Sunday, July 31, 2011

സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ -7

കാലത്ത്‌ ടിവിയില്‍ നിന്നും "ലീലാതിലകം ചാര്‍ത്തീ"
എന്ന ഗാനം കേട്ടപ്പോള്‍ ഓര്‍മ്മകള്‍ പഴയ കാലത്തേക്കു പറന്നു.

ഇടയ്ക്കു മുടക്കം വന്ന സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ ഓര്‍മ്മ വന്നു. അതിലെ അടുത്ത എപിസോഡില്‍ വരുന്ന വിഷയം ഈ പാട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.
എങ്ങനെ എന്നല്ലെ?
പറയാം

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അന്നു ഞാന്‍ ഫൈനല്‍ ഈയര്‍ ആണ്‌

ആശുപത്രിയില്‍ ജോലിക്കാരുടെ ഒരു ക്ലബ്‌ ഉണ്ട്‌ HERC Hospital Employees Recreation Club
ആ വര്‍ഷം അതിന്റെ വാര്‍ഷിക പരിപാടിയ്ക്ക്‌ ഒരു നാടകം ഒരു ഗാനമേള പിന്നെ വേറെ ചില പരിപാടികള്‍ ഇവ ഉണ്ട്‌

ഗാനമേളയ്ക്ക്‌ അകമ്പടി വാദ്യസംഗീതം ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ.

കൂട്ടത്തില്‍ നാടകത്തിനു രണ്ടു പാട്ടുകള്‍ വേണം അതിന്റെ വരികള്‍ എന്നെ ഏല്‍പ്പിച്ചു. ചിട്ടപ്പെടൂത്തി കൊടുക്കണം

ഫൈനല്‍ ഈയര്‍ അറിയാമല്ലൊ. പഠിക്കാന്‍ തന്നെ സമയം തികയാത്ത അവസ്ഥ.

പക്ഷെ എനിക്കാണെങ്കില്‍ ഇതൊഴിവാക്കാനും സാധിക്കില്ല - എന്റെ ജീവിതം അത്രമേല്‍ സംഗീതവുമായി ഇണങ്ങിയിരിക്കുന്നു.

ഗാനങ്ങള്‍ രണ്ടും പോക്കറ്റില്‍ ഇട്ടു കൊണ്ടു തന്നെ നടന്നു
ഈണം എപ്പൊഴാ വരുന്നത്‌ എന്നറിയില്ലല്ലൊ

ഗാനമേളയ്ക്ക്‌ ആരൊക്കെ ഏതൊക്കെ പാട്ടുകള്‍ ആണു പാടുന്നത്‌ എന്ന്‌ നേരത്തെ പറയണം പാട്ടുകളുടെ കാസറ്റും തരണം എന്ന് അറിയിപ്പു കൊടുത്തു.
ഏകദേശം രണ്ടു മാസം മുന്‍പു തന്നെ.
കാരണം എല്ലാ ദിവസവും കുറച്ചു സമയം മാത്രം ചെലവാക്കിയാല്‍ മതിയല്ലൊ. ജോലിയിലുള്ളവര്‍ക്കും എല്ലാവര്‍ക്കും ഒന്നിച്ചു റിഹേഴ്സലിനു വരാനും സാധിക്കില്ല അപ്പോള്‍ ഓരോരുത്തരുടെ ഭാഗം ഓരോ ദിവസം നടത്താം

അങ്ങനെ ആദ്യസമാഗമം ഉണ്ടായി. അന്നു ഒരു വിധം എല്ലാവരും ഒത്തുകൂടി

ഞാന്‍ ഈ വിഷയം അവതരിപ്പിച്ചു.

പാട്ടുകാര്‍ ഏതു പാട്ടാണ്‌ പാടൂന്നത്‌ എന്നു നേരത്തെ പറഞ്ഞാല്‍ ഞങ്ങള്‍ക്ക്‌ അതിന്റെ BGM പഠിച്ചെടുക്കാന്‍ പറ്റും അതുകൊണ്ട്‌ നേരത്തെ എല്ലാവരും, അവരവരുടെ പാട്ടുകള്‍ ഞങ്ങള്‍ക്കു തരിക. ഞങ്ങള്‍ professionals അല്ല ഞങ്ങള്‍ക്ക്‌ അതു പഠിച്ചെടുക്കാന്‍ സമയം വേണം എന്നൊക്കെ.

കൂട്ടത്തില്‍ ഒരു നെഴ്സിന്റെ ഭര്‍ത്താവുണ്ട്‌ അദ്ദേഹം ഒരു മൃഗഡോക്റ്ററാണ്‌. നല്ല ഗായകന്‍ ആണ്‌. അദ്ദേഹത്തിനു ഞങ്ങള്‍ ആണ്‌ വാദ്യസംഗീതം നടത്തുന്നത്‌ എന്നതും പിടിച്ചില്ല എന്നു തോന്നുന്നു.

അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഏതു പാട്ടും പാടും അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ അറിയാവുന്നത്‌ അങ്ങു വായിച്ചാല്‍ മതി അതു ഞങ്ങള്‍ പാടിക്കോളാം.

ഒന്നു രണ്ടു തവണ കാര്യം വിശദീകരിച്ചിട്ടും അദ്ദേഹം അടുക്കുന്നില്ല അദ്ദേഹത്തിന്റെ വിചാരം അദ്ദേഹം യേശുദാസിനെക്കാളൊക്കെ വളരെ ഉയരത്തില്‍ ഉള്ള ആളാണെന്നൊ മറ്റൊ ആയിരുന്നിരിക്കണം.

ഇനി നിങ്ങള്‍ പഠിച്ചെടുക്കുന്നതിനെക്കാള്‍ നല്ലത്‌ നിങ്ങള്‍ക്ക്‌ ഏറ്റവും നന്നായി അറിയാവുന്നത്‌ അങ്ങു മാറ്റിവച്ചൊ എനിക്ക്‌ എന്ന അര്‍ത്ഥതില്‍ ആണ്‌ അദ്ദേഹത്തിന്റെ സംസാരം.

അങ്ങനെ അദ്ദേഹത്തിന്റെ (ഇനി കഥാനായകന്‍ എന്നു വിളിക്കാം) പാട്ട്‌ ഞങ്ങള്‍ തീരുമാനിക്കണം ബാക്കി ഉള്ളവര്‍ അവരവരുടെ പാട്ടുകള്‍ തന്നു.

തിരികെ ഹോസ്റ്റലില്‍ എത്തി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പാട്ടിന്റെയും BGM അറിയില്ല എല്ലാം ഒന്നെ എന്നു പഠിക്കനം.

എന്നാല്‍ പിന്നെ കഥാനായകനിട്ട്‌ ഒരു പണി കൊടുത്തില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തു വിദ്യാര്‍ത്ഥികള്‍?

ആയിടയ്ക്കു പുറത്തു വന്ന പല കാസറ്റുകളും വച്ചു കേട്ടു കേട്ട്‌ രണ്ടു പാട്ടുകള്‍ തെരഞ്ഞെടുത്തു

അവയില്‍ ഒന്നായിരുന്നു ഇത്‌. കഥാനായകന്‍ തോല്‌വി സമ്മതിച്ചാല്‍ കൊടുക്കാന്‍ ഉള്ളത്‌.
മറ്റവന്‍

"ആകാശനീലിമ മിഴികളിലുണരും അനുപമ സൗന്ദര്യമെ" എന്നു തുടങ്ങുന്ന ഒരു ഗാനം.

