണെന്നറിയില്ലല്ലൊ. ക്ലാസ് തുടങ്ങിയിട്ട് എത്ര നേരമായെന്നും അറിയില്ല. എന്തൊക്കെയാ സാർ പറഞ്ഞതെന്നും അറിയില്ല.
ഈ ചോദ്യം ഇതെവിടന്നു വന്നു.

ഫോർമാൽഡിഹൈഡ് ഒരു ആൽഡിഹൈഡ് ആണൊ കീറ്റോൺ ആണോ എന്ന്

ഹേയ് ഇതെന്നെ കളിപ്പിക്കാൻ കരുതി കൂട്ടി ചോദിച്ചതു തന്നെ അല്ലെങ്കിൽ ആ പേരിൽ തന്നെ ആൽഡിഹൈഡ് എന്നുള്ളപ്പോൾ ആരെങ്കിലും ഇങ്ങനെ ചോദിക്കുമൊ?

അപ്പോൾ അതു കീറ്റൊൺ ആയിരിക്കും.

കൂട്ടുകാരെല്ലാവരും എന്റെ മുഖത്തേക്കു നോക്കി ഇരിക്കുന്നു.
അങ്ങനിപ്പൊ എന്നെ മണ്ടനാക്കണ്ട
ഞാൻ ധൈര്യമായി വിളിച്ചു പറഞ്ഞു "കീറ്റൊൺ"

ഇത്ര ബുദ്ധിമാനാണ് ഞാൻ എന്നറിഞ്ഞ സാർ ചമ്മിപ്പോയിക്കാണും പിന്നൊന്നും പറഞ്ഞില്ല. അവിടിരുന്നൊ മോനെ, ബാക്കി കൂടിഉറങ്ങിക്കോ ന്നു മാത്രം പറഞ്ഞു.

പക്ഷെ കൂട്ടുകാരെല്ലാവരും ചിരിച്ചതെന്തിനാന്നു മാത്രം മനസിലായില്ല


കമന്റിൽ പോസ്റ്റിലെ ആശയം വ്യക്തമായില്ല എന്നു കണ്ടതു കൊണ്ട് ഇത്രയും കൂടി
ആൽഡിഹൈഡ് എന്നും കീറ്റൊൺ എന്നും രണ്ടു തരം വസ്തുക്കൾ ഉണ്ട്. ആൽഡിഹൈഡുകളിൽ ഫോർമാൽഡിഹൈഡ് എന്ന വസ്തു ആണ് ചാരായത്തിൽ വിഷവസ്തു ആക്കി കലർത്തുന്ന മീതൈൽ ആൽകൊഹോൾ ദഹിക്കുമ്പോൾ ഉണ്ടാകുന്ന ഒരെണ്ണം CHO Group in the chemical formula

കീറ്റൊൺ ഇവിടെ ഉണ്ടാകുന്ന വസ്തു അല്ല
Ketone has CO group
അസെറ്റോൺ ഉദാഹരണം

ഫോർമാൽഡിഹൈഡ് എന്നു പറയുന്നതിൽ തന്നെ അത് ഒരു ആൽഡിഹൈഡ് ആണ് എന്നു വ്യക്തം.
പക്ഷെ അതിബുദ്ധി ഉള്ള പൊൻമാൻ കിണറ്റിന്റെ വക്കിൽ മുട്ടയിടും എന്നു പറയില്ലെ അതുപോലെ ഞാൻ -- ബാക്കി എഴുതുന്നില്ല

Thursday, February 02, 2012

പ്രതീക്ഷ




മടിയിലിരുത്തി താലോലിച്ച് പാലൂട്ടി തേനൂട്ടി വളർത്തുമ്പോൾ ആ അമ്മയ്ക്കെന്തൊക്കെ പ്രതീക്ഷകളായിരിക്കാം

അമളിയല്ലാത്തത്

മുന്നറിയിപ്പ്
അവസാനം വരെ വായിക്കും എന്നുറപ്പുണ്ടെങ്കിലെ തുടങ്ങാവൂ. അല്ലാത്തപക്ഷം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കു ഞാൻ ഉത്തരവാദി ആയിരിക്കുന്നതല്ല 

1970 കളിൽ ആയിരുന്നു ഇതു നടന്നത്. ഞാൻ ഒരു ബന്ധുവിന്റെ ചികിൽസക്കായി കോട്ടക്കൽ താമസിക്കുന്നു. വൈകുന്നേരം അവിടെ അടുത്തുള്ള ലൈബ്രറിയിൽ പോകാറുണ്ട്. അവിടെ ചില പുസ്തകങ്ങൾ കാണും. ചിലർ ചെസ്, ചിലർ കാരംസ് ഇവ കളിക്കുന്നുണ്ടാകും.

