കടകൾ വളരെ വിരളം. പ്രധാന കടകൾ ഹരിപ്പാട്ട് തന്നെ. മുതലാളിമാരുടെ കട, വേലായുധൻ ചെട്ടിയാരുടെ കട ഇവ രണ്ടെണ്ണം ഹരിപ്പാട്ട് അമ്പലത്തിന്റെ കിഴക്കെ നടയിൽ ഉണ്ട്. ഹാർഡ്വെയർ , തൂമ്പ ഇരിമ്പു തുടങ്ങിയവ എല്ലാം മുതലാളിമാരുടെ കടയിൽ കിട്ടും
വീട്ടു സാധങ്ങൾ അരി പയർ തുവര ചായപ്പൊടീ പഞ്ച്സ്സാര തുടങ്ങിയവ എല്ലാം വേലായുധൻ ചെട്ടിയാരുടെ കടയിലും
ഒരു ഗോപിനാഥകിണിയുടെ തുണീക്കടയും മൂത്തതിന്റെ പാത്രം ഗ്ലാസ് ബാഗ് തുടങ്ങിയവ വില്ക്കുന്ന കടയും
ഇന്നും ആ കടകൾ അന്നത്തെ അവസ്ഥയിൽ നിന്നും വലിയ വ്യത്യാസം ഒന്നും ഇല്ലാതെ കാണുമ്പോൾ ആ മനുഷ്യരെ പറ്റി ആദരവോടെ മാത്രമെ ഓർക്കാൻ പറ്റുന്നുള്ളു.
ഇന്നൊ? ബിസിനസ്, ചതി വചന, കാശുണ്ടാക്കൽ. അതു പോലെ അവർ ചിന്തിച്ചിരുന്നെങ്കിൽ ഇന്ന്?
അന്ന് യാത്രാ സൗകര്യം ഇല്ലാത്തതിനാൽ തേങ്ങ വില്കുന്ന സമയത്ത് ഒന്നിച്ച് വാങ്ങി വയ്ക്കുകയായിരുന്നു പതിവ്. എല്ലാ സാധനങ്ങളും വളരെ കൃത്യമായിട്ടെ ഉപയോഗിച്ചിരുന്നുള്ളു. ഇന്നത്തെ ധാരാളിത്ത കാണുമ്പോൾ അന്നത്തെ വീട്ടമ്മമാരുടെ സാമർത്ഥ്യം അത്ഭുതപ്പെടൂത്തുന്നു.
ഇടയ്ക്കെന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ കിട്ടുന്ന ഒരു വഴി ആയിരുന്നു ഊത്തുകാരൻ എന്നു വിളിക്കുന്ന ഒരു സംവിധാനം. വള്ളത്തിൽ (വഞ്ചിയിൽ) വീട്ടുപയോഗത്തിനുള്ള ഉപ്പു തൊട്ടു കർപ്പൂരം വരെ ഉ സാധനങ്ങൾ പുഴ വഴി വന്ന് തോട്ടിൽ കൂടീ കൊണ്ടു വന്ന് കച്ചവടം ചെയ്യുന്ന ആൾ. അയാളുടെ കയ്യിൽ പണ്ടത്തെ ബസുകളിൽ പിടീപ്പിക്കുന്ന ഹോൺ - ഊതുന്ന സാധനം ഉണ്ടയിരിക്കും. അതിൽ ഞെക്കി ശബ്ദമുണ്ടാക്കി കൊണ്ടാണ് യാത്ര. ഓരോ സ്ഥലത്തും ഇന്ന ദിവസം ഇത്ര സമയത്ത് എത്തും എന്ന് തിട്ടം ആണ്.
അതു കൊണ്ട് വീട്ടമ്മമാർ അതാത് സ്ഥലത്ത് കാത്തു നില്ക്കും
കാശു കൊടൂത്തല്ല അന്നൊന്നും സാധനങ്ങൾ വാങ്ങിയിരുന്നത്. കാശ് കാണാൻ തന്നെ പ്രയാസം. കച്ചവടം എല്ലാം, നെല്ല്, കോഴിമുട്ട, തേങ്ങ തുടങ്ങി അവനവന്റെ വീട്ടിലുള്ളവ കോടൂത്ത്, സോപ്പ് തെയില പഞ്ചസാര തീപ്പെട്ടി തുടങ്ങിയവ വാങ്ങുക.