ആ ഗാനം തെരഞ്ഞെടുക്കാന്‍ ഉള്ള കാരണം അതില്‍ ഒരു വരി ഉണ്ട്‌ "വിശ്വം തരിച്ചു നില്‍ക്കും" എന്ന്‌

യേശുദാസിന്റെ അനുഗൃഹീത കണ്ഠത്തില്‍ നിന്നും തരിച്ചു എന്ന വാക്ക്‌ മൂന്നു കഷണങ്ങളായി ത -രി - ച്ചു എന്നു കേള്‍ക്കുന്നത്‌ ഒരു സുഖം തന്നെ പക്ഷെ നമ്മളെ പോലെ ഒരു തുക്കടാ പാട്ടുകാരന്‍ ആ വാക്ക്‌ അങ്ങനെ പറഞ്ഞാല്‍ കൂവല്‍ കിട്ടും എന്ന് ഉറപ്പ്‌

അതുകൊണ്ട്‌ ആ പാട്ടിന്റെ BGM ഞങ്ങള്‍ ഹൃദിസ്ഥമാക്കി

അങ്ങനെ റിഹേഴ്സല്‍

കഥാനായകനെ തന്നെ ആദ്യം വിളിച്ചു. പാട്ട്‌ ഇതാണ്‌ എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം അതു കേട്ടിട്ടില്ല എന്നു പറഞ്ഞു. ഞങ്ങള്‍ കാസറ്റിട്ടു കേള്‍പ്പിച്ചു കൊടൂത്തു.

ഒന്നു രണ്ടു തവണ കേട്ടു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എരി കേറ്റി. സാറൊക്കെ വലിയ പാട്ടുകാരല്ലെ ഇതൊക്കെ ഇത്ര കേള്‍ക്കാനെന്താ നമുക്കൊന്നു പാടിനോക്കാം
പറഞ്ഞതും ഞങ്ങള്‍ BGM തുടങ്ങിക്കൊടൂത്തു. അദ്ദേഹം ആപ്പിലായി എന്നാലും തോല്‍ക്കാന്‍ പാടില്ലല്ലൊ . ചെറുതായി പാടിത്തുടങ്ങി.
ത -- രി -- ച്ചു

ചിരിച്ചു
ഞങ്ങള്‍ അല്ല ഞങ്ങള്‍ ചിരിക്കാന്‍ പാടില്ലല്ലൊ. ചുറ്റും ഇരുന്നവര്‍ ചിരിച്ചു. കഥാനായകനും മനസിലായി.

കഥാനായകന്‍ പറഞ്ഞു ഒരു കാര്യം ചെയ്യ്‌ ആ കാസറ്റിങ്ങു താ ഞാന്‍ അതു വീട്ടില്‍ കൊണ്ടു പോയി ഒന്നു കേള്‍ക്കട്ടെ

ഞങ്ങള്‍ വിടുമോ "ഹ സാറിനൊക്കെ ഇതിനും മാത്രം കേള്‍ക്കാനെന്ത്‌ സാറൊക്കെ വല്യ പാട്ടുകാരല്ലെ. നമുക്ക്‌ ഒന്നു കൂടി നോക്കാം "

പൊക്കിയാല്‍ പൊങ്ങാത്ത --ഉണ്ടോ"

സാറു വീണ്ടും പാടി ചുറ്റുമുള്ളവര്‍ വീണ്ടും ചിരിച്ചു

അതോടു കൂടി കഥാനായകന്‍ തീരുമാനിച്ചു ഇനി വീട്ടില്‍ കൊണ്ടുപോയി പഠിച്ചിട്ടെ പാടൂ.

എന്നാല്‍ ഒരു ഡോസ്‌ കൂടി ഇരിക്കട്ടെ എന്നു ഞങ്ങള്‍

"അല്ല സാറിനു ഇതു പറ്റില്ലെങ്കില്‍ നമുക്കു വേറെ നോക്കാം ഏതാണെന്നു പറഞ്ഞാല്‍ മതി"

ആദ്യത്തെ ദിവസം ഞങ്ങളോടു പറഞ്ഞതു നല്ല ഓര്‍മ്മയുള്ളതു കൊണ്ട്‌ അദ്ദേഹം അതിന്‌ സമ്മതിച്ചില്ല. ഇതു തന്നെ പാടും

അങ്ങനെ മൂന്നു നാലു ദിവസം ശ്രമിച്ചിട്ടും ശരിയാകില്ല എന്ന് അദ്ദേത്തിനു മനസ്സിലായില്ല. ബാക്കി എല്ലാവര്‍ക്കും മനസിലായി താനും.

അപ്പോള്‍ ഞങ്ങള്‍ പതിയെ പറഞ്ഞു "സാര്‍, സാര്‍ ഏതായാലും ഈ പാട്ടു കൂടി ഒന്നു നോക്കിയേ ലീലാതിലകം ചാര്‍ത്തീ" ഒരാള്‍ക്കു രണ്ടു പാട്ടു വേണമെങ്കിലും പാടാമല്ലൊ
ആകാശനീലിമ ഒഴിവാക്കാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ അതിനു കൂവല്‍ കിട്ടിയാലും ഒരെണ്ണം നന്നായിരിക്കുമല്ലൊ, എന്നു കരുതി.

വാശി കളയാന്‍ തയ്യാറല്ലാതിരുന്നതു കൊണ്ട്‌ നല്ല കൂവല്‍ വാങ്ങി അദ്ദേഹം ആകാശനീലിമയും കയ്യടി വാങ്ങിക്കൊണ്ട്‌ ലീലാതിലകവും അന്നു പാടി.

നാടക പാട്ടിന്റെ കഥ അടുത്തതില്‍

Saturday, July 30, 2011

വണ്ടിപുരാണം മൂന്ന്

അങ്ങനെ വണ്ടി ഏലൂര്‍ ഇരുന്ന്‌ എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. ഞാന്‍ വണ്ടാനത്തിരുന്നു വണ്ടിയ്ക്കു വേണ്ടിയും ചേട്ടനു വേണ്ടിയും പ്രാര്‍ത്ഥിച്ചു.

ചേട്ടന്‍ അനാവശ്യമായി വണ്ടിയോട്‌ അടൂക്കാഞ്ഞതിനാല്‍ അത്‌ അവിടെ സ്വസ്ഥമായീരുന്നെ ഉള്ളു. കൊല്ലങ്ങള്‍ കഴിഞ്ഞു.
ഞാന്‍ എര്‍ണാകുളം ജനറലാശുപത്രിയില്‍ ഹൗസ്‌ സര്‍ജന്‍സി ചെയ്യാന്‍ തീരുമാനിച്ചു
താമസം കാക്കനാട്ട്‌ ക്വാര്‍ട്ടേര്‍സില്‍
പ്രതിമാസ വരവു രൂപ 500

ഭാര്യയും ഒരു കുട്ടിയും അടക്കം ഞങ്ങള്‍ മൂന്നു അംഗങ്ങള്‍
വീണ്ടും പ്രശ്നങ്ങള്‍

ജീവിച്ചു പോകണം എങ്കില്‍ പൈസ വേണം അപ്പോള്‍ അടൂത്തെവിടെ എങ്കിലും ഉള്ള ആശുപത്രിയില്‍ പാര്‍ട്ട്‌ ടൈം പണി ചെയ്യണം

മറ്റു വാഹനങ്ങളെ ആശ്രയിച്ചു അപ്പണി നടക്കില്ല . കാരണം സമയ ക്ലിപ്തത ഇല്ലെങ്കില്‍ രണ്ടും കൂടി നടക്കില്ല അതു തന്നെ

അങ്ങനെ ഒരു തീരുമാനത്തിലെത്തി . ബൈക്‌ വീണ്ടും പുനരുജ്ജീവിപ്പിക്കുക.