അതൊക്കെ നോക്കി നിന്നും ചില മാസികകൾ വായിച്ചും സമയം പോക്കും.

അങ്ങനെ ഒരു ദിവസം.

അവിടെ രണ്ട് പേർ തമ്മിൽ ചെസ് കളിച്ചു കൊണ്ടിരിക്കുന്നു. പിന്നിൽ ഒരു സ്റ്റൂളിൽ കളി നോക്കിക്കൊണ്ട് ഞാനും ഇരുന്നു. പ്രത്യേകിച്ചു ഒരു നിലവാരവും ഇല്ലാത്ത കളി. ആദ്യമായി പഠിച്ചു വരുന്നതെ ഉള്ളു എന്നു മനസിലായി.
കുറച്ചു നേരം കഴിഞ്ഞപ്പോൾ രണ്ടു പേർ കൂടി ആ മുറിയിലേക്കു വന്നു. അതിൽ ഒരു വിദ്വാന്റെ കക്ഷത്തിൽ ഒരു പുസ്തകം ഉണ്ട്. നോക്കിയപ്പോൾ ചെസ്സിന്റെ ഒരു പുസ്തകം ആണ്.

പെട്ടെന്നു തന്നെ ഈ കളിക്കാരിൽ ഒരാൾ അയാളെ വിളിച്ചു
"എടൊ ഒന്നിങ്ങു വാ എന്നെ രക്ഷിക്ക് ദാ ഇവൻ എന്റെ അണ്ടം പറിച്ചു കളയുന്നു"

അയാൾ അടുത്തെത്തി. കളം ആകെ നോക്കി.
പിന്നെ പറഞ്ഞു "ദാ ഇതു നീക്ക്." ഒരു കോയിൻ കാണിച്ച് പറഞ്ഞു.

കളിയിൽ മറ്റുള്ളവർ ഇടപെടുന്നത് ശരി അല്ല എന്നു വിചാരിച്ചു മിണ്ടാതിരുന്ന ഞാൻ ആലോചിച്ചു. ഏതായാലും ഇടപെടുന്നു എങ്കിൽ നല്ല നീക്കം ആയിക്കൂടെ.

ഞാൻ ചോദിച്ചു "എങ്കിൽ ദാ മറ്റെ കോയിൻ കളിച്ചാൽ പോരെ?"

മറ്റൊരു നല്ല നീക്കം പറഞ്ഞു.

അപ്പോൾ പുതിയതായി വന്ന ആൾ പറഞ്ഞു. "ഹേയ് അതു ശരി ആകില്ല. ഞാൻ പറഞ്ഞതു കളിച്ചാൽ മതി"

ഞാൻ ചോദിച്ചു "അതെന്താ?"

അയാൾ " അതുകൊണ്ട് വേറെ കുഴപ്പം ഉണ്ട്"

ഞാൻ വിചാരിച്ചു ഇനി അയാൾക്ക് എന്നെ കാട്ടിലും നന്നായി കളി അറിയാവുന്ന ആൾ ആയിരിക്കും പുസ്തകം ഒക്കെ കൊണ്ടു നടക്കുന്ന ആൾ അല്ലെ

അതു കൊണ്ട് കളി കഴിയുന്നതു വരെ ഞാൻ മൗനം പാലിച്ചു.

പുതിയ ആളിന്റെ വരവോടെ കളി അയാൾ പറയുന്ന വഴിക്കായി. അയാൾ ജയിപ്പിച്ചു കൊടുത്തു.

കളി കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു "നമുക്കു തമ്മിൽ ഒരു ഗെയിം കളിക്കാം"

അയാൾ സമ്മതിച്ചു.

