Wednesday, February 01, 2012

പ്രസംഗമത്സരം

നാലാം ക്ലാസിൽ പഠിക്കുന്ന കാലം

എന്റെ അമ്മയ്ക്ക് വലിയ അഗ്രഹം ആയിരുന്നു ഞാൻ പ്രസംഗിക്കണം എന്നൊക്കെ. അതുകൊണ്ട് മറ്റു മൽസരങ്ങളിൽ ചേർന്നില്ലെങ്കിലും പ്രസംഗമൽസരത്തിനു ചേരണം എന്നു പറയും

അധികപ്രസംഗത്തിനു ഒരു കുറവും ഇല്ലായിരുന്നു എങ്കിലും പ്രസംഗം എന്റെ അടുത്തു കൂടി പോലും പോയിട്ടില്ലാത്ത കാലം.

അങ്ങനെ ഇരിക്കെ മൽസരക്കാലമെത്തി. ഗ്രാമപ്രദേശത്തെ സ്കൂളല്ലെ. സാറന്മാരും കുട്ടികളും അവരുടെ രക്ഷിതാക്കളും എല്ലാം തമ്മിൽ തമ്മിൽ അറിയുന്നവർ

ചെറിയ ക്ലാസിലെ കുട്ടികൾക്കു മൽസരത്തിനു ഒരു പ്രത്യേകത ഉണ്ട് അന്ന്. പ്രസംഗമൽസരത്തിനു കൊടുക്കുന്ന വിഷയം പെട്ടെന്നു കുട്ടികൾക്കു തയ്യാറാക്കാൻ സാധിക്കില്ല എന്നതു കൊണ്ട് നാലു വിഷയങ്ങൾ ആദ്യം - അതായത് നാലു ദിവസം മുൻപ്- തരും അവയിൽ ഏതെങ്കിലും ഒന്നായിരിക്കും മൽസരത്തിന്. അത് മൽസരത്തിന് അഞ്ചു മിനിറ്റ് മുൻപേ പറയൂ.

വിഷയങ്ങൾ കിട്ടി. എന്റെ തന്നെ ഒരു ബന്ധു ആയ വ്യക്തി, അദ്ദേഹം മറ്റൊരു സ്കൂളിൽ സാറായിരുന്നു. അദ്ദേഹത്തെ കൊണ്ട് നാലു വിഷയങ്ങൾക്കും പ്രസംഗം എഴുതിച്ചു.

കൊണ്ടു വച്ച് വായിച്ചു തുടങ്ങി.

എവിടെ? നാലാം ക്ലാസിൽ പഠിക്കുന്ന എനിക്കുണ്ടൊ ഈ വല്ല്യ വിഷയങ്ങൾ പഠിക്കാൻ താല്പര്യം?

അമ്മയെ കാണിക്കാൻ വേണ്ടി കുറെ വായിക്കും . അമ്മ കാണാത്തപ്പോൾ കളിക്കാൻ ഓടും

മൽസരദിവസം എത്തി.

സ്റ്റേജിനടുത്തെത്തിയപ്പോൾ എനിക്കു മൂത്രമൊഴിക്കണം വെള്ളം കുടിക്കണം എന്നു വേണ്ട എന്തൊക്കെയോ പരവേശം

ജാനകിയമ്മ സാർ വെള്ളം കൊണ്ടു തന്നു. "എന്താ മോനു പ്രയാസം?"

എനിക്കതിലെ ഒരു വിഷയം മാത്രമെ അറിയൂ. അതു കിട്ടിയാൽ മലമറിച്ചു കളയും എന്നാണ് എന്റെ വിചാരം
ഞാൻ പറഞ്ഞു "ആ വിഷയം മാത്രമെ ഞാൻ പഠിച്ചിട്ടുള്ളൂ."

ജാനകി അമ്മ സാർ സമ്മതിച്ചു. "മോൻ പേടിക്കണ്ടാ ആ വിഷയം തന്നെ തരാം."
സാറിന്റെ കണ്ണിലുണ്ണിയാണ് ഞാൻ. (അതിന്റെ പേരിൽ ചൂരൽ കഷായം പലപ്പോഴും ബോണസും കൂട്ടിയാണ് കിട്ടാറെന്നു മാത്രം)

അങ്ങനെ സമയം എത്തി.

വിഷയം അനൗൺസ് ചെയ്തു.

ഓരോരുത്തരായി പ്രസംഗിച്ചു തുടങ്ങി. എന്റെ ഊഴം എത്തി.

സ്റ്റേജിൽ കയറി. "ബഹുമാനപ്പെട്ട അദ്ധ്യക്ഷനും സദസ്സിനും --" ഇത്ര വരെ പറഞ്ഞു എന്നാണ് കണ്ടു നിന്നവർ പറയുന്നത്.

എനിക്കാകെ ഓർമ്മയുള്ളത് ഞാൻ സ്റ്റേജിൽ മൈക്കിനു മുന്നിൽ നിൽക്കുന്നതും "ബഹുമാനപ്പെട്ട അദ്ധ്യക്ഷനും" എന്നു പറഞ്ഞതാണ്. പിന്നെ ആകെ ഒരു ഇരുട്ടായിരുന്നു.

പക്ഷെ പിന്നീട് എനിക്കോർമ്മ വരുമ്പോൾ ഞാൻ വിയർത്തുകുളിച്ച് ജാനകിയമ്മ സാറിന്റെ മടിയിൽ കിടപ്പുണ്ട്. അവർ എനിക്കു സ്വല്പം വെള്ളം വായിൽ ഒഴിച്ചു തരുന്നും ഉണ്ട്. മുഖം നനച്ചു തുടച്ചു തരുന്നും ഉണ്ട്

അന്നു വൈകുന്നേരം ജാനകിയമ്മ സാർ അമ്മയോടു പറഞ്ഞത്രെ "ഇവൻ ഒരു വാചകം എങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോയി" ന്ന്

7 comments:

  1. വാചകം എവിടുന്നു കിട്ടാനാ? തവിടു വിഴുങ്ങിയ മാതിരി അല്ലേ മൈക്കിന്റെ മുമ്പീ നിന്നത്?

    ReplyDelete
  2. പ്രസംഗം നമുക്കു് പറഞ്ഞിട്ടുള്ളതല്ല, അധികപ്രസംഗം, അതിപ്പഴുമുണ്ടോ കയ്യിൽ?

    ReplyDelete
  3. എച്മൂ അവിടെ വരെ എങ്ങനെ കയറി എന്നു പോലും അറിയില്ല. ആഹെ ഒരു പൊഹ അല്ലെ

    ReplyDelete
  4. Typist | എഴുത്തുകാരി
    അധികപ്രസംഗം അല്ലെ ബാക്കി ഉള്ളു :)

    ReplyDelete
  5. പറയാതിരിക്കാൻ വയ്യാ... ‘സമ്മതിക്കണം ആ ചങ്കൂറ്റം..!!‘

    ReplyDelete
  6. വി കെ ജി,
     അതിൽ നിന്നും ആവേശം ഉൾക്കൊണ്ട് പിൽക്കാലത്ത് "മുതലപ്പാച്ചൻ" എന്ന പേരു കിട്ടത്തക്കവണ്ണം വളർന്നു. കാണ്ടാംർഗത്തിനെക്കാൾ തൊലിക്കട്ടി മുതലക്കാണത്രെ

    ReplyDelete