ഒരു തരത്തില്‍ അതു മുവാറ്റുപുഴ എത്തിച്ചു.

എന്റെ ഭാര്യവീടും അവിടെ തന്നെ.

പരിചയ്ക്കാരോട്‌ ചോദിച്ച്‌ ഏറ്റവും നല്ല വര്‍ക്‌ഷോപ്പ്‌ (!!!!) കണ്ടു പിടിച്ചു.
കാലക്കേടിന്റെ ആശാന്‍ അവിടെ ആയിരുന്നു അന്ന് താമസം.

അദ്ദേഹം പറഞ്ഞു ഞാന്‍ ജാവയുടെ മര്‍മ്മം അറിഞ്ഞവന്‍ ആണ്‌. ഇതിനെ കുട്ടപ്പനാക്കി തരുന്നതായിരിക്കും .
അപ്പൊ ചെലവോ?

ഒരു 1000 രൂപ വരും

സന്തോഷം

1000 രൂപ കടം വാങ്ങി കയ്യോടെ കൊടൂത്തു . വണ്ടി എത്രയും പെട്ടെന്നു വേണം

അദ്ദേഹം വണ്ടി അഴിച്ചു.

ഓരോ അവധിയ്ക്കു ചെല്ലുമ്പോഴും ഓരോ പുതിയ കാരണങ്ങള്‍ പറഞ്ഞു പറഞ്ഞ്‌ എന്തിന്‌ 3500 രൂപ എന്നെ കൊണ്ട്‌ ചെലവാക്കിച്ചു . വണ്ടി തന്നു .

ഇത്‌ അവന്മാരുടെ ഒരു പ്രത്യേക്ക ടെക്നിക്‌ -- ആദ്യമെ കൂടൂതല്‍ കാശു പറഞ്ഞാല്‍ വണ്ടി പണീയാന്‍ കൊടൂത്തില്ലെങ്കിലൊ? അതുകൊണ്ട്‌ കുറച്ചു പറഞ്ഞ്‌ ആളെ വീഴ്തും പിന്നെ അഴിച്ചിട്ട വണ്ടി ഇറക്കുക എന്നുള്ളത്‌ ഉടമസ്ഥന്റെ ആവശ്യമല്ലെ അത്‌ അവന്‍ എങ്ങനെ എങ്കിലും നടത്തും എന്നവര്‍ക്കരിയാം
Note the point ഇനി വണ്ടി പണിയാന്‍ കൊടുക്കുന്നവര്‍ സൂക്ഷിക്കുക


"കണ്ടാലോ സുന്ദരന്‍ എന്റെ മാരന്‍" എന്നു പറഞ്ഞതു പോലെ

കണ്ടാലോ സുന്ദരന്‍ എന്റെ വണ്ടി.

അന്ന് അത്‌ ഭാര്യ വീട്ടില്‍ കൊണ്ടു വച്ച്‌ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന കൂട്ടത്തിലാണ്‌ ഞാന്‍ ആദ്യം പറഞ്ഞ ആള്‍ ഭാര്യയുടെ ചിറ്റപ്പന്‍ - ജാവ ഉണ്ടായിരുന്ന കക്ഷി- അവിടെ വരുന്നത്‌

ഈ വണ്ടിയുടെ ഒരു - ആ ഇരിപ്പും ആ ശാലീനതയും ആ കുലീനതയും ഒക്കെ കൂടീ കണ്ടപ്പോള്‍ ചിട്ടപ്പന്‍ വീണു പോയി. അദ്ദേഹം പറഞ്ഞു

"പണിക്കരെ ഇന്നു ഞാന്‍ ഈ വണ്ടി കൊണ്ടു പോകുകയാ"

അദ്ദേഹം രാമപുരത്താണ്‌ താമസം

വണ്ടിയുമായി അദ്ദേഹം പോയി അണ്ടി കളഞ്ഞ അണ്ണാനെ പോലെ ഞാന്‍ അവിടെ ഇരുന്നു സാരമില്ല നാളെ കാലത്തു കൊണ്ടു തരുമല്ലൊ എനിക്കു നാളെ മതി വണ്ടി.

പിറ്റേ ദിവസം കാലത്തു കാണാത്തതിനാല്‍ ഫോണ്‍ ചെയ്തു.

അപ്പോള്‍ ചിറ്റപ്പന്‍ പറഞ്ഞു വഴിയില്‍ വണ്ടി കേടായി ഞാന്‍ ഒന്നു വീണു വണ്ടി വര്‍ക്‌ ഷോപ്പില്‍ ആണ്‌

ദാ കിടക്കുന്നു

ആ വണ്ടി വീണ്ടും ഒരു മാസം ആ വര്‍ക്‌ഷോപ്പില്‍ കിടന്നു.

കടം വാങ്ങിയ 3500 രൂപയും കൂടി പോയി കിട്ടി, വണ്ടി ഇല്ല താനും. എനിക്കൊരു മാതിരി ഭ്രാന്തു പിടിക്കുന്നതുപോലെ

Monday, July 25, 2011

വണ്ടിപുരാണം തുടര്‍ച്ച 2

അങ്ങനെ കാലത്തു നാലു മണിയ്ക്കു ഞങ്ങള്‍ ഹരിപ്പാടു നിന്നും പുറപ്പെട്ടു. അന്നു തോട്ടപ്പള്ളി മുതല്‍ കരുവാറ്റ വഴിയമ്പലം വരെ ഉള്ള റോഡ്‌ നന്നാക്കുന്നതു കാരണം ആകെ ചളിപുളി ആയി കിടക്കുന്നു. കുണ്ടും കുഴിയും തന്നെ.

അവിടമെല്ലാം കഴിഞ്ഞ്‌ ഞങ്ങളുടെ വണ്ടാനം അടുത്തപ്പോള്‍ വീണ്ടും ദാ വണ്ടി പാളുന്നു ശീ ശീ നിന്നു. പിന്നിലത്തെ ടയറില്‍ കാറ്റു ശുംഭം

സമയം നാലര കഴിഞ്ഞെ ഉള്ളു. അവിടം എനിക്കറിയാവുന്ന സ്ഥലം ആയതു കൊണ്ട്‌ വണ്ടിയും ഉരുട്ടി അടുത്തുള്ള ഒരു ഐസ്‌ ഫാക്റ്ററിയില്‍ എത്തി. ഒരരികില്‍ വച്ച്‌ പതിയെ വീല്‍ അഴിച്ചു.

