Friday, June 22, 2012

അമളിപുരാണം കൊച്ചിന്‍-ഗോരഖ്‌പുരില്‍

തീവണ്ടിയാത്രയില്‍ പറ്റുന്ന സ്ഥിരം അമളിയാണ്‌ എങ്ങനെ നോക്കി ഉറപ്പിച്ചിട്ടു നിന്നാലും നാം ബുക്ക്‌ ചെയ്ത ബോഗി ഒരു 8 ബോഗികളുടെ ദൂരം അപ്പുറത്തു വരുന്നത്‌

അതൊരു പതിവായതു കൊണ്ട്‌ അതിനി എഴുതുന്നില്ല

പക്ഷെ ഇത്‌ എഴുതാതിരിക്കുവാന്‍ പറ്റില്ല. കാരണം ഇത്‌ എന്റെ വിവരക്കേടു കൊണ്ടു മാത്രം സംഭവിച്ചതാണ്‌ അതു തന്നെ.

അന്ന് കേരള എക്സ്പ്രസ്സില്‍ പോകാതെ കൊച്ചിന്‍ -ഗോരഖ്‌പുര്‍ വണ്ടിയില്‍ തന്നെ പോകാന്‍ തീരുമാനിച്ചതിനു കാരണം ലഗേജ്‌ ധാരാളം ഉണ്ട്‌ എന്നതായിരുന്നു.

പഴയ ടിവി വീട്ടില്‍ ഉള്ളതു കൊണ്ടുപോയാല്‍ മതിയല്ലൊ, എന്തിനാ ജോലിസ്ഥലത്തു പുതിയത്‌ വാങ്ങുന്നത്‌. അത്‌ അന്നത്തെ വെസ്റ്റണ്‍ ടീവി അതിന്റെ പെട്ടിയ്ക്കുപകരം കുറച്ചു കൂടി വലിയ ഒരു പെട്ടി എടുത്തു. കാരണം തുണി എല്ലാം അതിനു ചുറ്റുമായി പാക്ക്‌ ചെയ്യാം.
നാട്ടില്‍ വന്നു പോകുമ്പോഴല്ലെ നാട്ടിലെ ഏത്തപ്പഴവും ചേനയും മറ്റും കൊണ്ടു പോകാന്‍ പറ്റൂ
അതിന്റെ സ്വാദോര്‍ക്കുമ്പോള്‍ പെട്ടിയുടെ കനമൊന്നും ഒരു പ്രശ്നമേ അല്ല

അങ്ങനെ എല്ലാം കൂടി കയറ്റണം എങ്കില്‍ വണ്ടി വിടൂന്നിടത്തു നിന്നും തന്നെ വേണം. അതിനാണ്‌ കൊച്ചിന്‍ ഗോരഖ്പുരില്‍ ബുക്ക്‌ ചെയ്തത്‌.

എനിക്കൊരു നിര്‍ബന്ധം ഉണ്ട്‌- വണ്ടി വിടുന്നതിന്‌ ഒരു ഒന്നര മണിക്കൊര്‍ മുന്‍പെങ്കിലും സ്റ്റേഷനില്‍ എത്തിയിരിക്കണം
അല്ല എന്നാലല്ലെ പിന്നീട്‌ അങ്ങോട്ടും ഇങ്ങോട്ടും ഓടാനുള്ള എനര്‍ജി കിട്ടൂ അല്ലെ ഹ ഹ ഹ

അങ്ങനെ സാധങ്ങളും എല്ലാം ആയി ഞങ്ങള്‍ വളരെ നേരത്തെ ഹാര്‍ബറില്‍ എത്തി. വണ്ടി അവിടെ പിടിച്ചിട്ടിട്ടുണ്ട്‌

ടികറ്റ്‌ നോക്കി ഉറപ്പിച്ചു എസ്‌ വണ്‍. സീറ്റ്‌ 33 34,35,36

ഉറപ്പല്ലെ ഉറപ്പ്‌

സാധനങ്ങള്‍ എല്ലാം ഭദ്രമായി അടുക്കി. കൂട്ടിനു വന്നവരുമായി വര്‍ത്തമാനം പറഞ്ഞു നില്‍ക്കുകയാണ്‌ ഇനിയും സമയം കിടക്കുകയല്ലെ.

വണ്ടി വിടാറായപ്പോള്‍ ഒരു ദമ്പതികള്‍ അവിടെ എത്തി.

ആ ബോഗിയില്‍ ആകെ അപ്പോള്‍ ഞങ്ങള്‍ മാത്രമെ ഉള്ളൂ.

