Saturday, April 28, 2018

ഗ്രാമീണരിൽ നിന്നും പഠിച്ചവ

ഒരിക്കൽ ഞങ്ങളുടെ ചികിൽസാവാഹനത്തിനടുത്ത്  കൊണ്ടു വന്ന ഒരു പയ്യൻ. ചാർപ്പായി എന്നു പറയുന്ന കട്ടിലിൽ കിടത്തി താങ്ങി എടുത്താണു കൊണ്ടു വന്നത് ഏകദേശം 15-16 വയസുള്ള ഒരു പയ്യൻ

ദേഹമാകെ ചീർത്ത് കൈകാലുകളൊക്കെ തേമ്പി കിടക്കുന്നു

പരിശോധനയിൽ പ്രമേഹം മൂർഛിച്ച അവസ്ഥ.

അവിടങ്ങളിൽ ബാഗും തോളിൽ തൂക്കി നടന്നും സൈക്കിളിലും ഒക്കെ ആയി ചുറ്റിനടന്നു ചികിൽസിക്കുന്ന “ഡോക്റ്റർ” മാരുണ്ട്.  അവരുടെ ചികിൽസ ആയിരുന്നു.

അവരുടെ പ്രധാന  മരുന്ന് Prednisolone ആണ്‌.

അതെങ്ങാനും കഴിക്കണ്ട എന്ന് നമ്മൾ പറഞ്ഞാൽ - പിന്നെ തീർന്നു. അവരെ സംബന്ധിച്ചിടത്തോളം അമൃതാണത്.

അമ്മയും മകനും മാത്രമെ ഉള്ളു. അല്ല ബന്ധുക്കൾ ഉണ്ടെങ്കിലും കാര്യം ഇല്ല. അവിടങ്ങളിൽ ഒക്കെ ധാരാളം പാവങ്ങൾ ആണുള്ളത്. അവർക്കെന്ത് ചെയ്യാൻ പറ്റും?

ഏതായാലും അവനു insulin കൊടുക്കാം എന്ന് തന്നെ തീരുമാനിച്ചു. പക്ഷെ അതിനുള്ള തടസം ഞങ്ങൾക്ക് കിടത്താനുള്ള സ്ഥലം, സൗകര്യം  ഇല്ല.

ഞങ്ങളുടെ HR Head  മലയാളി ആണ്‌. Mr  KR Nair പിറവം കാരൻ. അദ്ദേഹവുമായി സംസാരിച്ച് കമ്പനിയുടെ ആശുപത്രിയിൽ കുറച്ച് ദിവസം കിടത്താൻ സമ്മതിപ്പിച്ചു

കുറച്ച് നാളത്തെ ചികിൽസ കൊണ്ട് പയ്യൻ ഉഷാറായി.

പക്ഷെ അവൻ പോയിക്കഴിഞ്ഞാൽ പിന്നെ ഇഞ്ജക്ഷൻ എങ്ങനെ  എടുക്കും? മരുന്നു കൊടുക്കാം എന്നു വച്ചാൽ തന്നെ  അത് സൂക്ഷിക്കാനും  കുത്തിവയ്ക്കാനും ബുദ്ധിമുട്ടല്ലെ?

അത് കൊണ്ട് തല്ക്കാലം എന്റെ വീട്ടിൽ തന്നെ തൂത്ത് തുടയ്ക്കാനായിട്ടു നിർത്തി.

അങ്ങനെ കുറച്ച് നാൾ കഴിഞ്ഞ് അവൻ ഒന്നു കൂടി ഭേദപ്പെട്ടപ്പോൽ HR Head ന്റെ വീട്ടിൽ പണീയ്ക്ക് നിർത്തി

ആഹാരവും ചികിൽസയും ഇങ്ങനെ കുറച്ച് നാൾ ആയിക്കഴിഞ്ഞ് അവനെ അവിടെ തന്നെ ഉള്ള ഒരു Contractor ഉടെ കീഴിൽ  ജോലി ആക്കി കൊടുത്തു.