ഇനി അതും കൊണ്ട്‌ അമ്പലപ്പുഴ എത്തണം. അതിന്‍ ഒരു സൈക്കിള്‍ വേണം

ഐസ്‌ ഫാക്റ്ററികാരന്‍ അതിനടുത്തുള്ള ഒരു മാടക്കട പറഞ്ഞു തന്നു. അദ്ദേഹം ഇപ്പോള്‍ ഉണര്‍ന്നിട്ടുണ്ടാകും, കടപ്പുറമല്ലെ ഐസ്‌ എടുക്കാന്‍ വരുന്നവര്‍ക്കു വേണ്ട സാധനങ്ങള്‍ അപ്പൊഴെ കച്ചവടം തുടങ്ങിയിരിക്കും. അദ്ദേഹത്തിന്റെ പക്കല്‍ വാടകയ്ക്കു കൊടുക്കുന്ന സൈക്കിള്‍ കിട്ടും

അദ്ദേഹത്തിനടുത്തെത്തി. സൈക്കിള്‍ കിട്ടി അതില്‍ വീലും പിടിച്ചു ഞങ്ങള്‍ രണ്ടു പേരും കൂടി അമ്പലപ്പുഴ എത്തി അവിടെ ഉള്ള ഒരു ചെറിയ കടയില്‍ പഞ്ചര്‍ ഒട്ടിച്ചു.

അപ്പൊഴാണ്‌ ഒരു ഐഡിയ

an idea can change your life എന്നല്ലെ

ഒട്ടിച്ച ട്യൂബ്‌ മാറ്റി പകരം പുതിയ ഒരെണ്ണം വാങ്ങി ഇട്ടാലൊ. ഇവനും വഴിയില്‍ ചതിച്ചാല്‍?

അതു തന്നെ ആ കടക്കാരനോടു അന്വേഷിച്ചു പുതിയ ട്യൂബ്‌ എവിടെ കിട്ടും?

അടൂത്തുള്ള പെട്രോള്‍ ബങ്കില്‍ കിട്ടും , അവിടെക്കു പോയി

പുതിയ റ്റ്യൂബ്‌ ടയറില്‍ ഇട്ടു, പഴയത്‌ ഒരു സ്റ്റെപ്പിനി ആയി സൂക്ഷിച്ചു.

വീണ്ടും സൈക്കിളില്‍ ഐസ്‌ ഫാക്റ്ററിയിലെത്തി.

വീല്‍ പിടിപ്പിച്ചു. വീണ്ടും യാത്ര ആയി.

ആലപ്പുഴ ഇരിമ്പു പാലം കഴിഞ്ഞു അല്‍പം പോയപ്പോഴാണ്‌ ചേട്ടനൊരു സംശയം
എടാ നീ ആ സൈക്കിള്‍ തിരികെ കൊണ്ടു കൊടുത്തോ

ഇല്ല ചേട്ടന്‍ കൊണ്ടു കൊടുത്തൊ?

ഇല്ല

ദൈവമെ.

വണ്ടി തിരികെ വിട്ടു വീണ്ടും ഐസ്‌ ഫാക്റ്ററിയില്‍ എത്തി.

അവിടെ എവിടെ കാണാന്‍ സൈക്കിള്‍.

ഫാക്റ്ററിക്കാരനോട്‌ അന്വേഷിച്ചു.
മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നവനാണെന്നറിയാമായിരുന്നതു കൊണ്ടോ അയാളുടെ നല്ല സ്വഭാവം കാരണമൊ അയാല്‍ ആ സൈക്കിള്‍ കടക്കാരനു കൊടുത്ത വിവരം മാത്രമെ പറഞ്ഞുള്ളു

ഒരു പൂരപ്പാട്ടു കേള്‍ക്കുവാന്‍ തയ്യാറായിരുന്നു ഞങ്ങള്‍ രണ്ടു പേരും

തിരികെ മാടക്കടക്കാരനെ കണ്ടു ക്ഷമ പറയാതെ പോകുന്നതു ശരിയല്ല എന്നു തോന്നിയതു കൊണ്ട്‌ അവിടെ ചെന്നു.

അയാളും വളരെ മാന്യമായി തന്നെ പെരുമാറി. സൈക്കിള്‍ വാടകയ്ക്കൊപ്പം ഒരു പത്തു രൂപ കൂടി പ്രായശ്ചിത്തമായി നല്‍കിയിട്ട്‌ വീണ്ടും യാത്ര.

8 മണിയ്ക്കു ജോലിയില്‍ കയറേണ്ടതാണ്‌ ചേട്ടന്‌.
പക്ഷെ ഈ പ്രകടനങ്ങള്‍ ഒക്കെ കഴിഞ്ഞപ്പോള്‍ തന്നെ മണി 8 ആയി. ഞങ്ങള്‍ എത്തിയത്‌ ആലപ്പുഴ വരെയും

അവിടെ നിന്നും നല്ല റോഡ്‌.

ആലപ്പുഴ ടൗണ്‍ വിട്ടു കലവൂര്‍ എത്തി.
അപ്പോള്‍ ചേട്ടന്‍ ചോദിച്ചു. ഇനി ഞാന്‍ ഒന്ന്‌ ഓടിക്കട്ടെ ഒരു പരിചയവും ആകുമല്ലൊ

ചേട്ടനും പണ്ട്‌ സ്കൂട്ടര്‍ ഓടിച്ച പരിചയമെ ഉള്ളു

അങ്ങനെ ഡ്രൈവര്‍ മാറി ചേട്ടന്‍ ഡ്രൈവറായി ഞാന്‍ പിന്നിലിരുന്നു.

സുഖകരമായി വണ്ടി പോകുന്നു.
ചേര്‍ത്തല ബൈപാസ്‌ എത്തി.

ക്രമേണ എന്നിലെ ഗുരു ഉണര്‍ന്നു. ചേട്ടനെ പഠിപ്പിക്കുവാന്‍ തുടങ്ങി

പഞ്ചറായാല്‍ വണ്ടി പാളും , പക്ഷെ പേടിക്കരുത്‌ പേടിച്ചാല്‍ വീഴും ഇല്ലെങ്കില്‍ തനിയെ വേഗത കുറയുമ്പോള്‍ കാലു കുത്താന്‍ പാകം നോക്കിയാല്‍ മാത്രം മതി എന്നെല്ലാം ക്ലാസെടുത്തു കൊണ്ടിരിക്കുന്നു.

ചേട്ടന്‍ എല്ലാം മൂളിക്കേട്ടു തലകുലുക്കുന്നു
പിന്നെ എന്താണുണ്ടായതെന്നു ഇപ്പോഴും വലിയ പിടുത്തമൊന്നും ഇല്ല. പക്ഷെ പിന്നെ ഉള്ള ഓര്‍മ്മ ഞാന്‍ റോഡിന്റെ ഒരരികില്‍ കിടക്കുന്നു ചേട്ടന്‍ മറ്റൊരിടത്തു കിടക്കുന്നു വണ്ടി ഇനിയും ഒരിടത്തു കിടക്കുന്നു.

വേഗത അധികം ഇല്ലാതിരുന്നതു കൊണ്ട്‌ ശരീരത്തിനു കേടുപാടൂകളൊന്നും സംഭവിച്ചില്ല.

