Tuesday, June 30, 2009

ചായ


അല്ല

അതല്ല

ഇതു ചായ - സുലൈമാനി
വെറും സുലൈമാനി അല്ല

എന്റെ ബോസിനു നിര്‍ബന്ധമാണ്‌ ഞങ്ങള്‍ എല്ലാവരും തുളസി ഇലയും ചായപ്പൊടിയും ഇട്ടു തിളപ്പിച്ച കട്ടന്‍ ചായ പഞ്ചസാരയും നാരങ്ങാ നീരും ചേര്‍ത്ത്‌ രണ്ടു നേരം കുടിക്കണം എന്ന്..

കന്റീനില്‍ നിന്നും വരുന്ന കഷായം അതുകാരണം ഒഴിവാക്കി.

ഇതൊന്നു കുടിച്ചുനോക്കേണ്ടതു തന്നെയാണെ.

ഉണ്ടാക്കി കുടിച്ചിട്ടറിയിക്കുമല്ലൊ.

അവനങ്ങനെ ഇരിക്കുന്നതുകണ്ടപ്പോള്‍ ഒരു പടം എടൂക്കണമെന്നു തോന്നി


ഞാന്‍ പടം എടുത്തപ്പോഴേക്കും ഇവന്റെ ആവിയൊക്കെ കാണാനില്ലാതായി (അല്ലെങ്കിലിപ്പൊ കണ്ടേനെ അല്ലേ)

അതെങ്ങനാണെടുക്കുന്നതെന്ന് അപ്പുവിനോടു ചോദിക്കണം

Monday, June 29, 2009

ധൃതരാഷ്ട്രാലിംഗനം

ധൃതരാഷ്ട്രാലിംഗനം

ഒരു വേപ്പുമരം ആലിന്റെ പിടിയില്‍ നിന്നും കുതറുവാന്‍ ആകുന്നതു ശ്രമിക്കുന്നതു കണ്ടില്ലേ?
പടങ്ങളെല്ലാം ക്ലിക്കിയാല്‍ വലുതായി കാണാം, പ്രത്യേകിച്ചു ആ മുകളില്‍ നിന്നും അഞ്ചാമത്തേത്‌.













തൊണ്ടു മാത്രമായാലും വിടില്ല അകത്തുകൂടെയും



പുറത്തുകൂടെയും



ഒരു കൊച്ചാലിംഗനം.
ഇതൊരു തുടക്കം മാത്രം.

Sunday, June 28, 2009

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ -6

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ -6

ആദ്യം ഈ പാട്ട്‌ കേള്‍ക്കുക ഇതിന്റെ കഥ സമയം കിട്ടിയാല്‍ നാളെ തന്നെ എഴുതി ചേര്‍ക്കാം. ഇതു മുമ്പൊരിക്കല്‍ പോസ്റ്റ്‌ ചെയ്തിരുന്നു പക്ഷെ അന്ന് റെകോര്‍ഡിംഗ്‌ വളരെ മോശം ആയിരുനു (ഇതു കേമമാണെന്നല്ല). അതു യാഹുവില്‍ ആയിരുന്നു ഇട്ടിരുന്നത്‌ അവിടെ ഥലം ഇല്ലാതെ വന്നതുകൊണ്ട്‌ അവിടെ നിന്നും അതു കളയേണ്ടിയും വന്നു. അതുകൊണ്ട്‌ ഒരിക്കല്‍ കൂടെ . മുമ്പ്‌ കേള്‍ക്കാത്തവര്‍ക്ക്‌ കേള്‍ക്കുകയും ചെയ്യാമല്ലൊ.

പഴയപാട്ടുകളൊക്കെ http://sweeetsongs.blogspot.com ല്‍ പോയി കേട്ടുകാണുമെന്നു വിശ്വസിക്കുന്നു
----------------------------------
പറഞ്ഞതുപോലെ പാട്ടിന്റെ കഥ ഇവിടെ ചേര്‍ക്കുന്നു
----------------------------------

അങ്ങനെ കാളിന്ദിപുളിനങ്ങളില്‍ കൂടി മന്മഥനേയും ഒക്കെ കണ്ട്‌ നടന്ന കാലത്തൊരിക്കല്‍ തിരൂരങ്ങാടി PSMO കോളേജിലെ കുട്ടികള്‍ക്ക്‌ ഒരു സംഘഗാനം ആവശ്യമായി വന്നു. അവിടത്തെ തന്നെ വിദ്യാര്‍ത്ഥിയും ഒരു അനുഗൃഹീതഗായകനുമായ ശിവദാസന്‍ ഒരു കവിത സംഘടിപ്പിച്ചു അതിന്‌ പല്ലവിയുടെ ഈണവും തയ്യാറാക്കി.

അദ്ദേഹം എന്റെ സുഹൃത്തായിരുന്നതുകൊണ്ട്‌ ഒരു ദിവസം എന്നോടു ചോദിച്ചു. "ദാ ഒരു ഗാനം ഒന്നുണ്ടാക്കാന്‍ സഹായിക്കുമൊ? പല്ലവി ഞാന്‍ ഈണം ചെയ്തു ബാക്കി ഒക്കുന്നില്ല. നമുക്കൊരുമിച്ചൊന്നു പിടിച്ചാലൊ?"

അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി ശ്രമിച്ചുണ്ടാക്കിയ ഒരു ഗാനമാണ്‌ "വിശ്വകലാശില്‍പികളേ" എന്നത്‌ ഇതിന്റെ രചന ആരാണെന്നറിയില്ല (പറത്തുള്ളി രവീന്ദ്രന്‍ എന്നയാളാകാന്‍ സാധ്യത)

അതിനു മൂന്നു ചരണങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ മൂന്നിനും വ്യത്യസ്ഥങ്ങളായ മൂന്നു ഈണങ്ങള്‍ ആയിരുന്നു ഇട്ടിരുന്നത്‌. ഇപ്പോള്‍ രണ്ടു ചരണങ്ങളേ പാടിയിട്ടുള്ളു പാട്ടിന്റെ വലിപ്പം ഓര്‍ത്ത്‌.

ആ ഗാനം പക്ഷെ അവിടം കൊണ്ടവസാനിച്ചില്ല.

പിന്നീട്‌ ആലപ്പുഴ പഠിക്കുന്ന കാലത്ത്‌ S.D. കോളേജില്‍ വച്ചുണ്ടായിരുന്ന ഒരു മല്‍സരത്തിന്‌ ഞങ്ങളുടെ കോളേജിന്റെ വകയായി ഇതവതരിപ്പിച്ചിരുന്നു.

അതില്‍ ഞാന്‍ ഒരു മോഷണം കൂടി നടത്തിയകാര്യം ഇപ്പോള്‍ വെളിപ്പെടുത്താം. ആലപ്പുഴ St Joseph's കോളേജിന്റെ ടീം ഉഗ്രനാണ്‌ അവരോട്‌ മല്‍സരിക്കണമെങ്കില്‍ പാട്ടിന്റെ കൂടെയുള്ള പശ്ചാത്തലം കൂടി മെച്ചമാക്കിയില്ലെങ്കില്‍ ശരിയാകില്ല എന്നു തോന്നി.

പാട്ടുകാര്‍ വേറേ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്‌ - ഞാന്‍ പശ്ചാത്തലത്തിലും കോറസിലും മാത്രം.

അന്നവിടെ(1979-80 ആണെന്നു തോന്നുന്നു) അതിനു രണ്ടാം സ്ഥാനം കിട്ടിയിരുന്നു കേട്ടോ (ഒന്നാം സ്ഥാനം പ്രതീക്ഷിച്ചതുപോലെ St.Joseph's കൊണ്ടുപോയി)

അവിടെ പഠിക്കുവാന്‍ ചേരുന്നതിനു മുമ്പ്‌ കര്‍ണ്ണാടകത്തില്‍ കുറച്ചു നാള്‍ ജോലി ചെയ്തിരുന്നതു കൊണ്ട്‌ അവിടെ കേട്ട ഒരു കന്നട ഗാനത്തിന്റെ പശ്ചാത്തലസംഗീതം (ഏനേനോ ആശേ --നീ തന്താ --") ഇതിന്‌ ചേരും എന്നു തോന്നി.

അന്ന് ആ സ്റ്റേജില്‍ ആ പശ്ചാത്തലം അതേ പടി അങ്ങു കോപ്പി ചെയ്തു. (ഇവിടെ അങ്ങനെ ഇടാന്‍ ഒരു ഭയം - ഇനി വല്ല കോപി റൈറ്റൊ ലെഫ്റ്റൊ ഇടതുപക്ഷമോ വല്ലതും വരുമോ?)

അതുകൊണ്ട്‌ ഒരു ചെറിയ വ്യത്യാസത്തോടു കൂടി പോസ്റ്റുന്നു.

ഓര്‍മ്മയുള്ള വരികള്‍
"വിശ്വകലാശില്‍പികളെ വിരുന്നൊരുക്കൂ
വിസ്മൃതി തന്‍ ഭാണ്ഡങ്ങള്‍ അഴിച്ചു വയ്ക്കൂ
നാളെ ലോകം കണ്ടുണരും പുതിയ പ്രഭാതം
നാളെ നാളെ നമ്മുടെ മുന്നില്‍ പുതിയ ഭാരതം

ജാതിമതചിന്തകള്‍ക്കതീതരായി
ജാതരായി നമ്മളിന്നീ പുണ്യഭൂമിയില്‍
നാളെ പുതിയ പുലരിയണിയും മലരുകള്‍ കോര്‍ക്കാന്‍
നീളെ നീളെയുയര്‍ത്തുക നമ്മുടെ ഹസ്തങ്ങള്‍
ശക്തഹസ്തങ്ങള്‍ ശക്തഹസ്തങ്ങള്‍

ദൂരെ ദൂരെ ഹിമവല്‍ ശൃംഗങ്ങളില്‍ പോലും
ധീരദീപം തെളിയട്ടെ ജ്ഞാനപ്രഭാപൂരം
കാലത്തിന്‍ കോവിലില്‍ നാം കൊളുത്തുമീ കര്‍മ്മദീപം
കാലഘട്ടങ്ങള്‍ മറന്നു ജ്വലിച്ചു നില്‍ക്കും

പുതിയജ്ഞാനകിരണമായി ദിവ്യദീപപ്രഭയണിയും
പ്രതിഭയോരോ മലരുളായ്‌ വിടര്‍ന്നുവെങ്കില്‍
ആ മലരിന്‍ നറുമണമീ പാരിലെങ്ങും വീശിയെങ്കില്‍
ആദ്യമായ്‌ നമ്മള്‍ പാടും ധന്യയായി ഭാരതം
ധന്യയായി ഭാരതം ധന്യയായി ഭാരതം"

അപ്പോള്‍ കേള്‍ക്കുമല്ലൊ അല്ലെ


Get this widget | Track details | eSnips Social DNA

Saturday, June 27, 2009

സുന്ദരകാണ്ഡം

ഞാന്‍ പടം പിടിയ്ക്കാന്‍ ചെന്നത്‌ അവനിഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു കണ്ടില്ലേ എന്നെ വെരുട്ടുന്നത്‌.