പേർ മറന്നിട്ടില്ല  രാജ്കുമാർ.

ഈ ഇൻസുലിന്റെ കാര്യം പറഞ്ഞപ്പോൾ ഓർത്ത വേറെ ഒരു കാര്യം

നാമൊക്കെ ഇൻസുലിൽ Fridge ൽ അല്ലെ വയ്ക്കുന്നത്?

ഒരു ഗ്രാമത്തിൽ ചെന്നപോഴാണ്‌ അത് ഫ്രിഡ്ജില്ലാതെയും സൂക്ഷിക്കാം  എന്ന് മനസിലായത്.

അവിടെ ഒരാൾ ചെയ്ത വേല.

മൺകലത്തിൽ വച്ച് ആ കലം മണ്ണിൽ കുഴിച്ചിട്ട്, ചുറ്റും വെള്ളമൊഴിച്ച് മൂടി വച്ചിട്ട് അടുത്ത ദിവസം നോക്കുമ്പോഴും നല്ല തണുപ്പ്.

അത് മാത്രമല്ല വേറെ ഒരു വിദ്യയും കണ്ടത് അവിടെ തന്നെ.

നമ്മൾ കേട്ടിട്ടിലെ കല്ലുൾ കൂട്ടി ഉരച്ചാൽ തീ ഉണ്ടാകും എന്ന്?

അരണി കടയുന്നതും കേട്ടിട്ടില്ലെ?

ഒന്ന് സങ്കല്പിച്ചു നോക്കൂ

നാം എവിടെ എങ്കിലും ഒറ്റയ്ക്ക് പെട്ടുപോയാൽ ?

തീ വേണമെങ്കിൽ എന്ത് ചെയ്യും?

മേലോട്ടു നോക്കി മോങ്ങും അല്ലെ?

ഒരിക്കൽ ഒരു രോഗിയെ പരിശോധിക്കുന്ന കൂട്ടത്തിൽ അയാളുടെ മടിയിൽ ഒരു പൊതി കണ്ടു.

എനിക്ക് അന്ന് ബീഡി വലിക്കുന്നവരെ ഭയങ്കര വെറുപ്പാണ്‌

ഞാൻ പൊതി അഴിപ്പിച്ചു.

അതിനകത്ത് രണ്ട് ചെറിയ പാറക്കല്ലുകളും കുറച്ച് പഞ്ഞിയും

ഞാൻ ചോദിച്ചു ഇതെന്തിനാ കൊണ്ടു നടക്കുന്നത്?

അയാൾ പറഞ്ഞു തീ ഉണ്ടാക്കാൻ

എനിക്കത്ഭുതമായി. കേട്ടിട്ടുണ്ടെന്നല്ലാതെ ആ പരിപാടി ഞാൻ കണ്ടീട്ടില്ല

അയാളോടു അതൊന്നു കാണിക്കാൻ പറഞ്ഞു

അല്പനേരം ആ കല്ലുകൾ അയാൾ തമ്മിൽ തട്ടി, നേർത്തതാക്കി വച്ച പഞ്ഞി  അതിനടുത്ത് വച്ച് ഉകൊണ്ട്.

വലിയ താമസം ഒന്നും വേണ്ടി വന്നില്ല, പഞ്ഞിയിൽ തീ പിടീക്കാൻ

Wednesday, April 25, 2018

ഗ്രാമവിശേഷങ്ങൾ

മദ്ധ്യപ്രദേശിലെ ഗ്രാമസേവനത്തിനിടയ്ക്കുള്ള ചില കാര്യങ്ങൾ ഇട്യ്ക്ക് ഓർമ്മവരും.