മുന്നില്‍ നിന്നൊ പിന്നില്‍ നിന്നൊ മറ്റു വാഹനങ്ങള്‍ ഒന്നും വരാതിരുന്നതു കൊണ്ട്‌ ജീവനും അപകടമൊന്നും സംഭവിച്ചില്ല.

വണ്ടി പൊക്കി എടുത്ത്‌ നോക്കി . പിന്നെയും പഞ്ചര്‍.

പുതിയ റ്റ്യൂബ്‌ അതും പഞ്ചര്‍.

ചേര്‍ത്തല ബൈപാസ്‌ 82 ല്‍ ഓര്‍ത്തു നോക്കിയേ, ആഭാഗത്തെങ്ങുമൊരു കുന്തവും ഇല്ല. നല്ല വെയിലും.

വീല്‍ അഴിച്ചു വച്ചിട്ട്‌ ഓടൊ നോക്കി നിന്നു.

കുറെ നേറം കഴിഞ്ഞപ്പോള്‍ ഒരെണ്ണം കിട്ടി അതില്‍ ചേര്‍ത്തല ടൗണിലെത്തി.
വീണ്ടും പന്ഴര്‍ ഒട്ടിച്ചു. പഴയ റ്റ്യൂബ്‌ തിരികെ ഇട്ടു.

അടുത്ത ഓടൊയില്‍ ബൈക്കിനടൂത്തെത്തി.

അത്‌ ഇട്ടു കഴിഞ്ഞ്‌ പക്ഷെ ചേട്ടനും ഓടിക്കണം എന്നുള്ള താല്‍പര്യം നഷ്ടപ്പെട്ടിരുന്നു.

വിജയകരമായ യാത്ര പൂര്‍ത്തിയാക്കി വൈകുന്നേരം 4 മണീയ്ക്ക്‌ ഞങ്ങള്‍ ചേട്ടന്റെ Quarters ല്‍ എഹ്തിയപ്പോള്‍ ചേട്ടത്തിയമ്മയ്ക്കൊരു സംശയം ഇതെന്താ കാലത്തു വരുമെന്നു പറഞ്ഞിട്ട്‌ ഇത്ര താമസിച്ചെ

ഹേയ്‌ ഞങ്ങള്‍ അങ്ങനെ ആസ്വദിച്ചു വരികയല്ലായിരുന്നൊ.

പക്ഷെ എന്റെ പാന്റിന്റെ ഒരു ഭാഗം എന്താ കീറിയത്‌ എന്നതിനു മാത്രം ഉത്തരം അതായിരുന്നില്ല

പിന്നെ കുറെ നാളത്തേയ്ക്ക്‌ ആ വണ്ടി ചേട്ടന്റെ ക്വാര്‍ട്ടടിലിരുന്ന് എനിക്കു പൈസ
ഉണ്ടാകുകയായിരുന്നു - എന്തിനാ പിന്നീട്ട്‌ ഒന്നിച്ചു വിഴുങ്ങാന്‍
അക്കഥ അടുത്തതില്‍

Friday, July 22, 2011

വണ്ടിപുരാണം തുടര്‍ച്ച ഒന്ന്‌

എഞ്ചിന്‍ പണി കഴിഞ്ഞിറക്കിയ വണ്ടി കണ്ടാല്‍ സുന്ദരന്‍.
പക്ഷെ ഓട്ടത്തില്‍ നിന്നു പോകും. അതൊരു പതിവായി. ഒരിക്കലും സമയത്ത്‌ എത്തിച്ചേരേണ്ടിടത്ത്‌ എത്തുകയില്ല.

അതോടൊപ്പം മറ്റൊരു കുഴപ്പം കൂടി കാണിച്ചു തുടങ്ങി.

ഒരു ദിവസം തിരികെ വരുന്ന വഴി റോഡിനു നടൂവില്‍ വച്ച്‌ സര്‍ക്കസ്‌ കളിക്കുന്നതു പോലെ ഒരു ഡാന്‍സ്‌. പാളിപ്പാളി ഒടുവില്‍ നിന്നു. വീണില്ല ദൈവാധീനം. തല്‍ക്കാലം രണ്ടു വശത്തു നിന്നും മറ്റു വണ്ടികളൊന്നും വരാഞ്ഞതു കൊണ്ട്‌ NH 47 ല്‍ വച്ച്‌ രക്ഷപെട്ടു എന്നുതന്നെ പറയാം


നോക്കിയപ്പോള്‍ പിന്നിലത്തെ ടയര്‍ പഞ്ചര്‍.

അവിടെ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരത്ത്‌ ഒരു സൈക്കിളില്‍ പോയി ആളെ വിളിച്ചു കൊണ്ടു വന്ന് ശരിയാക്കി എടൂത്തു. സാധാരണ ആണികയറിയാലാണ്‌ പെട്ടെന്നു കാറ്റു പോകുക. ഇതില്‍ എത്ര നോക്കിയിട്ടും ആണിയുടെ ലക്ഷണമൊന്നും ഇല്ല.

അങ്ങനെ സമാധാനമായി പോകുന്ന കാലം. സമാധാനം എന്നു പറഞ്ഞാല്‍ എന്നെടുത്താലും വണ്ടി ഒന്നുകില്‍ വഴിയില്‍ പഞ്ചര്‍ ആകും അല്ലാത്ത ദിവസം എഞ്ചിന്‍ നിന്നു പോകും പിന്നെ ഒരു അര മണിക്കൂര്‍ അതും ഇതും ഒക്കെ ചെയ്തു തന്നെ സ്റ്റാര്‍ട്ടാകും.

അതോടു കൂടി വണ്ടിയുടെ പെട്ടിയില്‍ ചക്രം അഴിക്കാനുള്ള ടൂള്‍സ്‌ കൂടി ഞാന്‍ കരുതാന്‍ തുടങ്ങി.

വെറുതെ രണ്ടു തവണ വര്‍ക്‌ ഷോപ്പുകാരനെ ബുദ്ധിമുട്ടിക്കേണ്ടല്ലൊ. എവിടെ വച്ചു പഞ്ചറകുന്നുവോ അവിടെ നിന്നും ചക്രം അഴിക്കുക അടുത്ത കടയില്‍ നിനും സൈക്കിള്‍ എടൂത്ത്‌ അതും, കൊണ്ട്‌ വര്‍ക്‌ ഷോപ്പ്‌ അന്വേഷിക്കുക

ആഹാ എന്തു സുന്ദര ജീവിതം അല്ലെ

അതെ ഞാന്‍ അങ്ങനെ ഒരുപാട്‌ സുഖിച്ചു

അങ്ങനെ ഇരിക്കുമ്പോള്‍ ആ വണ്ടിയുടെ ആദ്യത്തെ ഉടാസ്ഥന്‍ തിരികെ ആല്ലപ്പുഴയില്‍ സ്ഥലം മാറ്റം കിട്ടി എത്തി.

വന്നതിന്റെ അടുത്ത ദിവസം അയാള്‍ എന്നെ കാണാന്‍ വന്നു.

ആ വണ്ടി അയാള്‍ക്കു തിരികെ കൊടുക്കുന്നോ എന്നറിയാന്‍. ഞാന്‍ കൊടൂത്ത വില തന്നേക്കാം എന്നും.

പാവം അയാള്‍ക്കുണ്ടോ വണ്ടിയുടെ അപ്പൊഴത്തെ സ്ഥിതി വല്ലതും അറിയുന്നു.