ഇവര്‍ വന്നു നോക്കിയിട്ട്‌ എന്റടുത്തെത്തി. "ഇതു ഞങ്ങളുടെ സീറ്റാണ്‌"

അതിനടിയില്‍ മുഴുവനും ഞങ്ങള്‍ സാധനം നിറച്ചിരിക്കുകയല്ലെ

ഞാന്‍ പറഞ്ഞു "അല്ല ഇത്‌ എന്റെ സീറ്റാണ്‌"

അയാള്‍ ചോദിച്ചു "ടികറ്റ്‌ കാണിച്ചേ നോക്കട്ടെ"

ഞാന്‍ ടികറ്റ്‌ കാണിച്ചു
അയാള്‍ നോക്കിയിട്ട്‌ അതിന്റെ ഒരു ഭാഗത്ത്‌ തൊട്ടു കാണിച്ചിട്ട്‌ എന്നോടു പറഞ്ഞു "സുഹൃത്തെ ഇത്‌ എസ്‌ 8 ഇല്‍ 33,34,35,36 ന്റെ ടികറ്റ്‌ ആണ്‌. ഈ ബോഗി എസ്‌ 1 ആണ്‌. ദാ ഇതു ഞങ്ങളുടെ ടികറ്റ്‌"

അമളിവീരന്‍ ആയിരുന്നു എങ്കിലും ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല സ്ലീപ്പര്‍ ന്റെ സൂചകമായ Sl കണ്ടിട്ടാണ്‌ ഞാന്‍ എസ്‌ 1 എന്നു വായിച്ചത്‌
പോരെ

വണ്ടി വിടാറായി. എസ്‌ 8 അങ്ങു മുന്‍പില്‍. വേഗം തന്നെ കൂടെ വന്ന ജ്യേഷ്ഠന്റെ മകനോടു പറഞ്ഞു. "കൂലിയെ വിളി. ഈ ടീ വി അവന്റെ തയില്‍ വച്ചു കൊട്‌ വെളിയില്‍ കൂടി അവിടെ എത്തിക്ക്‌
ബാക്കി ഞങ്ങള്‍ പതിയെ ഓരോന്നായി അകത്തു കൂടി കൊണ്ടു പോകാം."

മക്കള്‍ തീരെ ചെറിയവരാണ്‌. അവരെ അപ്പോള്‍ വന്ന ദമ്പതികളെ ഏല്‍പ്പിച്ചു.

കൂലി എത്തി ടി വി പെട്ടി അയാളുടെ തലയില്‍ വച്ചു കൊടൂത്തു അയാള്‍ അതുമായി പതിയെ മുന്നോട്ടു നടപ്പായി.

ദാ ചൂളം മുഴങ്ങി. വണ്ടി പതുക്കെ മുന്നോട്ടുരുണ്ടു തുടങ്ങി.

ജ്യേഷ്ഠന്റെ മകന്‍ ചാടി വണ്ടിയില്‍ കയറി

അവന്‍ പറഞ്ഞു "ചിറ്റപ്പാ ആ ചെയിന്‍ പിടിച്ചു വലി"

എവിടെ ഇതു വല്ലതും ഞാന്‍ ചെയ്തിട്ടുള്ള കാര്യമാണൊ. ഞാന്‍ സ്നേഹത്തോടെ അതില്‍ വലിച്ചുനോക്കി. ഒന്നും സംഭവിക്കുന്നില്ല. അവന്‍ എന്റടുത്തെത്തി. എന്റെ കയ്യുപിടിച്ച്‌ അതില്‍ ബലമായി വലിപ്പിച്ചിട്ടു പറഞ്ഞു "അതില്‍ തൂങ്ങിക്കിടന്നൊ."

ഏതായാലും ഈ ബഹളങ്ങള്‍ക്കിടയില്‍ വണ്ടി കുറെ ദൂറം പോയിട്ട്‌ നിന്നു. ഗാര്‍ഡും മറ്റും കാര്യം അന്വേഷിച്ച്‌ എത്തി.

അപ്പോഴേക്കും ടിവിയും കൊണ്ടു വരുന്ന കൂലിയെയും മറികടന്ന് വണ്ടി മുന്നോട്ടു പോയിരുന്നു. അതിനാല്‍ അയാള്‍ അത്‌ വണ്ടിയുടെ ഏറ്റവും പിന്നിലത്തെ ബോഗിയില്‍ വച്ചു

ഇപ്പോള്‍ സ്ഥിതി ടീവി ഏറ്റവും പിന്നില്‍
ഞങ്ങളുടെ മുക്കാല്‍ ഭാഗം സാധനങ്ങളും നടൂക്ക്‌

ഞങ്ങളുടെ ബോഗി അതിന്‍ 8 ബോഗി മുന്നില്‍. പോരെ പൂരം

ജ്യേഷ്ഠന്റെ മകന്‍ പറഞ്ഞു "ചിറ്റപ്പാ ഞാന്‍. ഞാന്‍ ബൈകില്‍ സൗത്തില്‍ എത്തിയേക്കാം അവിടെ കൂലിയെ ഏര്‍പ്പാടാക്കി വയ്ക്കാം. ബാക്കി പറ്റുന്നിടത്തോളം സാധനങ്ങള്‍ അകത്തു കൂടി നിങ്ങള്‍ മാറ്റിക്കോ"

അവന്‍ എത്ര സ്പീഡിലാണ്‌ അന്നു പോയതെന്നറിയില്ല . ഞങ്ങളുടെ വണ്ടി സൗത്തില്‍ എത്തുമ്പോള്‍ അവന്‍ പ്ലാറ്റ്‌ഫോമില്‍ ഉണ്ട്‌

അവിടെ വച്ച്‌ ഞങ്ങളും സാധനങ്ങളും എല്ലാം ഞങ്ങള്‍ക്കു പറഞ്ഞ സ്ഥലത്തെത്തി.