പക്ഷെ ഇടയ്ക്കിടയ്ക്ക്‌ അമ്മ പിന്നിലുണ്ടൊ ഇതെല്ലാം കാണുന്നുണ്ടോ എന്നും നോക്കും

മറ്റവന്‍ പാവം ചാരുകസാരയില്‍ ഇരിപ്പ്‌ ആഹാ

Friday, June 26, 2009

ദാ ഇപ്പൊ ശരിയാക്കിത്തരാം ആ ചെറ്യേ--

പടങ്ങളെല്ലാം ക്ലിക്കിയാല്‍ വലുതാകും
വലുതാക്കി കാണണെ


ദാ ഇപ്പൊ ശരിയാക്കിത്തരാം ആ ചെറ്യേ സ്കൃൂഡ്രൈവര്‍ ഇങ്ങു തന്നേ---


ഇതൊന്നിളക്കി എടുത്തോട്ടെ



പടച്ചോനേ കയ്യും കാലും കൂട്ടിപ്പിടിച്ചിട്ടും പോരുന്നില്ലല്ലൊ


എന്നാല്‍ ദാ കിടന്നൊരുറക്കം അതേയുള്ളു രക്ഷ








ഇവനെ ബൈക്ക്‌ നന്നാക്കാന്‍ വിട്ടിട്ട്‌


ദാ പോയിരുന്നുറങ്ങുന്നു

എല്ലാ നന്നാക്കലും കഴിഞ്ഞപ്പോള്‍ "വീണിതല്ലൊ കിടക്കുന്നു ധരണിയില്‍ --"

Thursday, June 25, 2009

ഈ ചെടി എന്താണെന്നു പറയാമോ?






ഈ ചെടി എന്താണെന്നു പറയാമോ?

നിങ്ങളാരും കണ്ടിട്ടില്ല എന്നു വിചാരിക്കല്ലെ.

ഇതിന്റെ ഇല കാണാത്തവര്‍ ചുരുക്കമായിരിക്കും , ഇല്ലായിരിക്കും എന്നു തന്നെ പറയാം

ഒന്നു തൊട്ടിട്ടെങ്കിലും ഉള്ളവര്‍ ബഹുഭൂരിപക്ഷമായിരിക്കും

ഒരുകുളു കൂടി തരാം കണ്ണൂര്‍, മംഗലാപുരം ഭാഗങ്ങളില്‍ ഇതിനു വലിയ ഡിമാന്‍ഡാണ്‌

ദാ നാലുപടങ്ങളും കൂടീ ഇട്ടു. അതിലൊരെണ്ണം (3rd from top) വളരെ വലുതായി കാണാം കേട്ടൊ

Tuesday, June 23, 2009

ദേ വെളുത്തു ചുണ്ണാമ്പു കലക്കിയപോലെ-repost

ദേ വെളുത്തു ചുണ്ണാമ്പു കലക്കിയപോലെ.
ഇടിവാളിണ്റ്റെ കഥ മനസ്സിനെ കുറെ പിന്നിലേക്കു കൊണ്ടുപോയി. അതുകൊണ്ട്‌ പഠിച്ചിരുന്ന കാലത്തെ ഒരു സംഭവം ഓര്‍മ്മയില്‍ വരുന്നു. പ്രേമമല്ല കേട്ടോ. പക്ഷെ ഒരു സാധു ലാബ്‌ അറ്റെന്‍ഡണ്റ്റ്നെ പറ്റി ഇപ്പോഴെങ്കിലും പറയാതിരിക്കുന്നത്‌ ദൈവത്തിനു നിരക്കുകയില്ല എന്നു തോന്നുന്നതുകൊണ്ട്‌ അതിവിടെ കുറിക്കട്ടെ.

ഫാര്‍മക്കോളജി പ്രാക്റ്റിക്കല്‍ പരീക്ഷയുടെ ദിവസം. എല്ലാവരും ലാബില്‍ ഹാജരായി. ഉണ്ടാക്കേണ്ട വസ്തുവിണ്റ്റെ വിവരമടങ്ങുന്ന കടലാസ്‌ കിട്ടി. ആഹാ സന്തോഷം. നന്നായറിയാം. ചെയ്യേണ്ട ക്രമമെല്ലാം എഴുതി സബ്മിറ്റ്‌ ചെയ്തു. റിയേജണ്റ്റ്‌ പൊതികള്‍ കയ്യിലെത്തി. നന്നായറിയാവുന്നതുകൊണ്ട്‌ പെട്ടെന്നു ചെയ്തു തീര്‍ക്കാമെന്നുള്ള സന്തോഷത്താല്‍ വേഗം വേഗം പണി തുടങ്ങി. മിക്സ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ഏകദേശം നല്ല ഡൈല്യൂട്ടായ ഓറഞ്ചു നീരിണ്റ്റെ നിറം വേണ്ട സാധനം ദേ വെളുത്തു ചുണ്ണാമ്പു കലക്കിയപോലെ.

ഞാന്‍ വിഷമിച്ചു പോയി. ഇതെന്താണു പറ്റിയത്‌? നേറെ മുമ്പില്‍ റാക്കിലേക്കു നോക്കി. ഉപയോഗിച്ച കെമിക്കത്സ്‌ ഒക്കെ ശരിയല്ലേ?--ദൈവമേ സോഡിയം സാലിസിലേറ്റ് ഉപയോഗിക്കേണ്ടയിടത്തിരിക്കുന്ന കുപ്പി കാത്സിയം കര്‍ബണേറ്റിണ്റ്റെത്‌. ഇനി എന്താ രക്ഷ . പരീക്ഷ ഒന്നു കൂടി എഴുതേണ്ടി വരുമല്ലൊ, എന്നു വിഷമിച്ചു നിന്നപ്പോള്‍ കേള്‍ക്കാം, അടുത്ത ടേബിളിലെ റാക്കില്‍ കെമിക്കത്സില്ല അതുകൊണ്ട്‌ എണ്റ്റെ റാക്കില്‍ നിന്നും കൊടുക്കാന്‍. ഞാന്‍ ചിലപ്ളാനുകളൊക്കെ കണക്കു കൂട്ടി. എണ്റ്റെ റാക്കില്‍ നിന്നും ശരിയായ കെമിക്കത്സെല്ലാം കൊടുത്തു. അറ്റെന്‍ഡര്‍ അതെല്ലാം എടുത്ത്‌ അവിടെ എത്തിക്കുകയും ചെയ്തു.

വീണ്ടും ഞാന്‍ അതു പലപ്രാവശ്യം ഇളക്കിയും കുലുക്കിയും ഒക്കെ നിറം ശരിയാക്കാന്‍ ശ്രമിച്ചു കോണ്ടിരുന്നു. എവിടെ ശരിയാവാന്‍ തനി ചുണ്ണാമ്പല്ലെ അകത്തു കിടക്കുന്നത്‌. കുപ്പിയുടെ ലേബല്‍ നോക്കാതെ ഉപയോഗിച്ചതിന്‌ എന്നെ തന്നെ പഴിച്ചു കൊണ്ട്‌ ഞാന്‍ എക്സാമിനര്‍ വരുന്നതും പ്രതീക്ഷിച്ചു നില്‍പാണ്‌. അപ്പോഴാണു കണ്ടത്‌ എനിക്കു കിട്ടിയ മോര്‍ട്ടാറിണ്റ്റെ അടിയില്‍ നീളത്തില്‍ ഒരു പൊട്ടലുണ്ട്‌ ഒരു വെഡ്ജു പോലെ വിടവും- ഞാന്‍ തീരുമാനിച്ചു രക്ഷപെടണമെങ്കില്‍ ഈ ഒരു വഴിയേ ഉള്ളു ഒരു കള്ളം പറയുക.

അങ്ങനെ പരീക്ഷകരെത്തി.

"ഇതെന്താഡോ താന്‍ ചുണ്ണാമ്പു കലക്കി വച്ചിരിക്കുന്നത്‌?"

ഞാന്‍ മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും നോക്കി, അല്ലാതെന്തു ചെയ്യാന്‍. അടുത്ത ചോദ്യം "------‌ മിക്സ്ചര്‍ ഇങ്ങനെയാണോ ഇരിക്കുന്നത്‌?"
ഞാന്‍ "അല്ല"
പരീക്ഷകന്‍ " തണ്റ്റെ procedure എവിടെ കാണട്ടെ"
അതു കാണിച്ചു.
പരീക്ഷകന്‍ " ഉപയോഗിച്ച കെമിക്കത്സെല്ലാം എടുക്കൂ"

അതു അടുത്ത ടേബിളില്‍ കൊടുത്ത കാര്യം അറ്റെന്‍ഡര്‍ സാക്ഷ്യപ്പെടുത്തി. "അയാളുടെ പ്രിപ്പറേഷന്‍ കാണട്ടെ"

ആഹാ അതിനെന്തു കുഴപ്പം എല്ലാം ശരിയല്ലേ അവിടെ.

പരീക്ഷകന്‍ പിന്നെയും എണ്റ്റെ നേരെ തിരിഞ്ഞു. "പിന്നെ തണ്റ്റെ പ്രിപ്പറേഷനെങ്ങിനേ പിഴച്ചു. "
അപ്പോള്‍ നമ്മുടെ പ്രൊഫസറുടെ വക ഒരു നല്ല കമണ്റ്റും-" പഠിപ്പിക്കുന്ന നേരത്ത്‌ വല്ലയിടത്തും വായില്‍ നോക്കിയിരിക്കും എന്നിട്ടു വന്നു വല്ല ചുണ്ണാമ്പും ഒക്കെ കലക്കി--"

ഇത്രയുമായപ്പോഴേക്കും എനിക്കു മനസ്സിലായി ഇനി രക്ഷയില്ല എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കില്‍ പോക്ക്‌. സകല ദൈവങ്ങളേയും മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്‌ ഞാന്‍ ആദ്യം മനസ്സിലുദ്ദേശിച്ചകാര്യം അങ്ങു വിളമ്പി-

" Sir എനിക്കു കിട്ടിയ ഈ മോര്‍ട്ടാറിണ്റ്റെ അടിയില്‍ ഒരു പൊട്ടലുണ്ട്‌. ഇനി ഒരു പക്ഷെ അതില്‍ മുമ്പുണ്ടായിരുന്ന എന്തെങ്കിലും കെമിക്കത്സുണ്ടായിരുന്നായിരിക്കും, അതുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചത്‌ "

പ്രൊഫസ്സര്‍ അറ്റെന്‍ഡറെ ഒരു നോട്ടം-
അറ്റെന്‍ഡര്‍ വിറച്ചു വിയര്‍ത്തു കൊണ്ട്‌ പെട്ടെന്നു പറഞ്ഞു -- " സാര്‍ ഞാനതെല്ലാം നല്ല പോലെ കഴുകിയതാണ്‌"

ഇതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഒരു നാലു ഡോസ്‌ ഫയറിംഗ്‌ കൊടുത്തിട്ട്‌ പ്രൊഫസ്സര്‍ പറഞ്ഞു " give him a fresh set of reagents എന്നിട്ട്‌ എന്നോടും "ശരി ഒന്നു കൂടി വേഗം പ്രിപയര്‍ ചെയ്യ്‌".