ഞാന്‍ പറഞ്ഞു
"ഹേയ്‌ ഞാന്‍ ആ വണ്ടി പണിതു കുട്ടപ്പനാക്കി."

അപ്പോള്‍ അയാള്‍ അതിനു ചെലവായ തുക പറഞ്ഞാല്‍ മതി അതും തരാം എന്നായി

അയാളെ അറിഞ്ഞു കൊണ്ട്‌ പറ്റിക്കുവാന്‍ എനിക്കിഷ്ടമായിരുന്നില്ല അതു കൊണ്ട്‌ ഞാന്‍ പറഞ്ഞു "ഇല്ല ഞാന്‍ ആ വണ്ടി വില്‍ക്കുന്നില്ല"

അയാള്‍ എന്തു വിചാരിച്ചൊ എന്തൊ തിരികെ പോയി.

ഏതായാലും അതോടു കൂടി ഒരു കാര്യം ഉറപ്പായി

ജീവിക്കാന്‍ നാലു ചക്രം ഉണ്ടാക്കാന്‍ ഒരു വഴി ആകുമല്ലൊ എന്നു കരുതി ആണ്‌ ഈ പൊല്ലാപ്പ്‌ എടുത്തു തലയില്‍ വച്ചത്‌. ആ പണി ഏതായലും നടക്കില്ല.

ഇനി എന്തു ചെയ്യും കയ്യിലിരുന്നതല്ല കഷ്ടപ്പെട്ട്‌ കടം വാങ്ങിയുണ്ടാക്കിയ കാശും പോയിക്കിട്ടി.

അക്കാലത്ത്‌ എന്റെ ഒരു ചേട്ടന്‌ ജോലിയില്‍ ചെറിയ ഉയര്‍ച്ച ഉണ്ടായി. ഒരു ഇരുകാലിവണ്ടിക്കുള്ള അലവന്‍സ്‌ കിട്ടാന്‍ അര്‍ഹത ആയി.

ഞങ്ങള്‍ ആലോചിച്ചു.

ഈ വണ്ടി ചേട്ടന്റെ പേരിലാക്കി അവിടെ വയ്ക്കാം. അപ്പോള്‍ മാസം തോറും 200 രൂപ കിട്ടുമല്ലൊ. അത്‌ എനിക്കു തരാം എന്നു ചേട്ടന്‍. (നന്ദിയോടു കൂടി ഓര്‍ക്കട്ടെ - അദ്ദേഹം ഇല്ലായിരുന്നു എങ്കില്‍ ഈ ഞാനൊന്നും ഒന്നും ആകില്ലായിരുന്നു- ഈ വണ്ടി കൊടൂക്കാത്തപ്പോഴും അദ്ദേഹം മാസാമാസം തരുമായിരുന്ന രൂപ കൊണ്ടാണ്‌ അതു വരെ എത്തിയതും)

ചേട്ടന്‍ FACT യില്‍ ആണ്‌ ജോലി ചെയ്യുന്നത്‌.

അദ്ദേഹം അവധിക്കു വന്നിട്ട്‌ പോകുമ്പോള്‍ ആ വണ്ടിയില്‍ പോകാം എന്നും അതവിടെ എത്തിച്ചിട്ട്‌ ഞാന്‍ തിരികെ പോരാം എന്നും പ്ലാനിട്ടു - കാരണം പഴയതു തന്നെ ചേട്ടന്‍ ജാവ ഓടിക്കാന്‍ അറിയില്ല സ്കൂട്ടറെ ഓടിച്ചിട്ടുള്ളു.

അങ്ങനെ ഒരു ദിവസം കാലത്ത്‌ നാലു മണിക്ക്‌ ഞങ്ങള്‍ ഹരിപ്പാടു നിന്നും യാത്ര തിരിച്ചു . 8 മണിക്ക്‌ കമ്പനിയില്‍ ഡ്യൂട്ടിയ്ക്കെത്താനുള്ള യാത്ര

അതൊരു ഒന്നൊന്നര യാത്ര ആയിരുന്നു അത്‌ അടുത്തതില്‍

Thursday, July 21, 2011

വണ്ടിപുരാണം

മനോജ്‌ വണ്ടി വാങ്ങാന്‍ ഉപദേശം കൊടുത്ത പോസ്റ്റ്‌ ഇട്ടതു കണ്ടില്ലേ?

അതു വായിച്ചപ്പോള്‍ തോന്നിയതാണ്‌ എന്റെ അനുഭവം ഒന്ന് എഴുതാം എന്ന്

ഇതെന്റെ സ്വന്തം അനുഭവം ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കാതെ.

ഹരിപ്പാട്ട്‌ താമസം വണ്ടാനം വരെ പോയി വരണം ദിവസവും. കുടുംബം പോറ്റാന്‍ വരുമാനം വേണം എങ്കില്‍ വീടിനടുത്ത്‌ ഒരു ചെറിയ ചികില്‍സാസ്ഥാപനം നടത്തണം.

അതുണ്ടായാലും സര്‍ക്കാരിന്റെ ആനവണ്ടിയില്‍ യാത്ര തുടരുന്നിടത്തോളം കാലം പ്രവര്‍ത്തനം അസാധ്യം

അറിയാമല്ലൊ ഞങ്ങളുടെ ദിനചര്യ

കാലത്ത്‌ ആറര മണിക്കെങ്കിലും വീട്ടില്‍ നിന്നും പുറപ്പെടണം. ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയാല്‍ എങ്ങനെ എങ്കിലും ഒരു ബസ്‌ കിട്ടും അതില്‍ 8 മണിയാകുമ്പോഴേക്കും വണ്ടാനത്ത്‌ എത്താം

പക്ഷെ തിരികെ വരവ്‌ ആണ്‌ പ്രശ്നം

നാലു മണിക്ക്‌ റോഡില്‍ ഇറങ്ങി നില്‍ക്കും.

മെഡിക്കല്‍ കോളേജിനു മുന്നിലുള്ള ഏകദേശം അര കിലോമീറ്റര്‍ നീളം റോഡിന്റെ വടക്കു മുതല്‍ തെക്കു വരെയും പിന്നെ തെക്കു മുതല്‍ വടക്കു വരെയും ഓരോ ബസ്‌ വരുമ്പോഴും ഓടുക എന്നതാണ്‌ പിന്നെ ഏഴു മണി വരെ ജോലി.

എന്താ ഒരു ആരോഗ്യം അതൊരു കാലമായിരുന്നെ? നമ്മുടെ സര്‍ക്കാരിനു നമ്മുടെ ആരോഗ്യത്തില്‍ അതീവ ശ്രദ്ധയുണ്ടായിരുന്നെന്നു അന്ന് അറിയില്ലായിരുന്നു ഇപ്പൊഴല്ലെ പിടി കിട്ടിയത്‌

അങ്ങനെ എപ്പൊഴെങ്കിലും ഒരു ബസ്‌ കിട്ടും എട്ടു മണിയോടു കൂടി വീട്ടിലെത്തും

പിന്നെ എവിടെ ചികില്‍സാ സമയം

അതു കൊണ്ട്‌ ഒരു ഇരുകാലി വാങ്ങണം എന്നു തീരുമാനിച്ചു.

