മുന്നറിയിപ്പ്
അവസാനം വരെ വായിക്കും എന്നുറപ്പുണ്ടെങ്കിലെ തുടങ്ങാവൂ. അല്ലാത്തപക്ഷം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കു ഞാൻ ഉത്തരവാദി ആയിരിക്കുന്നതല്ല
1970 കളിൽ ആയിരുന്നു ഇതു നടന്നത്. ഞാൻ ഒരു ബന്ധുവിന്റെ ചികിൽസക്കായി കോട്ടക്കൽ താമസിക്കുന്നു. വൈകുന്നേരം അവിടെ അടുത്തുള്ള ലൈബ്രറിയിൽ പോകാറുണ്ട്. അവിടെ ചില പുസ്തകങ്ങൾ കാണും. ചിലർ ചെസ്, ചിലർ കാരംസ് ഇവ കളിക്കുന്നുണ്ടാകും.
അതൊക്കെ നോക്കി നിന്നും ചില മാസികകൾ വായിച്ചും സമയം പോക്കും.
അങ്ങനെ ഒരു ദിവസം.
അവിടെ രണ്ട് പേർ തമ്മിൽ ചെസ് കളിച്ചു കൊണ്ടിരിക്കുന്നു. പിന്നിൽ ഒരു സ്റ്റൂളിൽ കളി നോക്കിക്കൊണ്ട് ഞാനും ഇരുന്നു. പ്രത്യേകിച്ചു ഒരു നിലവാരവും ഇല്ലാത്ത കളി. ആദ്യമായി പഠിച്ചു വരുന്നതെ ഉള്ളു എന്നു മനസിലായി.
കുറച്ചു നേരം കഴിഞ്ഞപ്പോൾ രണ്ടു പേർ കൂടി ആ മുറിയിലേക്കു വന്നു. അതിൽ ഒരു വിദ്വാന്റെ കക്ഷത്തിൽ ഒരു പുസ്തകം ഉണ്ട്. നോക്കിയപ്പോൾ ചെസ്സിന്റെ ഒരു പുസ്തകം ആണ്.
പെട്ടെന്നു തന്നെ ഈ കളിക്കാരിൽ ഒരാൾ അയാളെ വിളിച്ചു
"എടൊ ഒന്നിങ്ങു വാ എന്നെ രക്ഷിക്ക് ദാ ഇവൻ എന്റെ അണ്ടം പറിച്ചു കളയുന്നു"
അയാൾ അടുത്തെത്തി. കളം ആകെ നോക്കി.
പിന്നെ പറഞ്ഞു "ദാ ഇതു നീക്ക്." ഒരു കോയിൻ കാണിച്ച് പറഞ്ഞു.
കളിയിൽ മറ്റുള്ളവർ ഇടപെടുന്നത് ശരി അല്ല എന്നു വിചാരിച്ചു മിണ്ടാതിരുന്ന ഞാൻ ആലോചിച്ചു. ഏതായാലും ഇടപെടുന്നു എങ്കിൽ നല്ല നീക്കം ആയിക്കൂടെ.
ഞാൻ ചോദിച്ചു "എങ്കിൽ ദാ മറ്റെ കോയിൻ കളിച്ചാൽ പോരെ?"
മറ്റൊരു നല്ല നീക്കം പറഞ്ഞു.
അപ്പോൾ പുതിയതായി വന്ന ആൾ പറഞ്ഞു. "ഹേയ് അതു ശരി ആകില്ല. ഞാൻ പറഞ്ഞതു കളിച്ചാൽ മതി"
ഞാൻ ചോദിച്ചു "അതെന്താ?"
അയാൾ " അതുകൊണ്ട് വേറെ കുഴപ്പം ഉണ്ട്"
ഞാൻ വിചാരിച്ചു ഇനി അയാൾക്ക് എന്നെ കാട്ടിലും നന്നായി കളി അറിയാവുന്ന ആൾ ആയിരിക്കും പുസ്തകം ഒക്കെ കൊണ്ടു നടക്കുന്ന ആൾ അല്ലെ
അതു കൊണ്ട് കളി കഴിയുന്നതു വരെ ഞാൻ മൗനം പാലിച്ചു.
പുതിയ ആളിന്റെ വരവോടെ കളി അയാൾ പറയുന്ന വഴിക്കായി. അയാൾ ജയിപ്പിച്ചു കൊടുത്തു.
കളി കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു "നമുക്കു തമ്മിൽ ഒരു ഗെയിം കളിക്കാം"
അയാൾ സമ്മതിച്ചു.
കളി തുടങ്ങി. ഏകദേശം 15-16 നീക്കങ്ങൾ കഴിഞ്ഞു കാണും. അയാൾ കളി മതിയാക്കി തോല്‌വി സമ്മതിച്ചു. എന്നിട്ടു പറഞ്ഞു. നമുക്ക് ഒരു ഗെയിം കൂടി കളിക്കാം. അപ്പോഴേക്കും അയാൾ നല്ലവണ്ണം വിയർത്തിരുന്നു.
അടുത്ത ഗെയിം അല്പം കൂടി നീണ്ടു. ഒരു 20-21 നീക്കങ്ങൾ കഴിഞ്ഞപ്പോൾ അയാൾ എനിക്കു കൈ തന്നു കളിയിൽ നിന്നും വിരമിച്ചു.
വിയർത്തു കുളിച്ച് കൂട്ടുകാരുടെ ഒക്കെ മുന്നിൽ ചമ്മിയ മുഖവും ആയി അയാൾ പോകുന്നത് കാണെണ്ട ഒരു കാഴ്ച്ച തന്നെ ആയിരുന്നു.
പിങ്കുറിപ്പ് അഥവാ മുൻ കൂർ ജാമ്യം
എച്മുക്കുട്ടി എന്റെ മുൻ പോസ്റ്റിൽ എഴുതിയിരുന്നു അമളി അല്ലാതെ വല്ലതും പറ്റിയിട്ടുണ്ടെങ്കിൽ എഴുതണെ എന്ന്. അതുകാരണം ഇങ്ങനെ എഴുതിപ്പോയതാണ്.(അമളി അല്ലാതെ വല്ലതും ഉണ്ടെങ്കിലല്ലെ എഴുതാൻ പറ്റൂൂൂൂ)
ഇനി സത്യം പറയാം. "അയാൾ" എന്നെഴുതിയിടത്തെല്ലാം "ഞാൻ" എന്നും "ഞാൻ" എന്നെഴുതിയിടത്തെല്ലാം കോയമ്പത്തൂർ നിന്നും അയാളുടെ അച്ഛനെയും കൊണ്ട് ചികിൽസക്കെത്തിയ ഒരു തമിഴ് പയ്യനെയും സങ്കൽപ്പിച്ചാൽ കഥ സത്യം.
പിന്നീടു പക്ഷെ അയാളെ കാണാൻ ഇടയായിട്ടില്ല.
ഒരു വിധം നന്നായി ചെസ് കളിക്കുമായിരുന്ന ഞാൻ "അമ്പട ഞാനെ" എന്നു വിചാരിച്ചു കളിച്ച മൂന്നവസരങ്ങൾ എപ്പോഴും ഓർക്കും. മൂന്നിടത്തും ദയനീയമായി പരാജയപ്പെട്ട കഥ.