ഹിമ്മത്പുര എന്ന ഒരു ഗ്രാമം. അവിടെ ഒരു മരച്ചുവട്ടിലാണ്‌ ക്യാമ്പ്. വണ്ടികൾ ആ തണലിൽ ഇടും. ഗ്രാമവാസികൾ അവിടെ വരും

ഒരു തവണ കൊടും ചൂടു കാലം മേ ജൂൺ മാസങ്ങൾ അസഹ്യം ആണ്‌ - നമുക്ക്. പക്ഷെ ഗ്രാമീണർക്ക് അതൊരു പ്രശ്നം അല്ല

കാരണം അവർ കോൺക്രീറ്റ് കാട്ടിലല്ലല്ലൊ താമസിക്കുന്നത്

ഒരു  ദിവസം ഉച്ച നേരം ഊണു കഴിഞ്ഞ് വിശ്രമം ആണ്‌. അപ്പോഴാണ്‌ കുറച്ച് അകലെ ഉള്ള ഒരു മരത്തണലിൽ കുറച്ചാളുകൾ ഇരുന്ന് ഹോമം പോലെ എന്തോ ചെയ്യുന്നു.

ഞാൻ കൂട്ടത്തിലുള്ളവരോടു ചോദിച്ചു ഇതെന്താണ്‌?

അവർ പറഞ്ഞു മഴ ഇല്ലാത്തത് കൊണ്ട് മഴയ്ക്കു വേണി ഉള്ള പൂജ ആണ്‌

അന്ന് ചൂട് 51 ഡിഗ്രി ഉള്ള സമയം

ഞാൻ ചൊദിച്ചു ഇത് കൊണ്ട് മഴ പെയ്യുമൊ?

പെയ്യും എന്നാണവരുടെ വിശ്വാസം.

ഞാൻ ഏതായാലും അത് കാത്തിരിക്കുവാൻ തന്നെ തീരുമാനിച്ചു. ഒന്നിനെയും ചുമ്മാതെ എതിർക്കുന്ന സ്വഭാവക്കാരൻ അല്ല ഞാൻ. എനിക്കു മനസിലാകുന്നില്ല എന്ന് വച്ച് മറ്റെല്ലാവർക്കും മനസിലാകില്ല എന്നില്ലല്ലൊ ഉവ്വൊ

ആഗ്രാമത്തിൽ ലാൽ സിംഗ് എന്ന ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. അയാൾ ഒരിക്കൽ ചികിൽസക്കായി ഞങ്ങളുടെ വാഹനത്തിനടുത്ത് വന്നു

പരിശോധനക്കു മുൻപു തന്നെ TB ആണെന്നു പറയാൻ പറ്റുന്ന അവസ്ഥ.

അന്ന് TBയ്ക്കുള്ള മരുന്ന് ഞങ്ങൾ കൊടുക്കാറില്ല, പകരം സർക്കാരാശുപത്രിയിലേക്ക് വിടുക ആയിരുന്നു പതിവ്

രക്തപരിശോധനയും XRay എടുപ്പും കഴിഞ്ഞ് അയാളോട് സർക്കാർ ആശുപത്രിയിൽ കാണീക്കുവാൻ പറഞ്ഞു.
അടുത്ത ആഴ്ച്ച അവിടെ എത്തിയിട്ട് ഇയാളെ കണ്ടില്ല.

ഗ്രാമപ്രമുഖന്റെ കൂടെ അയാളുടെ കുടിലിൽ പോയി. കാര്യം  അന്വേഷിച്ചു.

സർക്കാരാശുപത്രിയിൽ പോയി പക്ഷെ മരുന്ന് കിട്ടിയില്ല.

അന്ന് ഞാൻ  തീരുമാനിച്ചു - സർക്കാരിന്റെ പിന്നാലെ പോയാൽ ഇവർക്കൊന്നും ചികിൽസ കിട്ടാൻ പോകുന്നില്ല, അത് കൊണ്ട് TB ക്കുള്ള ചികിൽസയും ഞാൻ തന്നെ ചെയ്യ്ം എന്ന്. പക്ഷെ പ്രശ്നം Fund ആണ്‌. അതിന്റെ മരുന്നുകൾ വിലപിടിച്ചതും ഒരാൾക്കു തന്നെ 6-9 മാസം തുടർന്ന് കൊടുക്കേണ്ടതും ആയത് കൊണ്ട് അത്രയും താങ്ങാനുള്ള fund തല്ക്കാലം ഞങ്ങൾക്കില്ല

ഞാൻ തന്നെ ജില്ലാ ആശുപത്രിയിൽ പോയി RNTCP വിഭാഗത്തിന്റെ Doctor നെ കണ്ടു കാര്യം പറഞ്ഞു.