രണ്ടാമത്തേത്‌ ശരിയായി എന്നു പ്രത്യേകം പറയേണ്ടല്ലൊ. ആ അറ്റെന്‍ഡര്‍ ഞാന്‍ മൂലം കേള്‍ക്കേണ്ടി വന്ന ചീത്തകള്‍ക്കുള്ള ഒരു ക്ഷമാപണമായി ഇതിവിടെ സമര്‍പ്പിക്കുന്നു.

Saturday, June 20, 2009

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ -5

"കാളിന്ദിപുളിനങ്ങളില്‍--"
എന്ന
ഗാനം കഴിഞ്ഞ്‌, അടുത്ത ഗാനം ഇതായിരുന്നു

"മാന്മിഴികൊണ്ടൊരു കവിത രചിച്ചെന്റെ
മാനസവീണയില്‍ പകരൂ
മരാളനൃത്തങ്ങള്‍ വെല്ലും നിന്റെ
മനോഹര നൃത്തം തുടരൂ
(മാന്മിഴി--

മന്ദാരമലര്‍ പോലെ നിന്‍ മന്ദഹാസം
മനസ്സിലുഷസ്സായ്‌ വിടര്‍ന്നുവെങ്കില്‍
മന്മഥനായിന്നു മാധവമാസത്തില്‍
മണിത്തേരേറി നടക്കും ഞാന്‍ നടക്കും ഞാന്‍.

(മാന്മിഴി--

മന്ദം തഴുകിയുണര്‍ത്തൂ നീ എന്നിലെ
മധുരമനോഹരസ്വപ്നങ്ങള്‍

മധുമഴ ചൊരിയൂ നീ മനസ്സിലെ മലര്‍ക്കാവിൽ
മഴവിൽക്കൊടീയായ് ഒഴുകിയെത്തൂ ഒഴുകിയെത്തൂ


(മാന്മിഴി---



അതെങ്ങനാ 2009 ല്‍ ഇങ്ങനൊരു പാതകം കാണിക്കും എന്ന്‌ അന്ന് (1974-75)ല്‍ അറിയില്ലല്ലൊ എങ്കില്‍ അന്നേ അതെവിടെ എങ്കിലും ഒന്നെഴുതി വച്ചേനേ)

ഇതു സംവിധാനം ചെയ്ത ഡൊ രാധാകൃഷ്ണനുമായി ഫോണിൽ ബന്ധപ്പെടാൻ ഇന്നേ കഴിഞ്ഞുള്ളു. അദ്ദേഹം പറഞതനുസരിച്ച് വരികൾ മുഴുവനായി ലഭിച്ചു
ഈ വരികള്‍ ആദ്യം കണ്ടപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചു ഈ ഭയങ്കരനെ ഈണത്തില്‍ ഒതുക്കുവാന്‍ ഒരാള്‍ക്കും സാധിക്കുകയില്ല.

അതു കൊണ്ട്‌ ഇതു പോക്ക്‌ കേസ്‌.

പാട്ടെഴുതുന്നത്‌ ഇങ്ങനെ ആണോ?. ഇതു വല്ല കവിതാ മല്‍സരത്തിനു കൊടൂക്കാന്‍ കൊള്ളാം എന്നൊക്കെ.

എങ്കിലും രാധാകൃഷ്ണന്‍ ഇതിനെ എങ്ങനെ കൈകാര്യം ചെയ്തു എന്നറിയണമല്ലൊ.

ആദ്യത്തെ പാട്ടു കഴിഞ്ഞ്‌ രാധാകൃഷ്ണന്‍ തുടര്‍ന്നു.

പണിക്കരേ ഹമീര്‍കല്ല്യാണി രാഗം അറിയുമോ?

എവിടെ എനിക്കുണ്ടൊ രാഗം താനം വല്ലതും അറിയുന്നു.

അദ്ദേഹം പറഞ്ഞു നമ്മുടെ ചക്രവര്‍ത്തിനീ കേട്ടിട്ടില്ലേ അവന്‍ തന്നെ ഇവന്‍. ഞാന്‍ ഈ ഗാനത്തിനെ അതില്‍ ഒന്നു ഒരുക്കിയിട്ടുണ്ട്‌. കേള്‍ക്കണ്ടെ.

അദ്ദേഹം പാടിത്തുടങ്ങി
"സസ മഗ പാമ ധാ പ മപധ നി സാ
സാധ നീ ധ മാ പാ
രി ഗമാ രി സ ---

മാന്‍ മിഴി കൊണ്ടൊരു കവിത രചിച്ചെന്റെ---

"

വല്ലഭനു പുല്ലും ആയുധം എന്നു കേട്ടിട്ടുണ്ടോ? ഇല്ലാത്തവര്‍ ഇപ്പോള്‍ കേട്ടോളൂ.

രാധാകൃഷ്ണന്‍ എന്ന ആ അസാമാന്യപ്രതിഭ ആ കവിതയെ അനവദ്യമായ ഒരു സംഗീതശില്‍പമാക്കി മാറ്റി.

എനിക്കതിന്റെ പശ്ചാത്തലസംഗീതം ഓര്‍മ്മയില്ല പക്ഷെ ഈണത്തിന്റെ ഒരു ഏകദേശ രൂപം ഓര്‍മ്മയുണ്ട്‌. അത്‌ ശ്രുതി ഇട്ട്‌ പാടി കേള്‍പ്പിക്കാം

ഡോ ധനഞ്ജയന്‍(പാലക്കാട്ടുകാരന്‍) ആയിരുന്നു ഈ ഗാനം അന്ന്‌ പാടിയത്‌.

മൊബെയില്‍ ഇല്ലെങ്കില്‍



ആദ്യം കണ്ടപ്പോള്‍ കരുതി സാധനം വാങ്ങാന്‍ വന്നതാണെന്ന്



പിന്നല്ലേ മനസ്സിലായത്‌ ഫോണ്‍ ചെയ്യനാണെന്ന്

സൈക്കിള്‍ കട



സൈക്കിള്‍ നന്നാക്കുന്ന കട തുടങ്ങിയതൊന്നുമല്ല ചൂടു കാരണം വന്നിരുന്നതാ

ഇവിടെയും ഇരുത്തില്ല എന്നു വച്ചാല്‍

Friday, June 19, 2009

പടം




എല്ലാവരും പടം പിടിക്കുന്നതു കാണുമ്പോള്‍ സ്വാഭാവികമായും എനിക്കും തോന്നി ഒരു പടം പിടിക്കാന്‍

ഈ പടം കാണൂമ്പോള്‍ നിങ്ങള്‍ , ശരത്ത്‌ (:)) പറയുന്നതുപോലെ "മോനെ നന്നായിട്ടുണ്ട്‌ കേട്ടൊ" എന്നു പറയും എന്നെനിക്കറിയാം ( ഹ ഹ ഹ ). അതുകഴിഞ്ഞ്‌ സംഗതികള്‍ വരാത്തത്‌ എവിടെ ഒക്കെ ആണ്‌, ഫ്ലാറ്റ്‌ ആയത്‌ ഷാര്‍പ്പായത്‌ ഇവയൊക്കെ എവിടെ ഒക്കെ ആണ്‌ എന്നൊക്കെ പറഞ്ഞു തരുമല്ലൊ.

മുഴു സൈസില്‍ കാണുമ്പോള്‍ ഫോകസ്‌ പോയിട്ട്‌ കോക്കസ്‌ പോലും ആകുന്നില്ല. എങ്ങനെ ആണു പോലും സാധാരണ ക്യാമറയില്‍ ഫോകസ്‌ ഒപ്പിക്കുന്നത്‌?

ആ എന്തെങ്കിലും ആകട്ടെ ഞാനും ദാ ഒരു പടം പിടിച്ചു ദേ കിടക്കുന്നു

Thursday, June 18, 2009

ഞാന്‍ തേന്‍ കുരുവി


ഞാന്‍ തേന്‍ കുരുവി. ഞങ്ങള്‍ പൂക്കളിലുള്ള തേന്‍ കുടിച്ചു ജീവിക്കുന്ന വര്‍ഗ്ഗം.
ഈ ടാപ്പില്‍ കൂടി വെള്ളം വരുന്നുണ്ടോ എന്നു നോക്കാന്‍ വന്നതാണ്‌




എന്തു ചെയ്യാം ഇപ്പോള്‍‍ ചെടിയും പൂവും ഒക്കെ നില്‍ക്കുന്നതു കണ്ടില്ലേ?

ഛത്തീസ്ഗഢില്‍ ഇപ്പോള്‍ ചൂട്‌ 43 - 46 ഡിഗ്രിയില്‍ തിളങ്ങുകയാണ്‌. സാധാരണ കേരളത്തില്‍ മഴ തുടങ്ങിയാല്‍ 15 ദിവസമാകുമ്പോള്‍ ഇവിടെയും മഴ പെയ്യും.

ഇന്നിപ്പോള്‍ ജൂണ്‍ 18 ആയി. എന്താണൊ
"താമസമെന്തേ വരുവാന്‍ ----"

സാധാരണ പന എത്ര ചൂടുണ്ടെങ്കിലും അതിനെ സഹിക്കാന്‍ കെല്‍പ്പുള്ളതാണ്‌ ഇതു കണ്ടോ?


ഇലഞ്ഞി കണ്ടില്ലേ?


ഇനി അതു ചെറിയ പനയായിരുന്നു ഇതോ?
എല്ലാറ്റിന്റെയും ഇലകള്‍ ചൂടൂ കാരണം കരിഞ്ഞു തുടങ്ങി.





ഹേയ്‌ അവിടെ എങ്ങാനും മഴ ഉണ്ടെങ്കില്‍ ഒന്നിങ്ങോട്ടു വരാന്‍ പറയണേ

Wednesday, June 17, 2009

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ -4

അങ്ങനെ യമുനാ തീരവിഹാരി ഒക്കെ ഉണ്ടാക്കി പാടിക്കഴിഞ്ഞപ്പോള്‍ എനിക്കങ്ങു ഭയങ്കര ആത്മവിശ്വാസം. ഞാനങ്ങ്‌ ഏതാണ്ടൊക്കെ ആയെന്നൊരു തോന്നല്‍. കുറെ നാള്‍ അങ്ങനെ പൊങ്ങി നടന്നപ്പൊഴായിരുന്നു കോളെജിന്റെ arts club ആകാശവാണിയില്‍ ഒരുപരിപാടി അവതരിപ്പിക്കുവാന്‍ പരിപാടി ഇടുന്നത്‌.

അതില്‍ രണ്ടു ലളിതഗാനങ്ങള്‍ ഉണ്ട്‌. അതിന്റെ ലിറിക്സ്‌ സുഹൃത്ത്‌ എന്റെ കയ്യില്‍ തന്നു. നീ ഒന്നു നോക്ക്‌ എന്നു പറഞ്ഞു. പക്ഷെ അവന്‍ ബുദ്ധിയുള്ളവനായിരുന്നതിനാല്‍ വേറെ വിവരമുള്ള ഒരാളുടെ കയ്യിലും കൊടുത്തു.