പുതിയതു വാങ്ങാനുള്ള നിവൃത്തി ഇല്ലാത്തതു കൊണ്ട്‌ ഒരു പഴയവനെ തപ്പി.

ഒരു തരത്തില്‍ ഒരു സുഹൃത്ത്‌ 64 മോഡല്‍ ജാവ സംഘടിപ്പിച്ചു.

അതിന്റെ ഉടമസ്ഥന്‍ സ്ഥലം മാറ്റം കിട്ടി ആലപ്പുഴയില്‍ നിന്നും പാലക്കാടിനു പോകുന്നു. അതുകാരണം ആണ്‌ വില്‍ക്കുന്നത്‌.

കണ്ടാല്‍ ഭംഗിയൊന്നും ഇല്ല. വാഹനത്തിന്റെ ആദ്യ ഉടമസ്ഥന്‍ അദ്ദേഹം തന്നെ. അതു തുടയ്ക്കുന്ന തരം വൃത്തികെട്ട സ്വഭാവം ഒന്നും അദ്ദേഹത്തിനില്ലായിരുന്നു.

തുരുമ്പിച്ച്‌ പിന്നിലത്തെ മഡ്ഗാര്‍ഡ്‌ പകുതിയെ ഉള്ളു. മറ്റു പലയിടവും അപ്പോള്‍ എങ്ങനെ ആയിരുന്നിരിക്കും എന്നൂഹിക്കാമല്ലൊ.

പക്ഷെ പുറമെ നിന്നുള്ള കാഴ്ച്ച പോലെ അല്ല അകം

എഞ്ജിന്‍ പക്കാ കണ്ടിഷന്‍. സുഹൃത്തിനു നേരിട്ടറിയാവുന്ന വണ്ടി.
അന്നു വരെ യാതൊരു പ്രശ്നവും ഉണ്ടാക്കാത്ത വണ്ടി

ഞാന്‍ ഏതായാലും അതു വാങ്ങിക്കുവാന്‍ തന്നെ തീരുമാനിച്ചു.

അതിനു മുന്‍പ്‌ എനിക്ക്‌ ആകെ സ്കൂട്ടര്‍ ഓടിച്ച പരിചയമെ ഉള്ളു. അതും വളരെ കുറച്ച്‌.

അതിനാല്‍ എന്നെ പിന്നില്‍ ഇരുത്തി സുഹൃത്ത്‌ ഓടിച്ച്‌ കോളേജ്‌ കാമ്പസില്‍ എത്തിച്ചു.

ഒരു ദിവസം അവിടെ വച്ച്‌ ഞാന്‍ ഒന്ന് ഓടിച്ചു . ഇനി വൈകുന്നേരം അത്‌ ഹരിപ്പാട്ടെത്തിക്കണം.

എനിക്കു ലൈസന്‍സ്‌ ഇല്ല.
എന്തു ചെയ്യും?
ഒരു കൂട്ടുകാരനെ തപ്പി. അയാള്‍ക്കു ലൈസന്‍സ്‌ ഉണ്ട്‌ പക്ഷെ ഓടിക്കാന്‍ അറിയില്ല.

സന്തോഷം

അയാളെ തന്നെ പിടികൂടി . നീ പോരെ, പിന്നില്‍ ഇരുന്നാല്‍ മതി ഞാന്‍ ഓടിച്ചോളാം.

ഒരു എല്ലും ഒക്കെ വച്ച്‌ പോയാല്‍ മതിയല്ലൊ പോലീസ്‌ പിടിച്ചാലും രക്ഷപ്പെടാം

അങ്ങനെ ഞങ്ങള്‍ യാത്രയായി. അപകടമൊന്നും കൂടാതെ വീട്ടിലെത്തി.

അടുത്ത ദിവസം മുതല്‍ അതില്‍ തന്നെ യാത്രയാക്കാന്‍ തീരുമാനിച്ചു.

കാലത്ത്‌ കുളിച്ചു കുട്ടപ്പനായി വണ്ടിയില്‍ കയറി ഇരുന്നു.

ഒരു ചവിട്ട്‌, രണ്ടു ചവിട്ട്‌, മൂന്നു, നാല്‌

ങേ ഹേ വണ്ടി സ്റ്റാര്‍ട്ടാകാന്‍ ഉള്ള മട്ടൊന്നും ഇല്ല

സ്കൂട്ടര്‍ ചവിട്ടുന്നതു പോലെ ചവിട്ടുന്നതു കണ്ട ഭൈമി കളിയാക്കി
" ഇതെന്തോന്നാ ഈ കാണിക്കുന്നത്‌? പമ്പ്‌ ചെയ്തു ചവിട്ട്‌ അപ്പോള്‍ സ്റ്റാര്‍ട്ടാകും"
അവരുടെ ചിറ്റപ്പന്‌ ജാവ ബൈക്കുണ്ടായിരുന്നു അതു സ്റ്റാര്‍ട്‌ ചെയ്യുന്നതു കണ്ട്‌ പരിചയം ഉണ്ട്‌ പോലും

ഹും എന്നെ പഠിപ്പിക്കാനോ?

ഞാന്‍ ആര്‌

"പൂരുവംശത്തില്‍ പിറന്നു വളര്‍ന്നോരു
പൂരുഷശ്രേഷ്ഠന്‍ വൃകോദരനെന്നൊരു
ധീരനെ കേട്ടറിവില്ലെ നിനക്കെടൊ
വീരനാമദ്ദേഹമിദ്ദേഹമോര്‍ക്ക നീ"

എന്നു പറഞ്ഞതു പോലെ ഞാന്‍ ഞെളിഞ്ഞു നിന്നു പിന്നെയും ഒറ്റ ഒറ്റ ചവിട്ടുകള്‍ പാസാക്കി കൊണ്ടിരുന്നു

അല്‍പനേരം കഴിഞ്ഞപ്പോഴേക്കും ഇട്ടിരുന്ന വേഷമൊക്കെ വിയര്‍പ്പില്‍ നനഞ്ഞ്‌ ഒട്ടി, ശ്വാസം പതുക്കെ കൂടൂതല്‍ കൂടൂതല്‍ തള്ളിത്തുടങ്ങി

എന്നാലും സ്ത്രീകള്‍ പറയുന്നതു അനുസരിക്കാനുള്ള ഒരു മടി. അല്ല അവര്‍ക്കുണ്ടൊ വിവരം. കൊക്കെത്ര കുളം കണ്ടതാ അല്ലെ

ഞാന്‍ തീരുമാനിച്ചു ഈ വണ്ടി പ്രശ്നക്കാരനാ
അതിന്റെ ഡോക്റ്ററെ തന്നെ കാണാം

ഒരു സൈക്കിളും എടുത്ത്‌ വര്‍ക്ക്‌ ഷോപ്പ്‌ നോക്കി യാത്രയായി.

ഹരിപ്പാട്‌ ബസ്‌ സ്റ്റാന്റിനു തെക്കു വശം ഒരു മുരുകന്‍ ഉണ്ടായിരുന്നു അന്ന്

അവിടെ എത്തി

പ്രശ്നം അവതരിപ്പിച്ചു.
അവനെയും കൂട്ടി വീട്ടിലെത്തി

എത്തിയ ഉടന്‍ തന്നെ അദ്ദേഹം വണ്ടിയുടെ കാര്‍ബൊറേറ്റര്‍ അഴിച്ചു

കൂട്ടത്തില്‍ എനിക്കു വണ്ടിയെ കുറിച്ചു കുറെ ഏറെ ഉപദേശങ്ങളും തന്ന്‌ ഒപ്പം കാര്‍ബൊറേറ്റര്‍ വൃത്തിയാകി തിരികെ പിടിപ്പിച്ചു.