അയാൾ ഒരു മനുഷ്യപറ്റുള്ള ആളായിരുന്നു. അത് കൊണ്ട് ഒന്നു സമ്മതിച്ചു Inj. Streptomycin  തരാം പക്ഷെ രോഗികളുടെ വിവരം പൂരിപ്പിക്കുന്ന Form fill ചെയ്ത് തിരികെ കൊടുക്കണം.

എനിക്ക് വളരെ സന്തോഷം ആയി.

അങ്ങനെ ഗ്രാമസർക്കീട്ട് കഴിഞ്ഞാൽ ഞങ്ങളുടെ ഓഫീസിലും പ്രതിദിന ചികിൽസയ്ക്ക് ഇവരോടു വരാൻ പറഞ്ഞു.

ബാക്കി രണ്ടു മരുന്നുകൾ ഞങ്ങൾ വാങ്ങി.

ലാൽസിംഗിന്റെ വീട്ടിൽ വീണ്ടും എത്തി.  പക്ഷെ ഇഞ്ജക്ഷൻ എടുക്കാൻ അയാൾ ജന്മത്ത് വരില്ല. അവസാനം ഗ്രാമീണരുടെ സഹായത്തോടെ പറഞ്ഞ് പറഞ്ഞ് ഒരു തരത്തിൽ സമ്മതിപ്പിച്ചു. ചികിൽസ രണ്ടു മാസം തുടർന്നു. ആൾ ഒന്നുരുണ്ടു നന്നായി. പിന്നെ ചെന്നപ്പൊൾ ആളെ കാണാനില്ല.

അന്വേഷിച്ചപ്പോൾ അറിഞ്ഞു പണീക്കു പോയി. നാഗപ്പൂർ Delhi ഇവിടങ്ങളിലൊക്കെ പോയി പണീ എടുക്കും, കുറച്ചു നാൾ കഴിഞ്ഞ് തിരികെ വരും അങ്ങനെ ആണ്‌ ഇവരുടെ ജീവിതം.

എന്നാലും മരുന്നു നിർത്തിയത് ശരിയായില്ല, മരുന്നു കൊണ്ടു പോകണമായിരുന്നു  എന്നു ഞാൻ പറഞ്ഞു. പക്ഷെ എന്ത് ഫലം?

കുറച്ച് മാസം കഴിഞ്ഞപ്പോൾ വീണ്ടും കണ്ടു, പഴയതു പോലെ രക്തം ഛർദ്ദിച്ച് ഉണങ്ങി മെലിഞ്ഞ് ആ രൂപം

ആ ഓർമ്മ ഒട്ടും സുഖമുള്ളതല്ല, അതിൽ നിന്നും അവൻ രക്ഷപെട്ടും ഇല്ല.

അതിരിക്കട്ടെ അപ്പോൾ പറഞ്ഞു വന്ന കാര്യം ഹോമം ആയിരുന്നു അല്ലെ?

ഏകദേശം മൂന്നു മണി ആയപ്പോൾ ചൂടു കാറ്റ് വളരെ ശക്തിയിൽ അടിച്ച് കുറച്ച് കാർമേഘം വന്ന് പൊട്ടിച്ചിതറുന്ന ഒരു മഴ. അധികനേരം ഒന്നും ഇല്ല , ഒഴുകാനും മാത്രം വെള്ളവും വീണില്ല, പക്ഷെ മഴ പെയ്തു പേരിനു മാത്രമാണെങ്കിലും

നിങ്ങൾ വിശ്വസിക്കണമെന്നില്ലാട്ടൊ.

ഗ്രാമവിശേഷങ്ങൾ വീണ്ടും എഴുതാം