പിന്നെ കുറെ ദിവസം ഞാന്‍ അതും കൊണ്ട്‌ തലങ്ങും വിലങ്ങും നടന്നു. ഈണം പോയിട്ട്‌ ഈ വരെ പോലും വരുന്നില്ല. ഞാന്‍ വിയര്‍ത്തു തുടങ്ങി എന്തു ചെയ്യും? പ്രോഗ്രാം എന്റെ തലയില്‍ കൂടിയാണ്‌ ഓടാന്‍ പോകുന്നത്‌ എന്നാണ്‌ എന്റെ വിചാരം. തലയില്‍ കൂടി ഓടിയാലും കാലില്‍ കൂടി ഓടിയാലും കൊള്ളാം, കേട്ടാല്‍ എരുമ പോലും നാണിക്കുന്ന തരത്തിലുള്ള ഒരു ഈണം അവയില്‍ ഒരെണ്ണത്തിന്റെ പല്ലവിയ്ക്ക്‌ വേണ്ടി ഒപ്പിച്ചു.

അവസാനം ഞാന്‍ തന്നെ സുഹൃത്തിനെ കണ്ട്‌ എന്റെ വിഷമാവസ്ഥ ബോധിപ്പിച്ചു. അപ്പോള്‍ അവന്‍ സമാധാനിപ്പിച്ചു " എടാ ഞാന്‍ അതു രാധാകൃഷ്ണനെ ഏല്‍പ്പിച്ചിട്ടുണ്ട്‌, പുള്ളി രണ്ടു ദിവസത്തിനുള്ളില്‍ വരും അപ്പോള്‍ കേള്‍ക്കാം"

എന്റെ ശ്വാസം നേരെ വീണു.

അപ്പോള്‍ രാധാകൃഷ്ണനെ പരിചയപ്പെടുത്തിയില്ലല്ലൊ അല്ലെ . എന്നെക്കാള്‍ സീനിയറായി അവിടെ നിന്നും പഠിച്ചിറങ്ങിയ ഡോക്റ്റര്‍. ഇപ്പോള്‍ സ്ഥലം പറഞ്ഞാല്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു കൊള്ളണം എന്നില്ലാത്തതു കൊണ്ട്‌ അതു പറയുന്നില്ല.

അദ്ദേഹം ഹാര്‍മോണിയത്തില്‍ "സുപ്രഭാതം സുപ്രഭാതം, നീലഗിരിയുടെ സഖികളെ --" എന്ന ഗാനം വായിക്കുന്നതു ഞാന്‍ എത്ര പ്രാവശ്യം കണ്ണിമയ്ക്കാതെ നോക്കി നിന്നിട്ടുണ്ട്‌. അതിന്റെ പുല്ലാംകുഴലിലുള്ള ആ പശ്ചാത്തലസംഗീതം - എനിക്കിപ്പോഴും അറിയാന്‍ പാടില്ലാത്ത ആ സാധനം കേട്ടു കൊതിച്ചിട്ടുണ്ട്‌ എന്നെകിലും അതുപോലെ ഒന്നു വായിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന്‌

എവിടെ ? അതിനൊക്കെ തലയില്‍ വേണ്ട ഭാഗത്ത്‌ ചില വരകള്‍ വേണം

ങാ അപ്പോള്‍ പറഞ്ഞു വന്നത്‌ രാധാകൃഷ്ണന്‍ എത്തി. എന്നെയും അടുത്തു വിളിച്ചിരുത്തി.
എടോ താനിട്ട ട്യൂണൊന്നു പാടിക്കേ കേള്‍ക്കട്ടെ എന്നെന്നോടു പറഞ്ഞു. എന്നെ അംഗീകരിക്കുന്നതില്‍ അദ്ദേഹം കാണിച്ച ആ മഹാമനസ്കത ഇപ്പോഴും രോമാഞ്ചം കൊള്ളിക്കുന്നു.

പക്ഷെ എന്റെ ഈണം വെളിയില്‍ കേള്‍പ്പിക്കുവാന്‍ ഞാന്‍ ഏതായാലും തയ്യാറായില്ല കാരണം അത്‌ അത്ര മോശമായിരുന്നു എന്നെനിക്കു തന്നെ അറിയാമായിരുന്നു.

അപ്പോള്‍ അദ്ദേഹം പറഞ്ഞു. പോട്ടെ എന്നാല്‍ ഞാന്‍ ഒരു ഈണം ഇട്ടിട്ടുണ്ട്‌ നമുക്ക്‌ അതൊന്നു നോക്കാം.

ആ ഗാനം മുഴുവന്‍ ഇപ്പോള്‍ ഓര്‍മ്മയില്ല. ഓര്‍മ്മയുള്ള ഭാഗം എഴുതി അദ്ദേഹം ഈണം ഇട്ടതില്‍ എനിക്കോര്‍മ്മയുള്ളതുപോലെ പാടൂകയും ചെയ്യാം.

ഇതു കേട്ടു കഴിഞ്ഞപ്പോള്‍ പിന്നെ കുറെ നാളത്തേയ്ക്കു ഞാന്‍ സംഗീതസംവിധാനം എന്ന വാക്കു പോലും ഉച്ചരിക്കുവാന്‍ അശക്തനായി പോയി- എന്റെ വിവരമില്ലായ്മ എത്രത്തോളമാണ്‌ എന്നെനിക്കു കാണിച്ചു തന്ന ഒരനുഭവം.

പക്ഷെ അതു പാടിയത്‌ കോളേജിലെ തന്നെ ഒരു ഗായിക ആയിരുന്നു. അതും ഇതുമായി താരതമ്യം ഒന്നും പാടില്ല കേട്ടൊ അത്‌ ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തതാണ്‌ - അതിന്റെ നിലവാരം അത്രയ്ക്കുണ്ടായിരുന്നു.

അന്ന്‌ പശ്ചാത്തലത്തില്‍ ഡൊ രാധാകൃഷ്ണന്‍ ഹാര്‍മോണിയം, ഞങ്ങളുടെ പ്രിന്‍സിപ്പാളിന്റെ അനുജന്‍ വയലിന്‍ മറ്റ്‌ ചിലര്‍ തബല, ഗിറ്റാര്‍ എന്നിവയും ഒക്കെ ആയി സുന്ദരമായ അവതരണം . ഇവിടെ ഞാന്‍ അതിലെനിക്കോര്‍മ്മയുള്ള ഭാഗങ്ങള്‍ സ്വയം കേള്‍പ്പിക്കുന്ന വികൃതി.

ഗാനത്തിന്റെ വരികള്‍

കാളിന്ദി പുളിനങ്ങളില്‍ -- നിന്റെ
കാലടി കണ്ടില്ലല്ലൊ കണ്ണാ
കരളില്‍ കാമിനിയേകിയ വേദനം
അറിയാതകലുകയാണൊ നീ -- കണ്ണാ

പൂജാമലരായ്‌ നിന്‍ കഴലിണയില്‍
മനമേകാനായ്‌ വിരഹിണിയായ്‌
--------------------------
(ഇവിടെയുള്ള വരികള്‍ ഓര്‍മ്മയില്ല)
--------------------------

(കാളിന്ദിപുളിനങ്ങളില്‍----

--------------------------
(ഇവിടെയുള്ള വരികള്‍ ഓര്‍മ്മയില്ല)
--------------------------

കലുഷിതമാമീ മാനസവീണയില്‍ (മാനസവീണയല്ലേ എന്നു സംശയം ഉണ്ട്‌ അതില്‍ തെളിനീര്‍ പകരുവാന്‍ സാധിക്കില്ലല്ലൊ, പക്ഷെ അതോര്‍മ്മ വരുന്നില്ല)
തെളിനീര്‍ പകരുകയില്ലെ നീ
-
കണ്ണാ----
തെളിനീര്‍ പകരുകയില്ലെ

(കാളിന്ദി --

ഈ പാട്ട്‌ എഴുതിയത്‌ ശ്രീ പറത്തുള്ളി രവീന്ദ്രന്‍ എന്നൊരാളാണെന്നു തോന്നുന്നു. തെറ്റുണ്ടെങ്കില്‍ ആരായാലും ക്ഷമിക്കുമെന്നു കരുതട്ടെ)
അപ്പോള്‍ ഞാന്‍ പാടുന്നത്‌ ഓര്‍മ്മയുള്ള ഈ വരികള്‍ എല്ലാം ചേര്‍ത്ത്‌ പല്ലവിയും ഒരു ചരണവും ആയി ആയിരിക്കും.

ഡോ രാധാകൃഷ്ണനും, ഗാനം പാടിയ ഡോ നളിനിയും ഒക്കെ ക്ഷമിക്കും എന്നു കരുതിക്കൊണ്ട്‌ ഈ ഒരു പാട്ട്‌ ഇപ്പോള്‍ കേല്‍പ്പിക്കാം അടുത്ത ഗാനം അടുത്തതില്‍.

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ -4

അങ്ങനെ യമുനാ തീരവിഹാരി ഒക്കെ ഉണ്ടാക്കി പാടിക്കഴിഞ്ഞപ്പോള്‍ എനിക്കങ്ങു ഭയങ്കര ആത്മവിശ്വാസം. ഞാനങ്ങ്‌ ഏതാണ്ടൊക്കെ ആയെന്നൊരു തോന്നല്‍. കുറെ നാള്‍ അങ്ങനെ പൊങ്ങി നടന്നപ്പൊഴായിരുന്നു കോളെജിന്റെ arts club ആകാശവാണിയില്‍ ഒരുപരിപാടി അവതരിപ്പിക്കുവാന്‍ പരിപാടി ഇടുന്നത്‌.

അതില്‍ രണ്ടു ലളിതഗാനങ്ങള്‍ ഉണ്ട്‌. അതിന്റെ ലിറിക്സ്‌ സുഹൃത്ത്‌ എന്റെ കയ്യില്‍ തന്നു. നീ ഒന്നു നോക്ക്‌ എന്നു പറഞ്ഞു. പക്ഷെ അവന്‍ ബുദ്ധിയുള്ളവനായിരുന്നതിനാല്‍ വേറെ വിവരമുള്ള ഒരാളുടെ കയ്യിലും കൊടുത്തു.

പിന്നെ കുറെ ദിവസം ഞാന്‍ അതും കൊണ്ട്‌ തലങ്ങും വിലങ്ങും നടന്നു. ഈണം പോയിട്ട്‌ ഈ വരെ പോലും വരുന്നില്ല. ഞാന്‍ വിയര്‍ത്തു തുടങ്ങി എന്തു ചെയ്യും? പ്രോഗ്രാം എന്റെ തലയില്‍ കൂടിയാണ്‌ ഓടാന്‍ പോകുന്നത്‌ എന്നാണ്‌ എന്റെ വിചാരം. തലയില്‍ കൂടി ഓടിയാലും കാലില്‍ കൂടി ഓടിയാലും കൊള്ളാം, കേട്ടാല്‍ എരുമ പോലും നാണിക്കുന്ന തരത്തിലുള്ള ഒരു ഈണം അവയില്‍ ഒരെണ്ണത്തിന്റെ പല്ലവിയ്ക്ക്‌ വേണ്ടി ഒപ്പിച്ചു.