10 comments:

  1. അമളിപുരാണത്തിന്റെ അന്ത്യത്തിലെത്തുമ്പോള്‍ ജ്യേഷ്ഠന്റെ മകനെപ്പറ്റി പറഞ്ഞ് വിഷമിപ്പിച്ചു. എന്റെയും ജ്യേഷ്ഠന്റെ മകന്‍ അകാലത്തില്‍ പിരിഞ്ഞ് ഞങ്ങളെയെല്ലാം ഇന്നും വേദനിപ്പിക്കുന്നു

    ReplyDelete
  2. അജിത്‌ ജി

    വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    സ്നേഹക്കൂടൂതല്‍ ഉള്ളവരെ നേരത്തെ വിളിക്കുന്നത്‌ ദൈവത്തിനൊരു തമാശ ആയിരിക്കും

    അവന്റെ അച്ഛനമ്മമാരെക്കാള്‍ കൂടൂതല്‍ അവന്‍ ഞങ്ങളെ സ്നേഹിച്ചിരുന്നു.

    ReplyDelete
  3. അമളി പറ്റിയതിന്റെ ഒടുവിൽ വേദനിക്കുന്ന ഓർമ്മകളും,,,

    ReplyDelete
  4. മണ്ടന്മാർക്കും അബദ്ധം പിണയുമെന്ന് ഇപ്പം മനസ്സിലായി...!! ഹാ.. ഹാ... ഹാ...
    അവസാന വരികൾ കുറച്ച് വേദന സമ്മാനിച്ചു.
    വിധിയെ തടുക്കാൻ ആർക്കുമാവില്ലല്ലൊ.

    (ഇത്തരം രസകരമായ വിഷയത്തിനൊടുവിൽ അത്തരമൊരു പരാമർശം വേണ്ടായിരുന്നുവെന്നാണ് ഈയുള്ളവന്റെ നിഗമനം.)

    ReplyDelete
  5. അവസാന വരികളോടെ വായനയുടെ സകല മൂടും പോയി ........ഇനി ഞാന്‍ എന്തു പറയാന്‍ സാറേ ഹും

    ReplyDelete
  6. എഴുതിത്തീരാറായപ്പോള്‍ അറിയാതെ എഴുതിപ്പോയതാണ്‌.
    അത്രമാത്രം വിങ്ങല്‍ ഉണ്ട്‌.
    ഏതായാലും അതങ്ങു എടുത്തു കളയുന്നു.

    ReplyDelete
  7. ഭാഗ്യം, ആ വേദനിക്കുന്ന വരികള്‍ എനിക്കു വായിക്കേണ്ടി വന്നില്ലല്ലോ.
    മാറ്റിയത് നന്നായെങ്കിലും,
    ഇപ്പോള്‍ ഒരപൂര്‍ണ്ണത ഫീലുചെയ്യുന്നില്ലേ..?
    പകരം ചിലവരികള്‍ കൂടി ചേര്‍ക്കാമായിരുന്നു.

    ഈ S1 കോച്ചില്‍ പോയാല്‍ മിക്കാവാറും കുടിവെള്ളം പോലും കിട്ടാന്‍ സാദ്ധ്യത കുറവാ ല്ലേ..?

    ആശംസകളോടെ..പുലരി

    ReplyDelete
  8. അമളി രസിപ്പിച്ചു ഹെരിറ്റേജ് സാര്‍... പക്ഷെ എന്തായിരുന്നു ആ വേദനിപ്പിക്കുന്ന വരികള്‍..?

    ReplyDelete
  9. തീവണ്ടി അമളികളിൽ എന്നെ തോൽ‌പ്പിക്കാൻ ഒരാളോ ??? ഹ്‌ം ....

    ഇഷ്ടപ്പെട്ടു :)

    ReplyDelete
  10. പ്രഭന്‍ ജി നന്ദി
    രഘുനാഥന്‍ ജി അതു പറഞ്ഞിട്ടു കാര്യമില്ല ജ്യേഷ്ഠന്റെ മകന്‍ ഞങ്ങളെ വിട്ടു പോയി അത്ര തന്നെ

    പഥികന്‍ ജി-
    അന്ന് ആ ദമ്പതികളുടെ സീറ്റ്‌ അതു തന്നെയായതാ ഭാഗ്യമായത്‌. അല്ലായിരുന്നെങ്കില്‍ യാതൊരു ആള്‍സഹായവുമില്ലാതെ വല്ല തിരക്കു പിടിച്ചിടത്ത്‌ വച്ച്‌ ഇറങ്ങികൊടുക്കേണ്ടി വരും,ആയിരുന്നില്ലെ
    ദൈവം കാത്തു

    ReplyDelete