ആയാപറമ്പു കടവിൽ ചാന്നാരുടെ കട, അതു കഴിഞ്ഞു അല്പം തെക്കോട്ടു വന്നാൽ തൈപ്പറമ്പിൽ മുതലാളിയുടെ ഒരു തുണിക്കടയും പലചരക്കുകടയും. ഇത് ആയിരുന്നു ഞങ്ങൾക്ക് അടൂത്തുള്ള കടകൾ.
പിന്നെ കുറ്റി മുക്കിനു ഒരു മാടക്കട ഉണ്ട് മിട്ടായി സ്ലേറ്റ് പെൻസിൽ ബുക്ക് ഇവയൊക്കെ കിട്ടുന്നത്. അത് കഴിഞ്ഞാൽ ആയാപറമ്പു സ്കൂളിനടുത്തും ഇതു പോലെ രണ്ട് മാടക്കട.
ഈ കടകളിൽ ഒക്കെ കാശു കൊടൂക്കണം. അതു കൊണ്ട് അവിടെ കച്ചവടം കുറവാണ്. കാരണം അന്ന് പൈസ ആരുടെയും കയ്യിൽ ഉണ്ടാകാറില്ല അത് തന്നെ
പൈസ എനിക്കൊക്കെ കാണുവാൻ കിട്ടുന്നത് വിഷു ദിവസം ആണ്. വിഷുവിനു കാലത്തെ അഛൻ എനിക്ക് 25 പൈസ വിഷുകൈനീട്ടം അത്രും. ചേട്ടനും ചേച്ചിക്കും 10 പൈസ വീതവും കൊടുക്കും. പത്തു പൈസ വലുതും 25 പൈസ ചെറുതും അല്ലെ.
ചേട്ടനും ചേച്ചിയും എനിക്ക് വലിയത് തന്നിട്ട് എന്റെ ചെറിയ പൈസ വാങ്ങിയേടുക്കും. വലിയ പൈസ കിട്ടിയ സന്തോഷത്തിൽ ഞാൻ മിടൂക്കനായി ഞെളിഞ്ഞു നടക്കും. പക്ഷെ അന്നൊന്നും പൈസ കൊണ്ട് ഒരു കാര്യവും ഇല്ല. മിട്ടായി വാങ്ങൽ നടപ്പുള്ള കാര്യം അല്ല. പതുക്കെ പതുക്കെ ആ പൈസ അമ്മയുടെ കയ്യിൽ എത്തും അത്ര തന്നെ.
അതൊന്നും അന്നൊരു കാര്യമെ ആയിരുന്നില്ല. കാലത്ത് വിഷുകൈനീട്ടം വാങ്ങുക എന്നതു മാത്രം. അതിനൊക്കെ കാര്യം വന്നത് അല്പം കൂടി വളർന്നു കഴിഞ്ഞ്.
വിഷു ഓണം ദീപാവലി ഹരിപ്പാട്ടുൽസവം, കന്യാട്ടുകുളങ്ങര ഉൽസവം ഇത്രയും ആഘോഷങ്ങൾ എല്ലാ കൊല്ലവും ഉണ്ട്. കണി ഒരുക്കലും കാണലും കൈനീട്ടവും ഇതോടു കൂടി വിഷു തീർന്നു.
ദീപാവലിയ്ക്ക് ഒരു തേച്ചുകുളി ഉണ്ട്. അന്ന് തലയിലും ദേഹത്തും മുഴുവൻ എണ്ണ തേച്ച് കുളിക്കണം. ഇലയിൽ വച്ചു ചുടുന്ന അട , തെരളി ഇവ അന്നത്തെ പ്രത്യേകത ആണ്. വഴണ (എടന എന്നു ചിലയിടങ്ങളിൽ വിളിക്കും) യുടെ മണമുള്ള ഇലയിൽ ഉണ്ടാക്കുന്ന തെരളി അന്നത്തെ ഒരു വലിയ വീക്ക്നെസ്സ് ആയിരുന്നു.
അയല്പക്കത്തുള്ളവർ പടക്കം പൊട്ടിക്കും. വീട്ടിൽ അപ്പരിപാടി ഇല്ല. പടക്കം അപകടം പിടിച്ച സാധനം ആയതു കൊണ്ട് അഛൻ അതിനു സമ്മതിച്ചിരുന്നില്ല, വാങ്ങണം എങ്കിൽ പൈസ ഇല്ല, അഥവാ പൈസ ഉണ്ടെങ്കിലും വാങ്ങാൻ ഉള്ള ധൈര്യവും ഇല്ലായിരുന്നു.
അതു കൊണ്ട് പടക്കം പൊട്ടിക്കൽ കേൾവിയിൽ മാത്രം ഒതുങ്ങി.