പമ്പ്‌ ചെയ്തു സ്റ്റാര്‍ട്ടാക്കി കയ്യില്‍ തന്നു

ഭാര്യയെ നോക്കി ഇപ്പൊ കണ്ടോടീ എന്നൊരു ആക്കിയ ചിരിയും ചിരിച്ചിട്ട്‌ ഞാന്‍ യാത്രയായി

അടുത്ത ദിവസവും കാലത്ത്‌ ഇതു തന്നെ വണ്ടി എന്തു ചെയ്താല്‍ സ്റ്റാര്‍ട്ടാവില്ല.
അപ്പൊഴും ഭാര്യ ഉപദേശിച്ചു ചേട്ടാ പമ്പ്‌ ചെയ്തു അടിക്കൂ --

എവിടെ ഞാന്‍ വീണ്ടും വര്‍ക്‌ ഷോപ്പിലേക്ക്‌

വീണ്ടും പയ്യന്‍ വന്നു കാര്‍ബൊറേറ്റര്‍ അഴിച്ചു ഉപദേശിച്ചു

ഇത്തവണ ഉപദേശം അല്‍പം കൂടി നീണ്ടു "സാറെ വണ്ടിയുടെ എഞ്ചിന്‍ പണിയാറായി അതാ"

അതു ശരി അതാ കാരണം
ഏതായാലും ഇപ്പൊ വേണ്ടാ കാശുണ്ടാകട്ടെ. ഞാനും വിചാരിച്ചു.

ഞാന്‍ എന്തു പൊട്ടനാ

കാലത്തു കൊണ്ടുപോയാല്‍ വൈകുന്നേരം തിരികെ എടുക്കുമ്പോഴും ഒരു പ്രശ്നവും ഇല്ല, ഓട്ടത്തിലും ഒരു പ്രശ്നവും ഇല്ല കാലത്തു മാത്രമേ പ്രശ്നമുള്ളു
ഇതൊന്നും ആലോചിക്കാനുള്ള ബുദ്ധി ഭഗവാന്‍ തന്നില്ലല്ലൊ

അതുകൊണ്ട്‌ ഏകദേശം ഒരു മാസത്തോളം ഇപ്പരിപാടി തുടര്‍ന്നപ്പോള്‍ ഞാനും വിശ്വസിച്ചു വണ്ടിയുടെ എഞ്ചിന്‍ പണിയണം.
എങ്ങനെ വിശ്വസിക്കാതിരിക്കും
എല്ലാ ദിവസവും കാര്‍ബൊറേറ്റര്‍ അഴിക്കുന്ന മേസ്തിരി ഉരുവിട്ടു തരുന്നതല്ലെ.

അത്‌ അവന്റെ വയറ്റിപ്പ്പാടിനുള്ള വഴിയാണെന്ന്‌ എന്റെ കൊച്ചു ബുദ്ധിയില്‍ തോന്നിയില്ല. എന്നാല്‍ അത്രയും കാലവും അതൊന്നു പമ്പ്‌ ചെയ്തു അടിക്കാനുള്ള ബുദ്ധി ഉദിച്ചും ഇല്ല. പ്രത്യേകിച്ചും ഭാര്യ പറഞ്ഞ അണി ചെയ്താല്‍ നമ്മുടെ അഭിമാനം ഇടിഞ്ഞു പൊളിഞ്ഞ്‌ വീഴുന്ന ആ വീഴ്ച്ച താങ്ങാന്‍ പറ്റുമൊ?


അങ്ങനെ കുറച്ചു നാള്‍ കൂടി കൊണ്ടു നടന്ന - കാശ്‌ ഒക്കുന്നതു വരെ -- വണ്ടി പണീയാന്‍ കൊടൂത്തു. കൂട്ടത്തില്‍ പറഞ്ഞു അതിന്റെ പൊളിഞ്ഞ സാധനങ്ങള്‍ ഒക്കെ മാറ്റി കുട്ടപ്പനാക്കിയേരെ

അന്ന് 1500 രൂപ മുടിച്ച്‌ അവന്‍ അതു പണിഞ്ഞു.

1982 ല്‍ അഴിച്ചപ്പോള്‍ അതിനകത്തുള്ള ബെയറിംഗ്‌ Made in czeckozlovakia 1964. ഞാന്‍ നോക്കിയിട്ട്‌ അതിന്‌ ഒരു കുഴപ്പവും ഇല്ല. പക്ഷെ അവന്‍ പറഞ്ഞു ഹെയ്‌ സാറെ എഞ്ചിന്‍ അഴിച്ചാല്‍ ബെയറിംഗ്‌ മാറണം. രണ്ട്‌ ബെയറിങ്ങും മാറ്റി. പക്ഷെ പഴയത്‌ അവനു ഞാന്‍ കൊടൂത്തില്ല വീട്ടില്‍ കൊണ്ടു വന്നു ഒന്നുകില്‍ Paper Weight ആയെങ്കിലും ഉപയോഗിക്കാമല്ലൊ.

പഴയ പൊളിഞ്ഞ സാധനം ഒക്കെ മാറ്റി കുട്ടപ്പനാക്കി വണ്ടി തന്നു.
ആഹാ കണ്ടാല്‍ എന്തു ചന്തം

പക്ഷെ ആ വണ്ടി പിന്നീട്‌ ഒരിക്കലും ഓടിച്ച്‌ എനിക്ക്‌ ഉദ്ദേശിച്ച സ്ഥലത്ത്‌ എത്താന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ ഒരു സത്യം മാത്രം. ( അക്കഥകള്‍ പിന്നെഴുതാം)

അതു വരെ എന്റെ വിവരക്കേടു കൊണ്ട്‌ ചവിട്ടി സ്റ്റാര്‍ട്ടാക്കാന്‍ പറ്റിയില്ല എന്നെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇതിനു ശേഷം വണ്ടി ഓടത്തില്ല് എന്നെ ഉള്ളു മറ്റൊരു കുഴപ്പവും ഇല്ല

അപ്പൊ പറഞ്ഞു വന്നത്‌ വണ്ടി ഓടിക്കാന്‍ അറിയാവുന്ന സുഹൃത്തുക്കളുടെ വാക്കുകളൊ ഭാര്യയുടെ വാക്കുകളൊ പോലും വളരെ കാര്യമായി ശ്രദ്ധിക്കുക അനുസരിക്കുക

Saturday, July 16, 2011

മാല




വടക്കെ ഇന്ത്യയിലെ സ്ത്രീകള്‍ അണിയുന്ന ഒരു തരം മാല

അതിന്റെ നാണയത്തില്‍ ഉര്‍-ഉദുവില്‍ എന്തൊ എഴുതിയിരിക്കുന്നു എന്നാണ്‌ പറഞ്ഞത്‌ എനിക്കറിയില്ല ഉറുദു അറിയാവുന്നവര്‍ പറയുമായിരിക്കും