അവസാനം ഞാന്‍ തന്നെ സുഹൃത്തിനെ കണ്ട്‌ എന്റെ വിഷമാവസ്ഥ ബോധിപ്പിച്ചു. അപ്പോള്‍ അവന്‍ സമാധാനിപ്പിച്ചു " എടാ ഞാന്‍ അതു രാധാകൃഷ്ണനെ ഏല്‍പ്പിച്ചിട്ടുണ്ട്‌, പുള്ളി രണ്ടു ദിവസത്തിനുള്ളില്‍ വരും അപ്പോള്‍ കേള്‍ക്കാം"

എന്റെ ശ്വാസം നേരെ വീണു.

അപ്പോള്‍ രാധാകൃഷ്ണനെ പരിചയപ്പെടുത്തിയില്ലല്ലൊ അല്ലെ . എന്നെക്കാള്‍ സീനിയറായി അവിടെ നിന്നും പഠിച്ചിറങ്ങിയ ഡോക്റ്റര്‍. ഇപ്പോള്‍ സ്ഥലം പറഞ്ഞാല്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു കൊള്ളണം എന്നില്ലാത്തതു കൊണ്ട്‌ അതു പറയുന്നില്ല.

അദ്ദേഹം ഹാര്‍മോണിയത്തില്‍ "സുപ്രഭാതം സുപ്രഭാതം, നീലഗിരിയുടെ സഖികളെ --" എന്ന ഗാനം വായിക്കുന്നതു ഞാന്‍ എത്ര പ്രാവശ്യം കണ്ണിമയ്ക്കാതെ നോക്കി നിന്നിട്ടുണ്ട്‌. അതിന്റെ പുല്ലാംകുഴലിലുള്ള ആ പശ്ചാത്തലസംഗീതം - എനിക്കിപ്പോഴും അറിയാന്‍ പാടില്ലാത്ത ആ സാധനം കേട്ടു കൊതിച്ചിട്ടുണ്ട്‌ എന്നെകിലും അതുപോലെ ഒന്നു വായിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന്‌

എവിടെ ? അതിനൊക്കെ തലയില്‍ വേണ്ട ഭാഗത്ത്‌ ചില വരകള്‍ വേണം

ങാ അപ്പോള്‍ പറഞ്ഞു വന്നത്‌ രാധാകൃഷ്ണന്‍ എത്തി. എന്നെയും അടുത്തു വിളിച്ചിരുത്തി.
എടോ താനിട്ട ട്യൂണൊന്നു പാടിക്കേ കേള്‍ക്കട്ടെ എന്നെന്നോടു പറഞ്ഞു. എന്നെ അംഗീകരിക്കുന്നതില്‍ അദ്ദേഹം കാണിച്ച ആ മഹാമനസ്കത ഇപ്പോഴും രോമാഞ്ചം കൊള്ളിക്കുന്നു.

പക്ഷെ എന്റെ ഈണം വെളിയില്‍ കേള്‍പ്പിക്കുവാന്‍ ഞാന്‍ ഏതായാലും തയ്യാറായില്ല കാരണം അത്‌ അത്ര മോശമായിരുന്നു എന്നെനിക്കു തന്നെ അറിയാമായിരുന്നു.

അപ്പോള്‍ അദ്ദേഹം പറഞ്ഞു. പോട്ടെ എന്നാല്‍ ഞാന്‍ ഒരു ഈണം ഇട്ടിട്ടുണ്ട്‌ നമുക്ക്‌ അതൊന്നു നോക്കാം.

ആ ഗാനം മുഴുവന്‍ ഇപ്പോള്‍ ഓര്‍മ്മയില്ല. ഓര്‍മ്മയുള്ള ഭാഗം എഴുതി അദ്ദേഹം ഈണം ഇട്ടതില്‍ എനിക്കോര്‍മ്മയുള്ളതുപോലെ പാടൂകയും ചെയ്യാം.

ഇതു കേട്ടു കഴിഞ്ഞപ്പോള്‍ പിന്നെ കുറെ നാളത്തേയ്ക്കു ഞാന്‍ സംഗീതസംവിധാനം എന്ന വാക്കു പോലും ഉച്ചരിക്കുവാന്‍ അശക്തനായി പോയി- എന്റെ വിവരമില്ലായ്മ എത്രത്തോളമാണ്‌ എന്നെനിക്കു കാണിച്ചു തന്ന ഒരനുഭവം.

പക്ഷെ അതു പാടിയത്‌ കോളേജിലെ തന്നെ ഒരു ഗായിക ആയിരുന്നു. അതും ഇതുമായി താരതമ്യം ഒന്നും പാടില്ല കേട്ടൊ അത്‌ ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തതാണ്‌ - അതിന്റെ നിലവാരം അത്രയ്ക്കുണ്ടായിരുന്നു.

അന്ന്‌ പശ്ചാത്തലത്തില്‍ ഡൊ രാധാകൃഷ്ണന്‍ ഹാര്‍മോണിയം, ഞങ്ങളുടെ പ്രിന്‍സിപ്പാളിന്റെ അനുജന്‍ വയലിന്‍ മറ്റ്‌ ചിലര്‍ തബല, ഗിറ്റാര്‍ എന്നിവയും ഒക്കെ ആയി സുന്ദരമായ അവതരണം . ഇവിടെ ഞാന്‍ അതിലെനിക്കോര്‍മ്മയുള്ള ഭാഗങ്ങള്‍ സ്വയം കേള്‍പ്പിക്കുന്ന വികൃതി.

ഗാനത്തിന്റെ വരികള്‍

കാളിന്ദി പുളിനങ്ങളില്‍ -- നിന്റെ
കാലടി കണ്ടില്ലല്ലൊ കണ്ണാ
കരളില്‍ കാമിനിയേകിയ വേദനം
അറിയാതകലുകയാണൊ നീ -- കണ്ണാ

പൂജാമലരായ്‌ നിന്‍ കഴലിണയില്‍
മനമേകാനായ്‌ വിരഹിണിയായ്‌
--------------------------
(ഇവിടെയുള്ള വരികള്‍ ഓര്‍മ്മയില്ല)
--------------------------

(കാളിന്ദിപുളിനങ്ങളില്‍----

--------------------------
(ഇവിടെയുള്ള വരികള്‍ ഓര്‍മ്മയില്ല)
--------------------------

കലുഷിതമാമീ മാനസവീണയില്‍ (മാനസവീണയല്ലേ എന്നു സംശയം ഉണ്ട്‌ അതില്‍ തെളിനീര്‍ പകരുവാന്‍ സാധിക്കില്ലല്ലൊ, പക്ഷെ അതോര്‍മ്മ വരുന്നില്ല)
തെളിനീര്‍ പകരുകയില്ലെ നീ
-
കണ്ണാ----
തെളിനീര്‍ പകരുകയില്ലെ

(കാളിന്ദി --

ഈ പാട്ട്‌ എഴുതിയത്‌ ശ്രീ പറത്തുള്ളി രവീന്ദ്രന്‍ എന്നൊരാളാണെന്നു തോന്നുന്നു. തെറ്റുണ്ടെങ്കില്‍ ആരായാലും ക്ഷമിക്കുമെന്നു കരുതട്ടെ)
അപ്പോള്‍ ഞാന്‍ പാടുന്നത്‌ ഓര്‍മ്മയുള്ള ഈ വരികള്‍ എല്ലാം ചേര്‍ത്ത്‌ പല്ലവിയും ഒരു ചരണവും ആയി ആയിരിക്കും.

ഡോ രാധാകൃഷ്ണനും, ഗാനം പാടിയ ഡോ നളിനിയും ഒക്കെ ക്ഷമിക്കും എന്നു കരുതിക്കൊണ്ട്‌ ഈ ഒരു പാട്ട്‌ ഇപ്പോള്‍ കേല്‍പ്പിക്കാം അടുത്ത ഗാനം അടുത്തതില്‍.

Monday, June 15, 2009

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ -3

കോളേജില്‍ ഒക്കെ പഠിക്കുന്നകാലത്ത്‌ വലിയ സേജിലൊക്കെ കേറണമെന്നും ഷൈന്‍ ചെയ്യണം എന്നു തോന്നാത്ത ആളുകള്‍ ചുരുക്കമായിരിക്കും അല്ലേ?

ചുരുക്കം ആണെങ്കിലും അല്ലെങ്കിലും കുറച്ചൊക്കെ ആഗ്രഹം എനിക്കുണ്ടായിരുന്നു.

അതു സഫലമാകുവാന്‍ കാരണം അങ്ങനെ ഇല്ലാത്തവരും ഉണ്ടായിരുന്നു എന്നതായിരുന്നു എന്നതും ഇവിടെ പ്രസ്താവയോഗ്യം ആണ്‌.

കാരണം ഞങ്ങളുടെ കൂട്ടത്തില്‍ സാക്ഷാല്‍ മുകേശിനെ പോലെ പാടുന്ന ഒരാളുണ്ടായിരുന്നു. അയാളെങ്ങാനും ഇതുപോലെ താല്‍പര്യം ഉള്ളയാളായിരുന്നു എങ്കില്‍ ഞാന്‍ എപ്പോഴേ ഔട്‌. പക്ഷെ അദ്ദേഹം മല്‍സരത്തിന്റെ വഴിക്കേ വരികയില്ല.

അതുകൊണ്ട്‌ സോണല്‍ മീറ്റിനു പോകുമ്പോള്‍ ടീമില്‍ ആളെ തെരഞ്ഞെടുക്കാനുള്ള മല്‍സരത്തിന്‌ പാട്ട്‌ ഇനത്തില്‍ ഞാന്‍ മാത്രം. ലളിതം, ശാസ്ത്രീയം, ഗ്രൂപ്‌ ഇങ്ങനെ മൂന്നു വകുപ്പുകള്‍ ഉള്ളതുകൊണ്ടും അതിനു പ്രത്യേകിച്ചു നാടകത്തിനെ പോലെ ചെലവില്ലാത്തതു കൊണ്ടും, അവസരം നല്ലതു.

പക്ഷെ കുരിശ്‌ അതല്ല.

സെലക്റ്റ്‌ ചെയ്യപ്പെടണം എങ്കില്‍ സദസ്സിനു മുമ്പില്‍ പാടണം. ജഡ്ജിമാര്‍ പാസാക്കണം.

മല്‍സരത്തിന്‌ വേറെ ആരുമില്ല ഞാന്‍ മാത്രമല്ലെ ഉള്ളു എന്നെ അങ്ങു കൊണ്ടുപോയാല്‍ പോരേ എന്നു ഞാന്‍.

അതു പറ്റില്ല എന്നു സാര്‍.

അവസാനം പാടി
ഏതാണെന്നറിയണ്ടേ കൃഷ്ണപക്ഷക്കിളി ചിലച്ചു എന്ന യുഗ്മഗാനം ആണും പെണ്ണും എല്ലാം കൂടി ഞാനങ്ങു പാടി.