കളി തുടങ്ങി. ഏകദേശം 15-16 നീക്കങ്ങൾ കഴിഞ്ഞു കാണും. അയാൾ കളി മതിയാക്കി തോല്‌വി സമ്മതിച്ചു. എന്നിട്ടു പറഞ്ഞു. നമുക്ക് ഒരു ഗെയിം കൂടി കളിക്കാം. അപ്പോഴേക്കും അയാൾ നല്ലവണ്ണം വിയർത്തിരുന്നു.

അടുത്ത ഗെയിം അല്പം കൂടി നീണ്ടു. ഒരു 20-21 നീക്കങ്ങൾ കഴിഞ്ഞപ്പോൾ അയാൾ എനിക്കു കൈ തന്നു കളിയിൽ നിന്നും വിരമിച്ചു.

വിയർത്തു കുളിച്ച് കൂട്ടുകാരുടെ ഒക്കെ മുന്നിൽ ചമ്മിയ മുഖവും ആയി അയാൾ പോകുന്നത് കാണെണ്ട ഒരു കാഴ്ച്ച തന്നെ ആയിരുന്നു.

പിങ്കുറിപ്പ് അഥവാ മുൻ കൂർ ജാമ്യം
എച്മുക്കുട്ടി എന്റെ മുൻ പോസ്റ്റിൽ എഴുതിയിരുന്നു അമളി അല്ലാതെ വല്ലതും പറ്റിയിട്ടുണ്ടെങ്കിൽ എഴുതണെ എന്ന്. അതുകാരണം ഇങ്ങനെ എഴുതിപ്പോയതാണ്.(അമളി അല്ലാതെ വല്ലതും ഉണ്ടെങ്കിലല്ലെ എഴുതാൻ പറ്റൂൂൂൂ)

ഇനി സത്യം പറയാം. "അയാൾ" എന്നെഴുതിയിടത്തെല്ലാം "ഞാൻ" എന്നും "ഞാൻ" എന്നെഴുതിയിടത്തെല്ലാം കോയമ്പത്തൂർ നിന്നും അയാളുടെ അച്ഛനെയും കൊണ്ട് ചികിൽസക്കെത്തിയ ഒരു തമിഴ് പയ്യനെയും സങ്കൽപ്പിച്ചാൽ കഥ സത്യം.

പിന്നീടു പക്ഷെ അയാളെ കാണാൻ ഇടയായിട്ടില്ല.

ഒരു വിധം നന്നായി ചെസ് കളിക്കുമായിരുന്ന ഞാൻ "അമ്പട ഞാനെ" എന്നു വിചാരിച്ചു കളിച്ച മൂന്നവസരങ്ങൾ എപ്പോഴും ഓർക്കും. മൂന്നിടത്തും ദയനീയമായി പരാജയപ്പെട്ട കഥ.

Wednesday, February 01, 2012

പ്രസംഗമത്സരം

നാലാം ക്ലാസിൽ പഠിക്കുന്ന കാലം

എന്റെ അമ്മയ്ക്ക് വലിയ അഗ്രഹം ആയിരുന്നു ഞാൻ പ്രസംഗിക്കണം എന്നൊക്കെ. അതുകൊണ്ട് മറ്റു മൽസരങ്ങളിൽ ചേർന്നില്ലെങ്കിലും പ്രസംഗമൽസരത്തിനു ചേരണം എന്നു പറയും

അധികപ്രസംഗത്തിനു ഒരു കുറവും ഇല്ലായിരുന്നു എങ്കിലും പ്രസംഗം എന്റെ അടുത്തു കൂടി പോലും പോയിട്ടില്ലാത്ത കാലം.

അങ്ങനെ ഇരിക്കെ മൽസരക്കാലമെത്തി. ഗ്രാമപ്രദേശത്തെ സ്കൂളല്ലെ. സാറന്മാരും കുട്ടികളും അവരുടെ രക്ഷിതാക്കളും എല്ലാം തമ്മിൽ തമ്മിൽ അറിയുന്നവർ

ചെറിയ ക്ലാസിലെ കുട്ടികൾക്കു മൽസരത്തിനു ഒരു പ്രത്യേകത ഉണ്ട് അന്ന്. പ്രസംഗമൽസരത്തിനു കൊടുക്കുന്ന വിഷയം പെട്ടെന്നു കുട്ടികൾക്കു തയ്യാറാക്കാൻ സാധിക്കില്ല എന്നതു കൊണ്ട് നാലു വിഷയങ്ങൾ ആദ്യം - അതായത് നാലു ദിവസം മുൻപ്- തരും അവയിൽ ഏതെങ്കിലും ഒന്നായിരിക്കും മൽസരത്തിന്. അത് മൽസരത്തിന് അഞ്ചു മിനിറ്റ് മുൻപേ പറയൂ.