അവിടെയുള്ള എല്ലാവരും എന്റെ സുഹൃത്തുക്കള്‍ ആയിരുന്നതിനാല്‍ അവര്‍ ചെവിയില്‍ വിരലിട്ട്‌ അടച്ചു പിടിച്ചു സഹകരിച്ചു.

അവസാനം തീരുമാനം സാര്‍ പറഞ്ഞു "തന്നെ വിടൂന്ന പ്രശ്നമില്ല. ഇവിടെ ഇങ്ങനെ ഒക്കെ നടക്കും ഇതും കൊണ്ട്‌ പുറമെ പോയി കോളേജിനെ നാണം കെടുത്താന്‍ ഞാന്‍ സമ്മതിക്കില്ല"

ഞാന്‍ വിടുമോ?

പതുക്കെ പതുക്കെ സാറിനെ പറഞ്ഞു മയക്കി- ഗ്രൂപ്‌ മ്യൂസിക്‌ ന്‌ ഹാര്‍മോണിയം ആരു വായിക്കും?
ഗ്രൂപ്‌ ആര്‌ ലീഡ്‌ ചെയ്യും? അതിനേഹായാലും ഞാന്‍ വേണമല്ലൊ. അപ്പോല്‍ ഞാന്‍ എന്തായാലും ടീമില്‍ ഉണ്ടാകും

എന്നാല്‍ പിന്നെ ഒരു പാട്ട്‌ ഒരു ചെറിയ പാട്ട്‌ അതും കൂടി പാടൂന്നതില്‍ സാറിനെന്താ വിഷമം? ഒരു ചെറിയ ലളിതഗാനം , ഒരു ചെറിയ ശാസ്ത്രീയഗാനം. എല്ലാം കൂടീ 5+5 =10 പോയിന്റ്‌ നമുക്കു കിട്ടുന്നതില്‍ സാറിന്‍ എതിര്‍പ്പെന്തിന്‌?

പാട്ടൊക്കെ ഞാന്‍ വേറെ പാടിക്കോളാം. ഇതൊന്നും പാടില്ല. ആളുകള്‍ കേട്ടിട്ടുള്ള പാട്ടു പാടിയാലല്ലെ അതു നന്നായോ ഇല്ലിയൊ എന്ന് മറ്റൊരാള്‍ക്കു പറയുവാന്‍ സാധിക്കൂ?

ഞാന്‍ പുതിയ പാട്ടുണ്ടാക്കി പാടിക്കോളം .

എന്തിനേറെ പറയുന്നു സാര്‍ വീണു പോയി.

അങ്ങനെ തുടങ്ങിയതാണ്‌ പുതിയ പാട്ടുണ്ടാക്കുന്ന വിദ്യ.

അപ്പോള്‍ പുതിയ ഒരു പാട്ടു വേണം.

പാട്ടെവിടെ കിട്ടും?

മറ്റൊരാളും അറിയുവാന്‍ പാടില്ല. അപ്പോള്‍ ഞാന്‍ തന്നെ എഴുതണം.

എഴുതണമെങ്കില്‍ എഴുതും. വേണമെങ്കില്‍ ചക്ക എങ്ങാണ്ടൊക്കെ കായ്ക്കും എന്നു കേട്ടിട്ടില്ലെ അതുപോലെ.

ഞാന്‍ എഴുതി.

ഇനിയോ ഈണം വേണം അതെവിടെ കിട്ടും?

ഞാന്‍ ഉണ്ടാക്കും. ആകെ രണ്ടു ദിവസം ഇതിനുള്ളില്‍ ഇതെല്ലാം നടക്കുകയും വേണം.

കൂലം കഷായമായി ഇരുന്നാലോചിച്ചു.
എഴുതിയുണ്ടാക്കിയ വരികളായിരുന്നു ഇവ

"യമുനാതീരവിഹാരീ
മനോമോഹനസ്വരധാരീ
കണ്ണന്റെ മണിവേണുഗാനത്തിലാറാടി
ഗോപികമാര്‍ മയങ്ങീ

മന്മഥശരമേറ്റൂ
രതിലീലകളവരാടീ

കാറൊളിവര്‍ണ്ണന്‍ വേണുവിലൂതും
രാഗലയങ്ങള്‍ അരുവികളായീ
തളിര്‍മേനി കുളിര്‍ചൂടും
താളഹര്‍ഷങ്ങളില്‍
ഗോപികമാര്‍ സ്വയവിസ്മൃതി തേടി

ധാരയിലവരൊഴുകീ
തനുവാകെയുലഞ്ഞാടീ"

ഇതില്‍ ആദ്യത്തെ വരികളുടെ - പല്ലവിയുടെ - ഈണം ഞാന്‍ സ്വന്തമായി ഉണ്ടാക്കി.

ഇതൊരു ക്വിസ്‌ പോലെ ആക്കാം എന്നു തോന്നി ഏതൊക്കെ പാട്ടിന്റെ കഷ്ണങ്ങള്‍ എന്നു കണ്ടുപിടിക്കാന്‍ പറയണം എന്നു വിചാരിച്ചു വേണ്ട ഞാന്‍ തന്നെ പറയാം.

ടി വീ ഒക്കെ വരുന്നതിനു മുമ്പ്‌ ഞാന്‍ കണ്ടിട്ടുള്ള ആകെ അഞ്ചാറു സിനിമകളില്‍ ഒന്നായിരുന്നു കുമാരസംഭവം അതില്‍ ഒരു പാട്ടുണ്ട്‌ "മല്ലാക്ഷീമണിമാരില്‍ ഉന്മാദമുണര്‍ത്തുവാന്‍ --" എന്നു തുടങ്ങുന്നത്‌. അതിന്റെ ഒരു കഷണം ദാ മന്മഥശരമേറ്റൂ--പോലെ അല്ലേ എന്നു നോക്കിയേ

അതുപോലെ മുമ്പു പറഞ്ഞ, മുകേശിനെ പോലെ പാടൂന്ന ഗായകന്‍ എപ്പോഴും എനിക്കു കേള്‍പ്പിച്ചിരുന്ന ഒരു ഗാനമായിരുന്നു "ഝനക്‌ ഝനക്‌ തോരി ബാജെ പായലിയാ" അതിന്റെ ചരണം ഇവിടെ എങ്ങാനും കേള്‍ക്കുന്നുണ്ടോ ?

ബാക്കി കട്ടെടുത്തു അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ. എന്നിട്ടെല്ലാം കൂടി ചേര്‍ത്ത്‌ തയ്യാറാക്കി സി സോണില്‍ അവതരിപ്പിച്ചു. അവിടെയും നല്ല ഗായകരാരും പാടൂവാനില്ലാതിരുന്നതുകൊണ്ട്‌, അവിടെയും എനിക്ക്‌ ഒന്നാം സ്ഥാനം.

ഇനി ഇന്റര്‍ സോണല്‍ കോഴിക്കോട്ടു വച്ച്‌.

എന്നെ കൊന്നാലും അവിടെ പോകില്ല എന്നു ഞാന്‍- പാലക്കാട്ടും തൃശൂരും നിന്നുള്ള മിടുക്കന്മാരും മിടുക്കികളും പാടൂന്ന സ്ഥലത്ത്‌ ഞാനെങ്ങാനും ചെന്നാല്‍ ഉണ്ടാകാവുന്ന അവസ്ഥ ഊഹിക്കാനുള്ള വിവരമൊക്കെ അന്നു വച്ചിരുന്നു.

അതുകൊണ്ട്‌ ടീമിലെ അംഗസംഖ്യ, പങ്കെടുക്കുന്ന ഇനങ്ങളുടെ എണ്ണം ഇവയില്‍ കുറവു വരുന്നത്‌ arts club secretary ക്കു ക്ഷീണമാകുമെന്നതിനാല്‍ ഞാനും പോകണം എന്നവന്‍. കൊന്നാലും പോകില്ലെന്നു ഞാന്‍
അവനുമായി വഴക്കിടേണ്ടി വന്നു എങ്കിലും കോഴിക്കോട്‌ ഒഴിവാക്കി ഞാന്‍ ഇന്നും ജീവനോടെ ഇരിക്കുന്നു.

ഏതായാലും ഇത്രയും ആയില്ലേ ഇനി ആ ഗാനം കൂടി ഇവിടെ പോയി ഒന്നു കേള്‍ക്കൂ

Sunday, June 14, 2009

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ -2

മേല്‍പ്പറഞ്ഞ കൂവലുകള്‍ക്കൊന്നും എന്റെ സംഗീതപ്രവാഹത്തെ തടുക്കുവാനോ ഒന്നു വേഗം കുറയ്ക്കാണൊ സാധിച്ചില്ല എന്നു പ്രത്യേകം പറയേണ്ടല്ലൊ.

പ്രി ഡിഗ്രിയൊക്കെ കഴിഞ്ഞ്‌ അടുത്ത ഡിഗ്രിയ്ക്കു ചെന്നപ്പോള്‍ അവിടത്തെ അന്തരീക്ഷം എന്തു കൊണ്ടും അനുയോജ്യം.

കോളേജില്‍ ഒരു ആര്‍ട്‌സ്‌ റൂം ഉണ്ട്‌, അവിടെ ഹാര്‍മോണിയം, തബല, ഗിറ്റാര്‍, വയലിന്‍ തുടങ്ങി അനേക ഉപകരണങ്ങള്‍ ഉണ്ട്‌, വൈകുന്നേരങ്ങളില്‍ മിക്കവാറും എന്നും തന്നെ സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ കഴിവുള്ളവര്‍ വന്ന്‌ അവയൊക്കെ ഉപയോഗിച്ച്‌ പാടുകയും ചെയ്യും.

എനിക്കവിടെ കിട്ടിയ ഒരു കൂട്ടുകാരന്‍ തബല വായിക്കുവാന്‍ ഇഷ്ടം ഉള്ളയാള്‍ (ഇപ്പോള്‍ അദ്ദേഹം വലിയ നിലയില്‍ ഡയറക്റ്റര്‍ ഒക്കെ ആയി വിരമിച്ചു കേട്ടോ)

ഞങ്ങള്‍ രണ്ടു പേരും കൂടി വൈകുന്നേരങ്ങളില്‍ ആ റൂമില്‍ പോകും.

ഹാര്‍മോണിയത്തില്‍ ഗോപിയുടെ വിരലുകള്‍ ഓടിക്കളിക്കുന്നതു കണ്ട്‌ ത്രില്ലടിച്ചു ഞാനും തബലയില്‍ വിരലുകള്‍ താളം തല്ലുന്നതു കണ്ട്‌ കൂട്ടുകാരനും ആനന്ദതു ന്ദിലരായി നില്‍ക്കും.

ഞങ്ങള്‍ രണ്ടു പേരും കൂടി തീരുമാനിച്ചു ഈ വിദ്യ പഠിക്കുക തന്നെ.

പതുക്കെ പതുക്കെ മൂത്തവരോട്‌ ഇഷ്ടം കൂടി കൂടി അതു ചോദിക്കാനുള്ള ധൈര്യം സമ്പാദിച്ചു. ചോദിച്ചു ഞങ്ങളെ കൂടി ഇതൊക്കെ ഒന്നു പഠിപ്പിക്കുമൊ?