വിഷയങ്ങൾ കിട്ടി. എന്റെ തന്നെ ഒരു ബന്ധു ആയ വ്യക്തി, അദ്ദേഹം മറ്റൊരു സ്കൂളിൽ സാറായിരുന്നു. അദ്ദേഹത്തെ കൊണ്ട് നാലു വിഷയങ്ങൾക്കും പ്രസംഗം എഴുതിച്ചു.

കൊണ്ടു വച്ച് വായിച്ചു തുടങ്ങി.

എവിടെ? നാലാം ക്ലാസിൽ പഠിക്കുന്ന എനിക്കുണ്ടൊ ഈ വല്ല്യ വിഷയങ്ങൾ പഠിക്കാൻ താല്പര്യം?

അമ്മയെ കാണിക്കാൻ വേണ്ടി കുറെ വായിക്കും . അമ്മ കാണാത്തപ്പോൾ കളിക്കാൻ ഓടും

മൽസരദിവസം എത്തി.

സ്റ്റേജിനടുത്തെത്തിയപ്പോൾ എനിക്കു മൂത്രമൊഴിക്കണം വെള്ളം കുടിക്കണം എന്നു വേണ്ട എന്തൊക്കെയോ പരവേശം

ജാനകിയമ്മ സാർ വെള്ളം കൊണ്ടു തന്നു. "എന്താ മോനു പ്രയാസം?"

എനിക്കതിലെ ഒരു വിഷയം മാത്രമെ അറിയൂ. അതു കിട്ടിയാൽ മലമറിച്ചു കളയും എന്നാണ് എന്റെ വിചാരം
ഞാൻ പറഞ്ഞു "ആ വിഷയം മാത്രമെ ഞാൻ പഠിച്ചിട്ടുള്ളൂ."

ജാനകി അമ്മ സാർ സമ്മതിച്ചു. "മോൻ പേടിക്കണ്ടാ ആ വിഷയം തന്നെ തരാം."
സാറിന്റെ കണ്ണിലുണ്ണിയാണ് ഞാൻ. (അതിന്റെ പേരിൽ ചൂരൽ കഷായം പലപ്പോഴും ബോണസും കൂട്ടിയാണ് കിട്ടാറെന്നു മാത്രം)

അങ്ങനെ സമയം എത്തി.

വിഷയം അനൗൺസ് ചെയ്തു.

ഓരോരുത്തരായി പ്രസംഗിച്ചു തുടങ്ങി. എന്റെ ഊഴം എത്തി.

സ്റ്റേജിൽ കയറി. "ബഹുമാനപ്പെട്ട അദ്ധ്യക്ഷനും സദസ്സിനും --" ഇത്ര വരെ പറഞ്ഞു എന്നാണ് കണ്ടു നിന്നവർ പറയുന്നത്.

എനിക്കാകെ ഓർമ്മയുള്ളത് ഞാൻ സ്റ്റേജിൽ മൈക്കിനു മുന്നിൽ നിൽക്കുന്നതും "ബഹുമാനപ്പെട്ട അദ്ധ്യക്ഷനും" എന്നു പറഞ്ഞതാണ്. പിന്നെ ആകെ ഒരു ഇരുട്ടായിരുന്നു.

പക്ഷെ പിന്നീട് എനിക്കോർമ്മ വരുമ്പോൾ ഞാൻ വിയർത്തുകുളിച്ച് ജാനകിയമ്മ സാറിന്റെ മടിയിൽ കിടപ്പുണ്ട്. അവർ എനിക്കു സ്വല്പം വെള്ളം വായിൽ ഒഴിച്ചു തരുന്നും ഉണ്ട്. മുഖം നനച്ചു തുടച്ചു തരുന്നും ഉണ്ട്

അന്നു വൈകുന്നേരം ജാനകിയമ്മ സാർ അമ്മയോടു പറഞ്ഞത്രെ "ഇവൻ ഒരു വാചകം എങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോയി" ന്ന്