പിന്നെന്താ എപ്പോള്‍ വേണമെങ്കിലും പഠിപ്പിക്കാമല്ലൊ.

സന്തുഷ്ടരായി ഞങ്ങള്‍ എന്നും അവരോടൊപ്പം കൂടി.

പക്ഷെ അവര്‍ വരും അവര്‍ക്കിഷ്ടമുള്ള ചില പാട്ടുകള്‍ അവിടെയിരുന്നു പാടൂം വായിക്കും ആസ്വദിക്കും , മുറിപൂട്ടി തിരികെ പോകും. അതു കേട്ടു കേട്ടു ഞങ്ങള്‍ ഇരിക്കും അവര്‍ പോകുമ്പോള്‍ ഞങ്ങളും പോകും.

ഇങ്ങനെ ആഴ്ചകള്‍ കുറെ കഴിഞ്ഞപ്പോള്‍ പതുക്കെ വീണ്ടും ചോദിച്ചു എപ്പൊഴാ ഞങ്ങളെ പഠിപ്പിക്കുന്നത്‌?

അപ്പോള്‍ ഒരാള്‍ ഹാര്‍മോണിയം എന്നെ ഏല്‍പ്പിച്ചു ദാ ഇങ്ങനെ വായിക്കൂ. അടുത്ത്യാള്‍ തബല കൂട്ടുകാരനേയും ഏല്‍പ്പിച്ചു ദാ ഇങ്ങനെ ഇങ്ങനെ

എവിടെ? കരയില്‍ നിന്നു നീന്തല്‍ പഠിച്ച ഒരാള്‍ വെള്ളത്തില്‍ വീണാല്‍ നീന്തുന്നതു പോലെ.

ഞങ്ങളുടെ വിരലുകളെല്ലാം ഏതാണ്ട്‌ കമ്പു പോലെ മസില്‍ പിടിച്ചു നില്‍ക്കുകയാണ്‌ വളയുകയും ഇല്ല വേണ്ടിടത്ത്‌ പോകുകയും ഇല്ല. ഞങ്ങള്‍ നിര്‍ത്തി അവരും നിര്‍ത്തി

അന്നു വൈകുന്നേരം ബോധിവൃക്ഷത്തിന്റെ ചുവട്ടിലൊന്നും പോകാതെ തന്നെ ഞങ്ങള്‍ക്ക്‌ ബോധം വച്ചു. പഠിത്തം ഇങ്ങനെ ഒന്നും നടക്കില്ല.

അപ്പോള്‍ പ്ലാന്‍ മാറ്റി. അടുത്ത ദിവസം മുതല്‍ ബാക്കിയുള്ളവര്‍ തിരികെ പോകുമ്പോള്‍ മുറിയുടെ താക്കോല്‍ ഞങ്ങള്‍ വാങ്ങിച്ചു.

ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ കൂടി ഞാനും തബലയില്‍ കൂടി കൂട്ടുകാരനും വിരലുകള്‍ ഓടിച്ചു.

കര്‍ണ്ണകഠോരമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചിട്ടും ഞങ്ങള്‍ അവയൊന്നും കേട്ടില്ല എന്നു നടിച്ചു, പകരം അവയൊക്കെ അനവദ്യങ്ങളായ സംഗീതങ്ങളാണെന്നും കരുതി സന്തോഷിച്ചു
അത്ര മഹത്തരങ്ങളായ സംഗീതം ബാക്കിയുള്ളവര്‍ കേള്‍ക്കാതിരിക്കുവാന്‍ ഞങ്ങള്‍ വാതിലുകളും ജനാലകളും മുറുകെ അടച്ചിട്ടു.

മൃദുലങ്ങളായ ഞങ്ങളുടെ കര്‍ണ്ണപുടങ്ങള്‍ കേട്ട സംഗീതം തിരികെ പോകാതിരിക്കുവാന്‍ പഞ്ഞി ചെവികള്‍ക്കുള്ളിലും പലപ്പോഴും തിരുകി വച്ചു.

പക്ഷെ കുറച്ചു ദിവസങ്ങള്‍ കൊണ്ട്‌ ഞങ്ങളുടെ വിരലുകള്‍ വഴങ്ങുവാന്‍ തുടങ്ങി.

എന്നിരുന്നാലും ഒരു കുഴപ്പം - സീനിയര്‍ മാര്‍ വായിക്കുന്നതു നോക്കി കട്ടകളെല്ലാം ഓര്‍ത്തു വയ്ക്കും. പക്ഷെ അവര്‍ പോയി കഴിയുമ്പോള്‍ അതുപോലെ തന്നെ അവ മറന്നും പോകും. അതുകാരണം
യാതൊരു ഈണവും രണ്ടാമതു പുറപ്പെടുവിക്കുവാന്‍ സാധിച്ചിരുന്നില്ല.

അങ്ങനെ അങ്ങനെ പിന്നീടു കട്ടകളും സ്വരങ്ങളുമൊക്കെ പതുക്കെ പതുക്കെ മനസ്സിലായി വന്നുതുടങ്ങി.

കട്ടകളിലെ സ്വരവിന്യാസം മനസ്സിലായിക്കഴിഞ്ഞപ്പോള്‍ മുമ്പു പഠിച്ചിരുന്ന വരിശകളും, ഗീതങ്ങളും , വര്‍ണ്ണങ്ങളും ഒക്കെ അതില്‍ പരിശീലിക്കുവാന്‍ തുടങ്ങി.

ഒരു ദിവസം സീനിയറില്‍ പെട്ട ഒരാള്‍ ദയ തോന്നി "കാട്ടരുവീ ചിലങ്ക കെട്ടി " എന്ന ഗാനത്തിന്റെ പല്ലവി വായിക്കുന്നത്‌ കാണിച്ചു തന്നു. ഹൊ അന്നത്തെ സന്തോഷം ഒന്നും വര്‍ണ്ണിക്കുവാന്‍ വാക്കുകള്‍ പോരാ.
പിന്നെ രണ്ടാഴ്ച്ചയോളം ആ പല്ലവിയായിരുന്നു ആഘോഷം. എന്റെ വിരലുകള്‍ ഓടിയാലും സംഗീതം വെളിയില്‍ വരും എന്ന അറിവ്‌.

പിന്നീട്‌ ഒരാള്‍ "ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു" എന്ന പാട്ട്‌ പല്ലവി കാണിച്ചു തന്നു. അപ്പോള്‍ അതിലായി പിടുത്തം.

എന്തിനു പറയുന്നു ഒറ്റയ്ക്കു തന്നെ "ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍ " എന്ന ഗാനം പശ്ചാത്തലത്തോടു കൂടി വായിക്കുവാന്‍ ശീലിച്ചു.

പക്ഷെ അതിനിടയില്‍ വൈകുന്നേരം അഞ്ചു മുതല്‍ ഒന്‍പതു മണി വരെ ഏകദേശം ആറുമാസത്തോളം പണിഞ്ഞു എന്നു മാത്രം.

അപ്പൊഴല്ലെ മനസ്സിലായത്‌ ഒരു തബലവിദ്വാന്‍ ഒരിക്കല്‍ പറഞ്ഞ ഈ വാചകം എത്ര അന്വര്‍ഥമാണെന്ന്‌ . അദ്ദേഹം പറയുന്നു " ഓ തബല പഠിക്കുവാന്‍ പണ്ടുള്ളവര്‍ പറയുന്നതു പോലെ അത്രയൊന്നും മെനക്കെടേണ്ട അവശ്യമില്ല"

ഇത്രയും കേട്ടപ്പോള്‍ ഞാന്‍ കരുതി ഹൊ അതു വളരെ ഈസി അല്ലേ ആഴ്ചയില്‍ ഒരിക്കല്‍ ആശാന്റെ അടുത്തു പോയി അരമണിക്കൂര്‍, കൂടിയാല്‍ ഔ മണിക്കൂര്‍ എന്നായിരിക്കും ബാക്കി എന്ന്‌

എന്നാല്‍ കേള്‍ക്കണ്ടെ ബാക്കി "ദിവസം എട്ടു മണിക്കൂര്‍ പരിശീലനം ധാരാളം ആണ്‌"

ഇനിയും ഉണ്ട്‌ അത്‌ അടുത്തതില്‍

Friday, June 12, 2009

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍

സംഗീതം മാസ്മരികശക്തിയുള്ള ഒരു കലയാണ്‌ സംശയമില്ല. അത്‌ ഒരു വരദാനമായി കിട്ടിയിട്ടുള്ള ഭഗ്യവാന്മാര്‍ കുറവും.

എന്നാല്‍ അത്‌ ആസ്വദിക്കാനുള്ള കഴിവുണ്ടാകുന്നതും ഒരു ഭാഗ്യം തന്നെയാണേ.

ഞങ്ങളുടെ ചെറുപ്പത്തില്‍ അടുത്തുള്ള ഏതെങ്കിലും വീട്ടില്‍ കല്ല്യാണം നടക്കുമ്പോള്‍ മൈക്‌ വച്ചു കേള്‍പ്പിക്കുന്ന ചില സിനിമാപാട്ടുകളല്ലാതെ മറ്റൊന്നും കേള്‍ക്കുവാനുള്ള സൗകര്യം ഇല്ലായിരുന്നു.

റേഡിയോ പോലും അപൂര്‍വം ചില വീടുകളിലേ ഉള്ളു. ഞങ്ങളുടെ അയല്‍ വീട്ടില്‍ ഒരു റേഡിയൊ കൊണ്ടുവന്നത്‌ അദ്ദേഹം ഞങ്ങള്‍ക്കൊക്കെ കേള്‍ക്കത്തക്കവണ്ണം ഫുള്‍ വോള്യും വച്ചു തന്നിരുന്നു. അതില്‍ സിലോണ്‍ വിവിധഭാരതിയൊക്കെ വല്ലപ്പോഴുംകേള്‍ക്കാന്‍ സാധിക്കും. നിങ്ങള്‍ ആവശ്യപ്പെട്ട ഗാനം ആകാശവാണി തരും . പക്ഷെ ഞങ്ങള്‍ക്കാവശ്യപ്പെട്ടതല്ലല്ലൊ മറ്റുള്ളവര്‍ ആവശ്യപ്പെട്ടതല്ലെ.

അങ്ങനെ ചില പാട്ടൊക്കെ കേട്ടു മാത്രമിരുന്ന കാലത്താണ്‌ എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠന്‌ എന്റെ സംഗീതവാസന കണ്ടുപിടിക്കുവാന്‍ ഒരു ആഗ്രഹം ഉണ്ടായത്‌.
അന്നു നാലാം ക്ലാസില്‍ പഠിക്കുന്ന സമയം.
അദ്ദേഹം എന്നെ വിളിച്ചിരുത്തി
"മന്ദാനിലനില്‍ വൃന്ദാവനസുമസുന്ദരിമാര്‍ നടമാടുമ്പോള്‍

രാധാരമണന്‍ മുരളീ മോഹന ഗീതത്താല്‍ മഹി മൂടൂമ്പോള്‍"

എന്നു തുടങ്ങുന്ന ഒരു ലളിതഗാനം (?) പഠിപ്പിക്കുവാന്‍ തുടങ്ങി.

ഞാനാരാ യേശുദാസല്ലേ. കേട്ട പാതി കേള്‍ക്കാത്ത പാതി പാട്ടു തുടങ്ങി
ഏതായാലും ജ്യേഷ്ഠന്‍ എന്നെ പാട്ടു പഠിപ്പിക്കല്‍ അതോടു കൂടി നിര്‍ത്തി.
പ്രായശ്ചിത്തമായി ബോംബേയ്ക്കു വണ്ടി കയറി

സംഗീതത്തിന്റെ സ്വിച്ച്‌ ഓഫ്‌ ചെയ്യാതെ പോയതിനാലാകും ഞാന്‍ ദാ ഇപ്പോഴും അങ്ങനൊക്കെ തന്നെ.

അപ്പോള്‍ പറഞ്ഞു വന്നത്‌ അവനവന്‍ പാടൂന്നത്‌ റെകോര്‍ഡ്‌ ചെയ്തു തിരികെ കേള്‍ക്കുവാനുള്ള സംവിധാനമൊന്നും അന്നില്ലാ ( ടേപ്പ്‌ റേകോര്‍ഡര്‍ ഇല്ല എന്നേ ഉദ്ദേശിക്കുന്നുള്ളൂ) ത്തതു കൊണ്ട്‌ എന്റെ വിചാരം ഞാന്‍ പാടുന്നത്‌ യേശുദാസിനെക്കാളൊക്കെ വളരെ മെച്ചമായിട്ടാണെന്നായിരുന്നിരിക്കണം.

ഒരിക്കലെങ്കിലും അതു കേള്‍ക്കാനുള്ള അവസരം അന്നു കിട്ടിയിരുന്നെങ്കില്‍ ഈ പാതകം ഞാന്‍ തുടരുമായിരുന്നില്ല.

പക്ഷെ എന്തു ചെയ്യാം "ചെറുപ്പകാലങ്ങളിലുള്ള ശീലം --" എന്നല്ലെ ചൊല്ല്.

ജ്യേഷ്ഠന്‍ പോയതിനു ശേഷം പിന്നീടാരും എന്നെ സംഗീതം പഠിപ്പിച്ചുകളയാം എന്നു വിചാരിക്കാന്‍ ധൈര്യപ്പെട്ടില്ല. അതുകൊണ്ട്‌ പ്രി ഡിഗ്രി വരെ അങ്ങനെ ഒക്കെ അങ്ങു പോയി.

പക്ഷെ പ്രി ഡിഗ്രി എത്തിയപ്പോള്‍ അവിടെയും ഉണ്ട്‌ തമാശ.

എന്റെ ജൂനിയര്‍ ആയി ഒരു വിദ്വാന്‍ - ഗായകന്‍ എന്നാല്‍ അയാളെ പോലെ ആകണം. അത്ര നല്ല ശബ്ദം, പാട്ട്‌ - അദ്ദേഹം അടച്ചിട്ട ഒരു മുറിയില്‍ ഇരുന്നു പാടൂന്നത്‌ പുറമെ നിന്നു കേട്ടാല്‍ യേശുദാസിന്റെ പാട്ട്‌ റെകോര്‍ഡില്‍ നിന്നും കേള്‍ക്കുകയാണെന്നേ തോന്നൂ.

എങ്ങനെയോ ഞങ്ങള്‍ രണ്ടു പേരും കൂട്ടുകാരായി.

അദ്ദേഹം എപ്പോള്‍ സ്റ്റേജില്‍ പാടിയാലും എന്നെ കൂട്ടിനു വിളിച്ചിരുത്തി ഇടയ്ക്കു പാടിയ്ക്കും -

( ഇപ്പോഴല്ലേ മനസ്സിലായത്‌ -- പാല്‍പ്പായസം കുടിയ്ക്കുന്നതിനിടയില്‍ നാരങ്ങ തൊട്ടു കൂട്ടിയാല്‍ പായസത്തിന്റെ മാധുര്യം കൂടുമെന്നു അദ്ദേഹത്തിനറിയാമായിരുന്നു - അതുകൊണ്ടല്ലേ അദ്ദേഹത്തിനു കയ്യടിയും എനിക്കു കൂവലും നിറയെ കിട്ടിക്കൊണ്ടിരുന്നത്‌.)

അങ്ങനെ അങ്ങനെ കോളേജ്‌ ഡെ വന്നു.

ഗാനമേളക്ക്‌ ഞാനും പാടുവാന്‍ കൂടണം എന്നു സുഹൃത്ത്‌. ഞാന്‍ എത്ര കൂവലു കിട്ടിയാലും മനസ്സിലാക്കാത്ത വിഡ്ഢി. സമ്മതിച്ചു.

പശ്ചാത്തലസംഗീതക്കാര്‍ എത്തി. റിഹേഴ്സല്‍ തുടങ്ങി.

സുഹൃത്തിന്റെ വക -
ലങ്കാദഹനത്തിലെ "സ്വര്‍ഗ്ഗനന്ദിനി --" കേള്‍ക്കുവാന്‍ തടിച്ചുകൂടൂന്ന ജനത്തിനെ ണിയന്ത്രിക്കുവാന്‍ തന്നെ അധികൃതര്‍ക്ക്‌ പാട്‌
(അതിന്‌
എന്നെ ക്കൊണ്ടൊന്നു പാടിച്ചാല്‍ മതി എന്നവര്‍ക്കറിയില്ലല്ലൊ ഹ ഹ ഹ )

അടുത്തത്‌ എന്റെ പാട്ടു നോക്കം എന്നായി. ഏതു പാട്ടാണ്‌
" നിന്‍ മണിയറയിലെ നിര്‍മ്മലശയ്യയിലെ " എന്ന പാട്ടു എന്നു ഞാന്‍

ഹാര്‍മോണിസ്റ്റ്‌ പാട്ടിന്റെ ആദ്യം വായിക്കുന്ന മ്യൂസിക്‌ വായിച്ചു തുടങ്ങി.

എനിക്കു തോന്നിയസ്ഥലം എത്തിയപ്പോള്‍ ഞാന്‍ പാട്ടു തുടങ്ങി.

ഹാര്‍മോണിസ്റ്റ്‌ നിര്‍ത്തിച്ചു. പതിയെ പറഞ്ഞു തരാന്‍ തുടങ്ങി. മോനേ ദാ ഞാന്‍ ഇത്രയും വായിച്ചു കഴിഞ്ഞ്‌ പാട്ടു തുടങ്ങണം ദാ ഇങ്ങനെ എന്നു പറഞ്ഞു പാടി കേള്‍പ്പിച്ചു.

ഒക്കെ ശരി എന്നു ഞാന്‍. പക്ഷെ എനിക്കുണ്ടൊ താളം തബല ഇതു വല്ലതും അറിയുന്നു. ഹാര്‍മോണിയം ശബ്ദിച്ചു തുടങ്ങിയാല്‍ ഞാന്‍ പാടിത്തുടങ്ങും.

പാട്ട്‌ ഒരു വഴി, താളം വേറൊരു വഴി, ശ്രുതി ഇനിയൊരു വഴി -- ആകെ സംഗീതസാന്ദ്രം
ഇതൊന്നും എനിക്കു മാത്രമേ മനസ്സിലാകാത്തതുള്ളു എന്നതു അത്ര അത്ഭുതമൊന്നുമല്ല അല്ലേ?

കുറെ തവണ ആയപ്പോള്‍ എല്ലാവര്‍ക്കും സഹികെട്ടു.

പക്ഷെ അതോടൂ കൂടി അവിടെ ഉണ്ടായിരുന്ന തിരക്കൊഴിഞ്ഞു എന്നു പ്രത്യേകിച്ചു പറയേണ്ടല്ലൊ.

ഹാര്‍മോണിസ്റ്റ്‌ പറഞ്ഞു മോനെ മോന്റെ പാട്ട്‌ പിന്നീട്‌ നോക്കാം ബാക്കിയുള്ളവരുടെ കഴിയട്ടെ.

എനിക്കെന്തു പ്രശ്നം? അല്ലെങ്കിലും വല്ല്യ വല്ല്യ ആളുകള്‍ക്കൊന്നും റിഹേഴ്സല്‍ തന്നെ വേണ്ടല്ലൊ

എന്തിനു പറയുന്നു പിന്നീട്‌ എന്റെ റിഹേഴ്സല്‍ ഉണ്ടാകാതിരിക്കുവാന്‍ അവര്‍ പ്രത്യേകിച്ചു ശ്രദ്ധിച്ചുകാണും.

അവസാനം ഗാനമേള സമയം എത്തി. സുഹൃത്ത്‌ എന്നെ കൂടെ തന്നെ കൊണ്ടു നടക്കുകയാണ്‌ (എടാ ഭയങ്കരാ !!)

സ്റ്റേജില്‍ അവന്റെ ഒപ്പം തന്നെ ഇരുത്തി.
"സ്വര്‍ഗ്ഗനന്ദിനി " എന്ന ഗാനത്തോടെ പരിപാടി തുടങ്ങി.

സമയം പോയതറിഞ്ഞില്ല . ചെകിടടപ്പിക്കുന്ന കരഘോഷം മുഴക്കി സദസ്സു മുഴുവന്‍ ഇളകി മറിഞ്ഞു.

അടുത്ത ഗാനം.

സുഹൃത്ത്‌ എന്നെ കൊണ്ടു തന്നെ പാടിക്കുവാന്‍ ഹാര്‍മോണിസ്റ്റിനോടു പറഞ്ഞു. ഏതു പാട്ട്‌? തയ്യാറില്ലല്ലൊ

ഏതെങ്കിലും പാട്‌

അപ്പോള്‍ നിന്‍ മണിയറയിലെ ഒക്കുകയില്ല എന്നെനിക്കും മനസ്സിലായി. ഞാന്‍ മറ്റൊന്നു പറഞ്ഞു "ഓമലാളെ കണ്ടൂ ഞാന്‍ പൂങ്കിനാവില്‍ --"

ഹാര്‍മോണിസ്റ്റിന്റെ മുഖം വിളറിയതു ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.
വീണ്ടും പഴയതു പോലെ.
ഹാര്‍മോണിസ്റ്റ്‌ വായന തുടങ്ങി, എനിക്കു തോന്നിയപ്പോള്‍ ഞാന്‍ പാട്ടു തുടങ്ങി, പാട്ടു ഒരു വഴി , താളം വേറൊരു വഴി, മേളം ഇനിയൊരു വഴി, ജനം മറ്റൊരു വഴി--

പക്ഷെ ഇപ്പൊഴും ജനം ഇളകി മറിഞ്ഞു -- കൂവിക്കൊണ്ടായിരുന്നു എന്നു മാത്രം

1972 ല്‍ നങ്ങ്യാര്‍കുളങ്ങര TKMM കോളെജില്‍ നടന്ന സംഭവം തന്നെയാണ്‌ കേട്ടോ - ഒരു വാക്കു പോലും കൂടുതലുമില്ല കുറവുമില്ല.

അടുത്ത സംഭവം അടുത്തതില്‍ പറയാം